ദീപു മരിച്ചതിന്റെ ഉത്തരവാദിത്തം എന്റെ തലയില്‍ കെട്ടിവയ്ക്കാൻ ശ്രമം: ശ്രീനിജിന്‍
Mail This Article
കിഴക്കമ്പലം ∙ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണം സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തു കൊണ്ടുവരണമെന്ന ആവശ്യവുമായി പി.വി.ശ്രീനിജിൻ എംഎൽഎ. സംഭവത്തിൽ കുറ്റാരോപിതരായവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ചു കൂടുതൽ വസ്തുതകൾ പുറത്തു വരണം. മരണപ്പെട്ട വ്യക്തി ആശുപത്രിയിൽ നൽകിയ മൊഴിയിൽ മർദനമേറ്റ വിവരം പറഞ്ഞിട്ടില്ലെന്നാണ് അറിഞ്ഞത്.
ദീപുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം എന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമം. വേറെ രോഗങ്ങൾ ഉണ്ടായിരുന്നതു കൊണ്ടാണോ മരണം സംഭവിച്ചത് എന്ന് അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഇതേ കുറിച്ചു നിക്ഷ്പക്ഷ അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തുവരണം. എന്നാൽ സംഭവത്തെ സിപിഎമ്മിനെതിരെ തിരിക്കാനുള്ള ഗൂഢനീക്കവുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.
വ്യക്തിപരമായി വ്യാജ ആരോപണവും വ്യക്തി അധിക്ഷേപവും നടത്തിയ ട്വന്റി20 വാർഡ് മെമ്പർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി.വി.ശ്രീനിജിൻ പറഞ്ഞു. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരുക്കേറ്റ ട്വന്‍റി20 പ്രവര്‍ത്തകന്‍ സി.കെ.ദീപു ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണു മരിച്ചത്.
English Summary : PV Sreenijan on Kizhakambalam Deepu death