പൊലീസിന്റെ കഴുത്തിൽ കത്തി വച്ചപ്പോൾ എസ്ഐ തോക്കെടുത്തു; പ്രതിക്കടക്കം പരുക്ക്
Mail This Article
കൊല്ലം∙ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അക്രമം അഴിച്ചുവിട്ട പ്രതിക്ക് പൊലീസ് തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. പ്രതിയുടെ ആക്രമണത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരുക്കേറ്റു. കൊല്ലം പത്തനാപുരത്താണ് സാഹസികമായി പൊലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്. പരുക്കേറ്റ പ്രതിയും പൊലീസുകാരും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
സംസ്ഥാനമാകെ നിരവധി കേസുകളിലെ പ്രതിയായ പുനലൂർ മണിയാര്‍ ചരുവിളവീട്ടില്‍ മുകേഷിനെ ഭാര്യവീടായ പുന്നലയില്‍നിന്ന് പിടികൂടാനുളള ശ്രമത്തിനിടെയാണ് പ്രതിക്കും പൊലീസുകാര്‍ക്കും പരുക്കേറ്റത്. മുകേഷ് പൊലീസുകാരിൽ ഒരാളായ വിഷ്ണുവിന്റെ കഴുത്തിൽ കത്തി വച്ചതോടെ എസ്ഐ തോക്കെടുത്തു. റിവോള്‍വര്‍ കൈക്കലാക്കാന്‍ പ്രതി ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. മുകേഷിന്റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട കടന്നുപോയത്്. നാട്ടുകാരുടെ സഹായത്തോടെ ഏറെ സാഹസികമായാണ് പ്രതിയെ പിന്നീട് പൊലീസ് കീഴ്പ്പെടുത്തിയത്.
പ്രതിയുടെ ആക്രമണത്തില്‍ എസ്ഐ അരുണ്‍കുമാറിന് പുറമെ വിഷ്ണു, സാബു ലൂക്കോസ്, വിനീത് എന്നീ പൊലീസുകാര്‍ക്കും പരുക്കേറ്റു. കഴിഞ്ഞദിവസം പുന്നലയിലെ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 25ലേറെ കേസുകളിലെ പ്രതിയാണ് മുകേഷെന്ന് പൊലീസ് പറഞ്ഞു.
English Summary: Mistaken shot from police gun when accused tried to snatched it