ADVERTISEMENT

ഇംഫാൽ∙ ബിജെപി തുടർഭരണം ലക്ഷ്യമിടുന്ന മണിപ്പുരിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിസന്ധി രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് മണിപ്പുർ ബിജെപിയിൽ ഉണ്ടായ കലാപത്തിനു പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാർഥിയുടെ പേരിലുള്ള അനിശ്ചിതത്വവും നേതൃത്വത്തിനു തലേവദനയാകുന്നത്. ‌കോൺഗ്രസിൽനിന്നെത്തിയ നേതാക്കൾക്ക് സീറ്റ് നൽകിയതോടെ, സീറ്റ് നിഷേധിക്കപ്പെട്ട പ്രമുഖ നേതാക്കളിൽ പലരും പാർട്ടി വിട്ടതും ബിജെപിക്ക് തിരിച്ചടിയായി. 

മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. അസമിൽ മുഖ്യമന്ത്രിയായിരുന്ന സർബാനന്ദ സോനോവാളിനെ മറികടന്ന്, സംസ്‌ഥാനത്തെ ഏറ്റവും കരുത്തനായ മന്ത്രി എന്നു പേരെടുത്ത ഹിമന്ത ബിശ്വ ശർമയെ വാഴിച്ച മാതൃക മണിപ്പുരിലും പരീക്ഷിക്കാനായിരുന്നു ദേശീയ നേതൃത്വത്തിന്റെ നേരത്തെയുള്ള തീരുമാനം. 2017 ൽ കപ്പിനും ചുണ്ടിനും ഇടയിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട യുവനേതാവ് തോങ്ഗം ബിശ്വജിത് സിങ്ങിന്റെ പേരാണ് മണിപ്പുരിൽ ഇത്തവണ ഉയർന്നു കേട്ടതും. 

എന്നാൽ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപി സ്വരം മാറ്റിയിരിക്കുന്നു. എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിൽ തുടർഭരണമുണ്ടായാൽ ഒരിക്കൽക്കൂടി അദ്ദേഹത്തെ പരിഗണിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ വ്യാഴാഴ്ച മണിപ്പുരിൽ നടന്ന പൊതുറാലിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് ഇത് സംബന്ധിച്ച് ആദ്യമായി സൂചന നൽകിയത്.

2022 ലെ നിയസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരുന്നപ്പോൾത്തന്നെ നേതൃത്വമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. കോൺഗ്രസ് മന്ത്രിസഭയിൽ അംഗമായിരുന്നെന്ന ഭരണപരിചയമാണ് 2017 ൽ മുഖ്യമന്ത്രിയാകാൻ ബിരേൻ സിങ്ങിനെ സഹായിച്ചത്. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ നിരവധി പ്രതിസന്ധികളാണ് അദ്ദേഹം നേരിട്ടത്. സഖ്യസർക്കാർ നേരിട്ട പ്രതിസന്ധികൾ കണക്കിലെടുത്ത് ബിരേൻ സിങ്ങിനെ മാറ്റണമെന്ന് പലതവണ തോങ്ഗം ബിശ്വജിത് സിങ് ക്യാംപ് ആവശ്യപ്പെട്ടുവെങ്കിലും നേതൃത്വം വഴങ്ങിയിരുന്നില്ല. 

1248-mnaipur-bjp

ആർഎസ്എസിന്റെ ഗുഡ്ബുക്കിലുള്ള ബിശ്വജിത് സിങ്ങിന് പാർട്ടിയിലുള്ള സ്വീകാര്യതയാണ് ഇത്തവണ മാറിച്ചിന്തിക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്. 2017 ൽ ബിശ്വജിത് മുഖ്യമന്ത്രിയാകുമെന്നായിരുന്നു കണക്കൂകൂട്ടലെങ്കിലും അവസാന നിമിഷം, കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ ബിരേൻ സിങ്ങിനായി വഴിമാറുകയായിരുന്നു. ബിരേൻ സിങ്ങിനെ ബിജെപിയിൽ എത്തിക്കാൻ ചരടുവലിച്ച ബിശ്വജിത് പിന്നീട് സംഘടനാ പ്രവർത്തനങ്ങളിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തിയത്. ബിശ്വജിത് സിങ്ങും ബിരേൻ സിങ്ങും തമ്മിൽ നിലനിൽക്കുന്ന പടലപിണക്കം മൂന്നാമതൊരാളെ പരിഗണിക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചേക്കുമെന്ന സൂചനകളുമുണ്ട്. അത്തരമൊരു സാധ്യത നേതൃത്വം തേടിയാൽ അടുത്തിടെ കോൺഗ്രസിൽ നിന്നെത്തിയ ഗോവിന്ദാസ് കൊന്തൗജത്തെ പരിഗണിച്ചേക്കും. 

ആറു തവണ തുടർച്ചയായി ബിഷ്ണുപുർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും നിയമസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പും പിസിസി പ്രസിഡന്റുമായിരുന്ന ഗോവിന്ദാസ് കൊന്തൗജം എട്ട് എംഎൽഎമാർ അടക്കമുള്ള അനുയായികളുമായി മാസങ്ങൾക്കു മുൻപാണ് ബിജെപിയിൽ ചേർന്നത്. കൊന്തൗജത്തിന്റെ ജനപിന്തുണയും നേതാക്കൾക്കിടയിലുള്ള സ്വീകാര്യതയും അദ്ദേഹത്തിനു തുണയായേക്കും. 

