വേറെയാരെയും കിട്ടാത്തതിനാൽ പൊലീസ് കുടുക്കി; അക്ഷയ് നിരപരാധിയെന്ന് പിതാവ്
Mail This Article
കണ്ണൂർ ∙ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ ജിഷ്ണു കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ അക്ഷയ് നിരപരാധിയെന്നു പിതാവ് പ്രസന്നൻ. ‘അക്ഷയ് ഇതിനു മുൻപ് ഒരു കേസിലും ഉൾപ്പെട്ടിട്ടില്ല. മകൻ ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് ഉറപ്പുണ്ട്. അവന്റെ നിരപരാധിത്വം തെളിയിക്കും. വേറെയാരെയും കിട്ടാത്തതുകൊണ്ട് അവനെ കുടുക്കിയതാണ്. പൊലീസ് നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചതാകാം’– പ്രസന്നൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ജിഷ്ണുവിന്റെ തലയിൽ വീണ ബോംബ് അക്ഷയ് എറിഞ്ഞതാണെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലപാതകവുമായി ബന്ധപ്പെട്ട് റിജുൽ, സനീഷ്, അക്ഷയ്, ജിജിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അക്ഷയ്‍യുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന മിഥുനായി തിരച്ചിൽ തുടരുന്നു. കൊല്ലപ്പെട്ട ജിഷ്ണുവിനെ കൂടാതെ അക്ഷയ്‍യ്ക്കും മിഥുനും ബോംബിന്റെ കാര്യം അറിയാമായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.
കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നു കണ്ണൂർ അസിസ്റ്റന്റ് കമ്മിഷണർ പി.പി.സദാനന്ദൻ പറഞ്ഞു. കൊലപാതകത്തിന്റെ തലേന്ന് പ്രതികൾ ബോംബ് പൊട്ടിച്ച് പരിശീലനം നടത്തിയതായു പ്രതികൾ എല്ലാവരും സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണെന്നും കണ്ണൂർ മേയർ ടി.ഒ.മോഹനൻ പറഞ്ഞു.
English Summary: Kannur Bomb Attack Case: Akshay's father against police