ADVERTISEMENT

പനജി∙ കോവിഡ് ഒന്നാം തരംഗത്തിൽ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ കോവിഡ് അതിവേഗം പടർന്നതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കുടിയേറ്റക്കാരുടെ മടക്കയാത്രയിൽ കോവിഡ് പടർന്നുവെങ്കിൽ കോവിഡ് പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നടത്തിയ വമ്പൻ റാലികളെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നു പ്രിയങ്ക ചോദിച്ചു. ഗോവയിലെ പനജിയിൽ സംസാരിക്കുകയായിരുന്നു അവർ.  

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് രോഗബാധിതർ കൂടാൻ ഉത്തരവാദി കോൺഗ്രസാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. കുടിയേറ്റ തൊഴിലാളികൾക്ക് മഹാരാഷ്ട്ര വിടാൻ കോൺഗ്രസ് സൗജന്യ ടിക്കറ്റ് നൽകിയെന്നും ഇത് പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കോവിഡ് പടരാൻ ഇടയാക്കിയെന്നും ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവേ നരേന്ദ്ര മോദി ആരോപിച്ചിരുന്നു. 

ലോക്ഡൗൺ സമയത്ത് പാവപ്പെട്ടവർ കാൽനടയായി വീടുകളിലേക്ക് മടങ്ങുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കണമായിരുന്നുവെന്നാണോ നരേന്ദ്ര മോദി പറയുന്നതെന്നും പ്രിയങ്ക ചോദിച്ചു. ജനങ്ങൾ നിസ്സഹായരായിരിക്കുന്നതാണോ പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.  

കോൺഗ്രസ് ചെയ്‌തത്‌ കോവിഡ് പാപമാണെന്നും രാജ്യം നേരിട്ട പ്രതിസന്ധിക്ക് അവരാണ് കാരണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ലോക്‌സഭയിൽ പ്രധാനമന്ത്രി ഉയർത്തിയ ആരോപണം. കോവിഡ് ഒന്നാം തരംഗത്തിന്റെ നാളുകളിൽ മുംബൈയിലെ തൊഴിലാളികൾക്ക് ടിക്കറ്റ് എടുത്തുകൊടുത്തത് കോൺഗ്രസാണ്. ആ നാളുകളിൽ എല്ലാവരും അടങ്ങിയൊതുങ്ങിയിരിക്കാനാണ് ലോകാരോഗ്യ സംഘടന അടക്കം ആവശ്യപ്പെട്ടത്. എന്നിട്ടും അവർ ടിക്കറ്റ് നൽകി. അത് കേസുകളുടെ എണ്ണം വർധിപ്പിച്ചു.

രാജ്യത്തെ തൊഴിലാളികളെ കഷ്ടതകളിലേക്ക് നയിച്ചത് ബിജെപി ഇതര സംസ്ഥാനങ്ങളാണ്. ഡൽഹിയിൽ തൊഴിലാളികൾക്ക് സഞ്ചരിക്കാൻ സർക്കാർ വക ജീപ്പുകൾ എത്തിച്ചുനൽകി. ഉത്തർപ്രദേശ് പോലുള്ള സംസഥാനങ്ങളിൽ അതു വരെയും കോവിഡ് കേസുകൾ കുറവായിരുന്നു. അവിടെയും കോവിഡ് കേസുകൾ കൂടുന്നതിന് ഇത് കാരണമായെന്നും മോദി ആരോപിച്ചിരുന്നു. 

English Summary: Did PM want nobody to help the poor, asks Priyanka after Modi blames Cong for Covid spread

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com