ബിരേൻ സിങ്ങിന്റെ സ്വന്തം തട്ടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ വക്താവ്, മണിപ്പുരിന്റെ ചുമതലയുള്ള  സാംബിത് പത്രയും ബിരേൻ സിങ്ങിന്റെ നേതൃത്വത്തിൽ ഒരിക്കൽകൂടി ബിജെപി മണിപ്പുരിൽ അധികാരത്തിൽ എത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. ഉപരോധങ്ങളിൽനിന്നും അക്രമങ്ങളിൽനിന്നും മണിപ്പുരിനെ വികസനത്തിലേക്ക് കൈപിടിച്ച ബിരേൻ സിങ്ങിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ ബിജെപിക്ക് അഭിമാനമുണ്ടന്നും ഒരിക്കൽകൂടി ബിരേൻ സിങ്ങിന്റെ നേതൃത്വത്തിൽ ബിജെപി മണിപ്പുരിൽ അധികാരത്തിൽ എത്തുമെന്നും സാംബിത് പത്ര പറഞ്ഞു. അസ്ഥിരതയിൽനിന്നും സ്ഥിരതയിലേക്കും വികസന മുരടിപ്പിൽനിന്ന് വികസനത്തിലേക്കും മണിപ്പുർ കുതിക്കുകയാണെന്നും ഭാവിയിൽ കുടുതൽ മികച്ച നേട്ടങ്ങളിലേക്ക് സംസ്ഥാനത്തെ കൈപിടിച്ചുയർത്താൻ ബിജെപിക്കു കഴിയുമെന്നും പത്ര അവകാശപ്പെടുകയും ചെയ്തു.

1248-sambit-patra-biren-singh
ബിജെപി ദേശീയ വക്താവ് സാംബിത് പത്ര, കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ഭൂപേന്ദ്ര യാദവ്, മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്.

എന്നാൽ താൻ ഒരു സാധാരണ പ്രവർത്തകൻ മാത്രമാണെന്നായിരുന്നു ബിരേൻ സിങ്ങിന്റെ പ്രതികരണം. പാർട്ടി തന്നിൽനിന്ന് ആവശ്യപ്പെടുന്നതിന്റെ നൂറു ശതമാനവും പാർട്ടിക്കായി നൽകുകയെന്നതാണ് തന്റെ കടമയെന്നും ബാക്കിയെല്ലാം തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും മുഖ്യമന്ത്രി ബിരേൻ സിങ് പ്രതികരിച്ചു. ബിജെപി തിരഞ്ഞെടുപ്പിൽ 40 ൽ അധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന ആരോപണങ്ങൾ തള്ളിയ ബിരേൻ സിങ്, ബിജെപി ആരെയും വിലയ്ക്കെടുക്കുന്നില്ലെന്നും കോൺഗ്രസിൽ പ്രതീക്ഷയില്ലെന്നു മനസ്സിലാക്കിയവർ ബിജെപിയെ തിരഞ്ഞെടുക്കുന്നതാണെന്നും പറഞ്ഞു. 

കോൺഗ്രസിലെ പരിചയക്കാരെ ബിജെപിയിൽ എത്തിക്കുന്നതിലും സ്ഥാനമാനങ്ങൾ നേടിക്കൊടുക്കുന്നതിലുമാണ് ബിരേൻ സിങ് കഴിഞ്ഞ അഞ്ചുവർഷവും ശ്രദ്ധിച്ചതെന്നും പാർട്ടിയെ വളർത്താൻ ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നുമാണ് പാർട്ടിയിലെ എതിരാളികൾ ഉയർത്തുന്ന പ്രധാനവിമർശനം. മണിപ്പുരിലെ ബിജെപിയെ പുതിയ ഉണർവിലേക്ക് നയിക്കാൻ പുതിയ നേതൃത്വം വരേണ്ടത് അനിവാര്യതയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ബിജെപി വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ വരികയാണെങ്കിൽ ബിരേൻ സിങ്ങിനെ ഇനിയും ചുമക്കേണ്ടതില്ലെന്നും സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ പറയുന്നു. 

ബിജെപിയെ സംസ്ഥാനത്ത് അനിശ്ചിതത്തിലാക്കിയ ഒരു നേതാവിന് ഇനിയും ഒരു അവസരം നേതൃത്വം നൽകില്ലെന്നാണ് പ്രതീക്ഷയെന്നും എൻഡിഎയുടെ നിർണായക ഭാഗമായിരുന്ന നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യെയും ബിജെപിയുടെ സമുന്നത നേതാക്കളെയും ശത്രുപാളയത്തിൽ എത്തിക്കാൻ നിർണായക പങ്ക് വഹിച്ച ഒരു നേതാവിന് ബിജെപിയെ കൈപിടിച്ചുയർത്താൻ കഴിയില്ലെന്നാണ് വിശ്വസിക്കുന്നതെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു. 

English Summary: BJP hints N Biren Singh may lead next government too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com