അഞ്ജലി റീമ ദേവ് ഒളിവിലെന്ന് പൊലീസ്: കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘം
Mail This Article
കൊച്ചി∙ നമ്പർ 18 ഹോട്ടലിലേക്കു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പടെ എത്തിച്ച് പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ കോഴിക്കോട് സ്വദേശിനി അഞ്ജലി വടക്കേപ്പുര എന്ന അഞ്ജലി റീമ ദേവ് ഒളിവിലെന്നു പൊലീസ്. ഇവരെ കണ്ടെത്തി അറസ്റ്റു ചെയ്യുന്നതിനു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുകയെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം പെൺകുട്ടികളെ കാറിൽ ഹോട്ടലിലെത്തിച്ച സൈജു തങ്കച്ചനെ ചോദ്യം ചെയ്തതായി പൊലീസ് വെളിപ്പെടുത്തി. ആരോഗ്യ കാരണങ്ങളാൽ ഹോട്ടൽ ഉടമ റോയി ജെ. വയലാറ്റ് ചോദ്യം ചെയ്യലിനു ഹാജരായിട്ടില്ലെന്നും എറണാകുളം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു. പോക്സോ കേസ് പ്രതികളുടെ അറസ്റ്റ് വൈകിയിട്ടില്ലെന്നും ഹൈക്കോടതി നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും പരാതിക്കാരി തന്നെ ബ്ലാക് മെയിൽ ചെയ്തായും അഞ്ജലി മാധ്യമങ്ങൾക്കു നൽകിയ ശബ്ദ സന്ദേശത്തിൽ പറയുന്നു. നമ്പർ 18 ഹോട്ടലിൽ ലൈംഗിക പീഡനം നടന്നിട്ടില്ല. പ്രായപൂർത്തിയാകാത്ത മകൾ ഉൾപ്പെടെ യുവതികളുമായി സ്വന്ത ഇഷ്ടപ്രകാരമാണ് പരാതിക്കാരി കൊച്ചിയിലെത്തിയതെന്നും ഇവർ പറയുന്നു.
English Summary: Kochi POCSO case: Anjali Reema Dev goes into hiding