ADVERTISEMENT

കോഴിക്കോട്∙ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിശിതമായി വിമർശിച്ച്  മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ്. 'മത വിശ്വാസമില്ലാത്ത, മതാചാരങ്ങൾ പാലിക്കാത്ത വ്യക്തി, മത നിയമങ്ങളിൽ അഭിപ്രായം പറയുകയോ ഖുർആൻ വ്യാഖ്യാനിക്കുകയോ വേണ്ട. സംഘപരിവാറിന്റെ താളത്തിനൊത്ത് തുള്ളുകയും രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുകയും ചെയ്യുന്ന പ്രവണത മുൻപും ഗവർണറിൽനിന്ന് ഉണ്ടായിട്ടുണ്ട്. മതം പറയാൻ ഇവിടെ പണ്ഡിതന്മാരുണ്ട്. ഗവർണർ അദ്ദേഹത്തെ ഏൽപിച്ച പണി ചെയ്താൽ മതി'-മജീദ് പറഞ്ഞു.

'കർണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിനകത്തും പുറത്തും വലിയ ആശങ്കയുണ്ടാക്കി. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങളാണ് കർണാടക സർക്കാരിൽനിന്ന് ഉണ്ടായത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുകയാണ്'- മജീദ് പറഞ്ഞു. 'കേരളത്തിൽ ഹിജാബുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നുമില്ല. മതേതര കേരളത്തെ വർഗീയമായി തരംതിരിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. കേരള ചരിത്രത്തിൽ ഇന്നേ വരെ ഒരു ഗവർണറും രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെട്ടിട്ടില്ല. എന്നാൽ നിരന്തരം വിവാദമുണ്ടാക്കുന്നത് ആരിഫ് മുഹമ്മദ്‌ ഖാൻ പതിവാക്കി. സംഘപരിവാർ അജൻഡകൾ കേരളത്തിൽ നടപ്പാവില്ലെന്ന് ഓർക്കുന്നത് നല്ലതാണ്.' 

'ശരീഅത്തിനെതിരായ ക്യാംപെയ്നിൽ ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരെ നിലകൊണ്ട വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ. ഹിജാബ് വിഷയം മുതലെടുത്ത് ചരിത്രം ആവർത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഭരണഘടനാ പദവിയിൽ ഇരുന്ന് മതത്തെയും മതനിയമങ്ങളെയും വിമർശിക്കുന്ന നിലപാട് ഗവർണർ അവസാനിപ്പിക്കണം'- മജീദ് ആവശ്യപ്പെട്ടു. എല്ലാ മതങ്ങളെയും മതാചാരങ്ങളെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും മജീദ് പറഞ്ഞു.

English Summary: Hijab Row: KPA Majeed talks tough against Kerala Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com