കണ്ണൂർ ബോംബേറ്: പ്രതികളെത്തിയ വാഹനം കസ്റ്റഡിയിലെടുത്തു
Mail This Article
തോട്ടട (കണ്ണൂർ)∙ വരന്റെ വീടിനു സമീപം വിവാഹ പാർട്ടിക്കു നേരെയുണ്ടായ ബോംബേറിൽ വരന്റെ സുഹൃത്തായ യുവാവ് മരിച്ച സംഭവത്തിൽ പ്രതികളെത്തിയ വാഹനം ഉടമ സ്റ്റേഷനിൽ ഹാജരാക്കി. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ വാഹനത്തിലാണ് പ്രതികൾ ബോംബുമായി വിവാഹത്തിനെത്തിയത്. ഏച്ചൂർ സ്വദേശി ആദർശിന്റേതാണ് വാഹനം.
അതേസമയം, കേസിൽ അറസ്റ്റിലായ ഏച്ചൂർ സ്വദേശി അക്ഷയ്‌യെ (24) ഉടൻ തലശേരി കോടതിയിൽ ഹാജരാക്കും. അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നും ഇയാൾ കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചിരുന്നു.
ഏച്ചൂർ പാതിരപ്പറമ്പിൽ പരേതനായ മോഹനന്റെ മകൻ ജിഷ്ണു (26) ആണു മരിച്ചത്. 6 പേർക്കു പരുക്കേറ്റിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു വിവാഹ പാർട്ടി വരന്റെ വീട്ടിലക്കു കയറിയ ഉടൻ, 100 മീറ്റർ പിന്നിലായി ചാല 12 കണ്ടി റോഡിലാണു സംഭവം നടന്നത്. ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സൽക്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏച്ചൂരിൽ നിന്നും തോട്ടടയിൽ നിന്നുമുള്ള 2 വിഭാഗങ്ങൾ തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്നിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ബോംബേറ് ഉണ്ടായത്. വിവാഹ പാർട്ടി വീട്ടിലേക്കു നടക്കുന്നതിനിടെ, ഏച്ചൂർ – തോട്ടട സംഘങ്ങൾ തമ്മിൽ ഞായറാഴ്ച വീണ്ടും ഏറ്റുമുട്ടലുണ്ടാവുകയും ഏച്ചൂർ സംഘം എതിരാളികളെ ലക്ഷ്യം വച്ചെറിഞ്ഞ ബോംബ് ഉന്നം തെറ്റി ജിഷ്ണുവിനു മേൽ പതിക്കുകയുമായിരുന്നു.
English Summary: Kannur Bomb Attack: Police take vehicle into custody