വിനീതയുടെ കുടുംബത്തിന് സിപിഎം വീട് വച്ച് നൽകും; മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തു
Mail This Article
തിരുവനന്തപുരം ∙ മോഷ്ടാവ് കൊലപ്പെടുത്തിയ ചെടിക്കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശി വിനീതയുടെ കുടുംബത്തിനു സിപിഎം വീടുവച്ചു നൽകും. 8–ാം ക്ലാസിൽ പഠിക്കുന്ന മകന്റെയും 6–ാം ക്ലാസിൽ പഠിക്കുന്ന മകളുടെയും പഠനച്ചെലവും പാർട്ടി ഏറ്റെടുത്തു.
പഴകുറ്റി ലോക്കൽ കമ്മിറ്റിക്കാണ് വീടു നിര്‍മാണത്തിന്റെ ചുമതല. സ്ഥലം കണ്ടെത്തി ജൂണിനു മുൻപ് വീടുനിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മഹിളാ അസോസിയേഷനും ഡിവൈഎഫ്ഐയും വിദ്യാഭ്യാസ ചുമതലയും, പഠനോപകരണങ്ങളും ട്യൂഷൻ ഫീസും ഉൾപ്പെടെയുള്ള കാര്യങ്ങളും ഏറ്റെടുക്കും.
തമിഴ്നാട് സ്വദേശി രാജേന്ദ്രനാണ് വിനീതയെ കൊലപ്പെടുത്തിയത്. മോഷണം നടത്താനായി സ്ഥലങ്ങൾ നിരീക്ഷിക്കുന്നതിനിടയിലാണ് അമ്പലംമുക്ക്–കുറവൻകോണം റോഡിലെ ചെടി വിൽക്കുന്ന കട രാജേന്ദ്രന്റെ ശ്രദ്ധയിൽപ്പെടുന്നത്. മോഷണ ശ്രമത്തിനിടെ വിനീത ചെറുത്തുനിന്നതോടെ കുത്തിക്കൊല്ലുകയായിരുന്നു.
വിനീതയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റു. കൊലപ്പെടുത്തിയശേഷം ടാർപോളിൻ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവം നടക്കുമ്പോൾ വിനീത മാത്രമേ കടയിൽ ജോലിയിൽ ഉണ്ടായിരുന്നുള്ളൂ.
English Summary : CPM will built house for Vineetha's family, who killed in Ambalamukku