ADVERTISEMENT

തിരുവനന്തപുരം∙ തോട്ടണ്ടി വാങ്ങിയതിൽ വൻ അഴിമതി നടത്തിയതായി ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയ കാപെക്സ് (കേരള സ്റ്റേറ്റ് കാഷ്യൂ വർക്കേഴ്സ് അപെക്സ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി) എംഡി ആർ.രാജേഷിനെ സർക്കാർ സസ്പെൻഡ് ചെയ്തു.

2018, 19 വർഷങ്ങളിൽ കാപക്സ് തോട്ടണ്ടി വാങ്ങിയ ക്രമക്കേടിൽ അന്വേഷണം നടത്താൻ വിജിലൻസിന് അനുമതി നൽകി. സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ എംഡി രാജേഷ് രാമകൃഷ്ണനാണ് കാപെക്സിന്റെ പുതിയ എംഡി. എന്നാൽ, സർക്കാർ ജീവനക്കാരനല്ലാത്ത രാജേഷിനെ പിരിച്ചു വിടേണ്ടതിനു പകരം സസ്പെൻഡ് ചെയ്തത് പ്രഹസനമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

2018ലെ തോട്ടണ്ടി ഇടപാടുമായി ബന്ധപ്പെട്ട് മുൻപ് സസ്പെൻഡ് ചെയ്തപ്പോൾ ഉപജീവന ബത്ത നൽകരുതെന്ന് ധനവകുപ്പ് ശുപാർശ ചെയ്തിരുന്നു. എന്നാൽ, രാജേഷ് ക്രമവിരുദ്ധമായി ബത്ത കൈപ്പറ്റി. ഈ സസ്പെൻഷൻ കാലയളവിലും ബത്ത കൈപ്പറ്റി പിന്നീട് സർവീസിലേക്കു തിരിച്ചു വരാനാണ് നീക്കമെന്നാണ് ആക്ഷേപം.

ആർ.രാജേഷിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും സർക്കാർ ഉത്തരവിനെ അട്ടിമറിച്ച് 2018, 19 വർഷങ്ങളിൽ തോട്ടണ്ടി വാങ്ങിയത് വിജിലൻസ് അന്വേഷിക്കണമെന്നും കാപെസ്കിനുണ്ടായ കോടികളുടെ നഷ്ടം രാജേഷിൽനിന്ന് ഈടാക്കണമെന്നുമായിരുന്നു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശ. സസ്പെൻഷൻ കാലയളവിൽ ക്രമവിരുദ്ധമായി ഉപജീവന ബത്ത കൈപ്പറ്റിയതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. വയനാട്ടിലെ കർഷകനിൽനിന്നും തോട്ടണ്ടി വാങ്ങുകയാണെന്ന വ്യാജേന തമിഴ്നാട്ടിലെ കമ്പനിയിൽനിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്തു അഴിമതി നടത്തിയത് ഇ വേ ബില്ലുകൾ പരിശോധിച്ചാണ് ധനകാര്യപരിശോധനാ വിഭാഗം പുറത്തുകൊണ്ടുവന്നത്.

കർഷകരിൽനിന്നും തോട്ടണ്ടി സംഭരിക്കുന്നതിനു പകരം പിഡബ്ല്യുഡി കരാറുകാരനിൽനിന്ന് തോട്ടണ്ടി സംഭരിച്ചതിനു 2019 മേയ് 29നാണ് രാജേഷിനെ ആദ്യം സസ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചത്. 2018ൽ കിലോയ്ക്ക് 138രൂപ നിരക്കിലാണ് തോട്ടണ്ടി ശേഖരിക്കാൻ തീരുമാനിച്ചിരുന്നത്. ഡയറക്ടർ ബോർഡ് യോഗം ചേരുന്ന ദിവസം മാനന്തവാടി സ്വദേശിയായ ഷിബു താൻ പാട്ടത്തിനെടുത്ത 10 ഹെക്ടർ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുകയാണെന്നും 400 മെട്രിക് ടൺ (175 കൗണ്ട്) പച്ച തോട്ടണ്ടി കിലോയ്ക്ക് 138രൂപ നിരക്കിൽ തരാമെന്നും അറിയിച്ചു. 

എന്നാൽ, എംഡി ഇടപെട്ട് ഇത് 125 കൗണ്ടായി കുറയ്ക്കുകയും കിലോയ്ക്ക് 138 എന്നത് 138 രൂപയും ജിഎസ്ടിയും എന്നാക്കുകയും ചെയ്തു. തോട്ടണ്ടി വാങ്ങുന്നതു സംബന്ധിച്ച് മാധ്യമങ്ങളിൽ അറിയിപ്പു നൽകാതെയാണ് ഷിബുവിനെ തിരഞ്ഞെടുത്തത്. കർഷകനു ജിഎസ്ടി റജിസ്ട്രേഷൻ ആവശ്യമില്ലെന്നിരിക്കേ ജിഎസ്ടി നിരക്കിൽ നൽകാനും തയാറായി.

തോട്ടണ്ടി നൽകാനുള്ള തോട്ടം ഉണ്ടെന്ന് റവന്യൂവിൽനിന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇതനുസരിച്ച് 9.8169 ഹെക്ടർ പുരയിടത്തിൽ തോട്ടണ്ടി കൃഷി ഉണ്ടെന്നു ഷിബു സർട്ടിഫിക്കറ്റ് നൽകി. എന്നാൽ, പുരയിടത്തിൽനിന്ന് 400 മെട്രിക് ടൺ തോട്ടണ്ടി ലഭിക്കുമെന്ന് സാക്ഷ്യപ്പെടുത്തിയില്ല. ഇക്കാര്യം എംഡിയായ രാജേഷ് ഡയറക്ടർ ബോർഡിൽനിന്ന് മറച്ചു വച്ചു. കശുമാവ് കൃഷി ഉള്ളതായി ഷിബു പറഞ്ഞിരുന്ന സ്ഥലത്ത് ധനകാര്യപരിശോധനാ വിഭാഗം പരിശോധന നടത്തിയപ്പോൾ ആകെ 16 കശുമാവാണ് ഉണ്ടായിരുന്നത്. 

English Summary: Capex MD R Rajesh suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com