വാവ സുരേഷിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു; രണ്ടാം ജന്മമെന്ന് വാവ
Mail This Article
കോട്ടയം ∙ മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ഇന്നു രാവിലെയാണ് കോട്ടയം
മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വാവ സുരേഷിനെ ഡിസ്ചാർജ് ചെയ്തത്. രാവിലെ മെഡിക്കൽ ബോർഡ് ചേർന്നു ആരോഗ്യനില പരിശോധിച്ച ശേഷമാണു ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. മന്ത്രി വി.എന്‍.വാസവന്‍ ഉള്‍പ്പെടെ എത്തിയാണ് വാവ സുരേഷിനെ വീട്ടിലേക്ക് യാത്രയാക്കിയത്. തനിക്കിത് രണ്ടാം ജന്മമാണെന്നു വാവ സുരേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പനി പൂർണമായും മാറി. ആരോഗ്യം മെച്ചപ്പെട്ടു. ചെറിയ ശരീര വേദന ഒഴികെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് സുരേഷ് പറയുന്നത്. പാമ്പു കടിച്ച കാലിലെ തുടയുടെ ഭാഗത്ത് മുറിവ് അൽപം കൂടി ഉണങ്ങാനുണ്ട്. ഇതിനുള്ള ആന്റിബയോട്ടിക് മരുന്നു മാത്രമാണ് നിലവിൽ നൽകുന്നത്. നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഉറക്കം ശരിയായ വിധത്തിലുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറും ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാറും പറഞ്ഞു. 10 ദിവസമെങ്കിലും പൂർണവിശ്രമം വേണം.
വാവ സുരേഷുമായി മന്ത്രി വീണാ ജോർജ് ഫോണിൽ സംസാരിച്ചിരുന്നു. തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ ഇന്നലെ വാവ സുരേഷിനെ സന്ദർശിച്ചു. സുരേഷിന് വീട് നിർമിച്ചു നൽകുവാൻ ചെന്നൈയിലെ ഹോട്ടൽ ബിസിനസ് ഗ്രൂപ്പ് മേധാവി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
English Summary: Vava Suresh Discharged From Hospital