ADVERTISEMENT

ന്യൂഡൽഹി∙ 2018-2020 കാലയളവിൽ രാജ്യത്ത് 25,251പേർ തൊഴിലില്ലായ്മയും കടബാധ്യതയും മൂലം ജീവനൊടുക്കിയതായി കേന്ദ്ര സർക്കാർ. ഒന്നാം കോവിഡ് തരംഗമുണ്ടായ 2020 ൽ രാജ്യത്ത് തൊഴിലില്ലായ്മയും കടബാധ്യതയും മൂലം 8,761 പേർ ജീവനൊടുക്കി. മുന്നൊരുക്കമില്ലാതെ കേന്ദ്രം നടപ്പാക്കിയ ലോക്ഡൗൺ കോവിഡിനെ പ്രതിരോധിക്കുന്നതിനോക്കാൾ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ജീവിതമാര്‍ഗങ്ങളെയും തകര്‍ത്തുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് കേന്ദ്രം കണക്കുകൾ പുറത്തു വിട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ഉദ്ധരിച്ചാണ് നിത്യാനന്ദ റായിയുടെ മറുപടി.

2018-2020 കാലയളവിൽ 9,140 പേർ തൊഴിലില്ലായ്മ മൂലവും 16,091 പേർ കടബാധ്യത മൂലവുമാണ് ആത്മഹത്യ ചെയ്തത്. 2020 ലാണ് രാജ്യത്ത് ഏറ്റവുമധികം തൊഴിലില്ലായ്മ രൂക്ഷമായത്. 3,548 പേരാണ് തൊഴിലില്ലായ്മ മൂലം 2020ൽ മാത്രം ജീവനൊടുക്കിയത്. കടബാധ്യത മൂലം 5,213 പേരും അതേ വർഷം ആത്മഹത്യ ചെയ്തു. തൊഴിലില്ലായ്മ മൂലം 2019 ൽ 2,851 പേരും, കടബാധ്യത മൂലം 5,908 പേരും ആത്മഹത്യ ചെയ്തു. തൊഴിലില്ലായ്മ മൂലം 2018ൽ  2,741 പേരും കടബാധ്യത മൂലം 4,970 പേരും ആത്മഹത്യ ചെയ്തു. 

ഉത്തര്‍പ്രദേശില്‍ കടക്കെണിയിലായ വ്യാപാരി ഫെയ്സ്ബുക് ലൈവിലൂടെ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ബിജെപി പ്രതിരോധത്തിലായതിനു തൊട്ടുപിന്നാലെയാണ് 2018-2020 കാലയളവിൽ ഉണ്ടായ ആത്മഹത്യകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വരുന്നത്. ബിജെപി അനുഭാവിയായ രാജീവ് തോമര്‍ എന്ന വ്യാപാരി ഭാര്യയോടൊപ്പമാണ് വിഷം കഴിച്ചത്. ഭാര്യ മരിച്ചു. രാജീവ് തോമര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഞാൻ ദേശവിരുദ്ധനല്ല, പ്രധാനമന്ത്രി നിങ്ങൾ ചെറുകിട വ്യാപാരികളുടെയും കർഷകരുടെയും അഭ്യുദയകാംക്ഷിയല്ല. നിങ്ങൾ നയങ്ങൾ മാറ്റുക– ഫെയ്സ്ബുക് ലൈവിൽ തോമർ പറഞ്ഞു. 

രാജ്യത്ത് തൊഴില്ലില്ലായ്മ ഉയർന്നു വരുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാർ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും ഇത് ആദ്യമായാണ് ഇത്തരമൊരു കണക്ക് കേന്ദ്ര സർക്കാർ സഭയിൽ വയ്ക്കുന്നത്. തൊഴിലില്ലായ്മ കുറയ്ക്കാൻ  മോദി സർക്കാർ നിരവധി പദ്ധതികൾ ഇതിനകം തന്നെ കൊണ്ടു വന്നിട്ടുണ്ടെന്നും കാലക്രമേണ തൊഴിലില്ലായ്മ രാജ്യത്ത് ഇല്ലായ്മ ചെയ്യാൻ ഈ പദ്ധതികൾക്കു സാധിക്കുമെന്നും നിത്യാനന്ദ റായ് രാജ്യസഭയിൽ പറഞ്ഞു. 

English Summary: Over 8,000 Died By Suicide In 2020 Amid 1st Covid Wave: Home Ministry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com