ദേശീയപതാകയുമായി വലംവച്ചു, ചടങ്ങ് നീണ്ടു; മാറ്റത്തില് അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി
Mail This Article
തൃശൂർ∙ പൊലീസിന്റെ ഭാഷ കേട്ടാൽ അറപ്പുളവാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ എസ്ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ ഓൺലൈനായി പ്രസംഗിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പൊലീസിനെ രൂക്ഷമായി വിമർശിച്ചത്.
‘കാലം മാറിയെങ്കിലും പൊലീസ് സേന മാറ്റം ഉൾക്കൊള്ളണം. ആധുനിക പരിശീലനം ലഭിച്ചിട്ടും പഴയതിന്റെ ചില തികട്ടലുകൾ അപൂർവം ചിലരിൽ ഉണ്ട്. അത് പൊതുവേ പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു. ഇത് ഓരോരുത്തരും വ്യക്തിപരമായി തിരിച്ചറിയണം. പരിശീലനം ശരിയായ നിലയിൽ അല്ലെങ്കിൽ സമൂഹത്തിന് ആപത്താണ്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നതിനാലാണ് തുടക്കത്തിലേ ഓർമിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സേനയിലേതിനു സമാനമായ പുതിയ ചില ചടങ്ങുകൾ പൊലീസ് പരേഡിൽ കണ്ടതോടെ മുഖ്യമന്ത്രി സ്വരം കടുപ്പിച്ചു. ‘ഒട്ടേറെ പാസിങ് ഔട്ട് പരേഡുകളിൽ പങ്കെടുത്തപ്പോൾ കാണാത്ത ചില പുതിയ രീതികൾ ഇന്നു കണ്ടു. ഇതിന് നിയതമായ കാര്യങ്ങൾ നേരത്തെതന്നെ നിർവഹിച്ച് വച്ചിട്ടുണ്ടാകുമല്ലോ. ഓരോ ഘട്ടത്തിലും ആ കാര്യത്തിന് മാറ്റങ്ങൾ വരുന്നുണ്ടോ? ഇത് പൊലീസ് സേനയുടെ ഉത്തരവാദിത്തപ്പെട്ടവരും പാസിങ് പരേഡ് സംഘടിപ്പിക്കുന്നവരും പരിശോധിക്കേണ്ട കാര്യമാണ്. സാധാരണ നിലയിലുള്ള സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായ ചിലത് കണ്ടതു കൊണ്ടാണ് പ്രത്യേകമായ എടുത്തു പറയുന്നത്–മുഖ്യമന്ത്രി പറഞ്ഞു.
കേരള പൊലീസിന്റെ പാസിങ് ഔട്ട് പരേഡുകളിൽ സേനാംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കു മുമ്പായി ദേശീയപതാകയെ അഭിവാദ്യം ചെയ്യുന്ന ചടങ്ങ് ഉണ്ടാകാറുണ്ട്. ചുരുക്കം സമയമേ ഇതിനെടുക്കാറുള്ളൂ. ആദ്യം ദേശീയപതാക പ്രദർശിപ്പിക്കും. പിന്നീട് ദേശീയഗാനം ആലപിക്കും. ദേശീയപതാകയുമായി സേനാംഗങ്ങൾ മടങ്ങുമ്പോൾ ബാൻഡ് സംഘം ഗാനം വായിക്കും. ഇതായിരുന്നു കേരള പൊലീസ് പരേഡിലെ പതിവു ശൈലി. പക്ഷേ, ഇന്നത്തെ പരേഡിൽ ചില മാറ്റങ്ങളുണ്ടായിരുന്നു. ദേശീയപതാകയുമായി സേനാംഗങ്ങൾക്കിടയിലൂടെ വലം വച്ചു. ഇതിന് സമയമെടുത്തു. ചടങ്ങു നീണ്ടുപോയി. സേനാംഗങ്ങളെ അഭിസംബോധന ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കൃത്യം എട്ടരയ്ക്കു തന്നെയെത്തിയിരുന്നു. ചടങ്ങു നീണ്ടുപോയതോടെ മുഖ്യമന്ത്രിയ്ക്ക് അതൃപ്തിയായി. ഇതോടെയാണ് പരേഡിലെ പുതിയ ശീലങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
ഡിജിപി അനിൽ കാന്ത് പൊലീസ് പരേഡിന് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശത്തെക്കുറിച്ച് ഡിജിപിയോട് ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. കേന്ദ്രസേനയിൽ നിന്ന് ഡപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥാനായിരുന്നു പരേഡിന്റെ ചുമതല. അതുകൊണ്ടാകാം, പുതിയ ശൈലി പരേഡിൽ വന്നതെന്നാണ് വിലയിരുത്തൽ. 165 സബ് ഇൻസ്പെക്ടർമാരാണ് പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി സർവീസിൽ പ്രവേശിച്ചത്.
English Summary: Pinarayi Vijayan criticize Police