‘മൂന്നാം തരംഗത്തില്‍ രോഗവ്യാപന തോത് കുറഞ്ഞു; എല്ലാവർക്കും ക്വാറന്റീൻ വേണ്ട’
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മൂന്നാം തരംഗത്തില്‍ രോഗവ്യാപന തോത് കുറഞ്ഞെന്നും കോവിഡ് രോഗിയെ അടുത്തു പരിചരിക്കുന്നവർക്ക് മാത്രം ക്വാറന്റീൻ മതിയാകുമെന്നും എല്ലാവർക്കും ക്വാറന്റീൻ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രോഗികളില്‍ 3.6 ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളത്. സ്വകാര്യ ആശുപത്രികളിൽ കഴിയുന്ന 9.3 ശതമാനം രോഗികൾക്ക് മാത്രമാണ് ഐസിയു സേവനം ആവശ്യം. വെന്റിലേറ്റര്‍ ഉപയോഗപ്പെടുത്തുന്ന രോഗികൾ നിലവിൽ 9.99 ശതമാനം മാത്രമാണ്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ താല്‍ക്കാലികമായി നിയമിക്കും. വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ടെലിമെഡിസിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒമിക്രോൺ തരംഗം രൂക്ഷമായതോടെ തെക്കൻ കേരളത്തിൽ നിയന്ത്രണങ്ങൾ സർക്കാർ കടുപ്പിച്ചിരുന്നു. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളെ ‘സി’ വിഭാഗത്തിൽ ഉൾപ്പെടുത്തി. രോഗികളുടെ എണ്ണം വർധിച്ചെങ്കിലും ആശുപത്രികളിൽ പര്യാപ്തമായ സൗകര്യങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നു. മൂന്നാഴ്ചയ്ക്കിടെ കോട്ടയം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ പത്തിരട്ടിയാണ് വർധന.
കൊല്ലം, പത്തനംതിട്ട ഉൾപ്പെടുന്ന തെക്കൻ ജില്ലകളിലും ആശുപത്രിയിലുള്ള രോഗികളിൽ 25 ശതമാനത്തിലേറെയും കോവിഡ് ബാധിതരാണ്. കണക്കുകളിലെ ഈ കുതിച്ചു കയറ്റമാണ് തെക്കൻ ജില്ലകളിൽ സ്ഥിതി സങ്കീർണമാക്കിയത്. നിയന്ത്രണങ്ങൾ കർശനമാക്കിയ ജില്ലകളിൽ പൊതുപരിപാടികൾ പൂർണമായും നിരോധിച്ചു.
സിനിമ തിയറ്ററുകൾ, ജിംനേഷ്യം നീന്തൽ കുളങ്ങൾ എന്നിവ അടച്ചുപൂട്ടി. ദേവാലയങ്ങളിൽ പ്രവേശനം നിയന്ത്രിച്ചതിനൊപ്പം മരണം, വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് പരമാവധി 20 പേർക്കാണ് പങ്കെടുക്കാൻ അനുമതി. സ്കൂളുകൾക്കും ഒരാഴ്ച നിയന്ത്രണം ബാധകം. രോഗികൾ കൂടിയെങ്കിലും ആശുപത്രികളിൽ കിടക്കകളും വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആവശ്യത്തിനുണ്ടെന്നും ആശങ്ക വേണ്ടെന്നും സർക്കാർ പറഞ്ഞു.
English Summary: No need for concern, but ensure strict Covid vigil: Veena George