ദീപുവിന്റെ മരണത്തിൽ എംഎൽഎയ്ക്ക് പങ്ക്; കാലുവെട്ടുമെന്ന് ഭീഷണി: നിഷ ആലിയാർ
Mail This Article
കൊച്ചി∙ ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണത്തിൽ സ്ഥലം എംഎഎൽഎയ്ക്കു പങ്കുണ്ടെന്ന ആരോപണവുമായി വാർഡ് മെമ്പർ നിഷ ആലിയാർ. ദീപുവിനു മർദനം ഏൽക്കുമ്പോൾ ശ്രീനിജിൻ എംഎൽഎ തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകൻ സുകുവിന്റെ വീട്ടിൽ ഉണ്ടായിരുന്നതായാണ് ആരോപണം. ‘മർദനമല്ലെങ്കിൽ പിന്നെ എന്തു കാരണത്താലാണ് മരണമുണ്ടായത് എന്നു പറയണം. തലയ്ക്ക് അടിയേറ്റതിനാണ് ദീപുവിനു ശസ്ത്രക്രിയ വേണ്ടി വന്നത്. ദീപുവിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് നിഷ ആവശ്യപ്പെട്ടു.
എംഎൽഎയുടെ കിരാത നടപടികൾക്കെതിരെയാണ് ട്വന്റി ട്വന്റി പ്രവർത്തകർ വീടുകളിൽ വിളക്കണച്ചു പ്രതിഷേധിച്ചത്. ദീപു വീട്ടിൽ വിളക്കണച്ചു പ്രതിഷേധിക്കുമ്പോൾ തൊട്ടടുത്ത പുരയിടത്തിൽ മറഞ്ഞിരുന്ന അക്രമികൾ ദീപുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. സ്ഥലത്തെത്തുമ്പോൾ നാലു പേർ ചേർന്നു ദീപുവിനെ മതിലിൽ ചേർത്തു നിർത്തിയിരിക്കുകയായിരുന്നു. വാഹനം നിർത്തി ചെല്ലുമ്പോൾ ‘ഞങ്ങളാടി തല്ലിയേ, നീ എന്തു ചെയ്യുമെടീ’ എന്ന് ആക്രോശിച്ചു തന്റെ നേർക്കു തിരിഞ്ഞു.
ഞാൻ ഈ കൊച്ചു വിളിച്ചിട്ടാണ് വന്നത് എന്നു പറഞ്ഞപ്പോൾ മെമ്പറാണെങ്കിൽ അഞ്ചു മണിക്കു ശേഷം വാർഡിലിറങ്ങിയാൽ കാലു വെട്ടും എന്നു ഭീഷണിപ്പെടുത്തിയെന്നും നിഷ പറഞ്ഞു.
English Summary: Ward member's statement on Kizhakkambalam Deepu death