‘ഇവിടെ പറ്റൂല്ല, കൊണ്ടുപോകണമെന്ന് മകൾ പറഞ്ഞു; ആ ഫോൺകോളിന് ശേഷം മരിച്ചു’
Mail This Article
തൃശൂര്‍ ∙ ആറ്റുപ്പുറത്തു യുവതിയുടെ മരണം ഭര്‍ത്താവിന്റെ മാനസിക പീഡനംമൂലമാണെന്ന് ബന്ധുക്കളുടെ പരാതി. ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ ആറ്റുപ്പുറം സ്വദേശിയായ ഫൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണു കണ്ടെത്തിയത്.
‘എന്നെ ഇവിടുന്ന് കൊണ്ടുപോകണം. എനിക്ക് ഇവിടെ പറ്റൂല്ല എന്ന് അവൾ പറഞ്ഞു. ഞങ്ങൾ പോയി െകാണ്ടുവന്നു. അവനോട് ചോദിച്ചപ്പോൾ കൊണ്ടുപൊയ്ക്കോളാനും പറഞ്ഞു. അവനും അവന്റെ വീട്ടുകാരും മോളെ ബുദ്ധിമുട്ടിച്ചു. ഇവിടെ വന്ന ശേഷം അവൾ ഹാപ്പിയായിരുന്നു. ഇടയ്ക്ക് അവൻ വിളിക്കും. വിഡിയോ കോളിൽ കുഞ്ഞിനെ കാണും, ഫോൺ വയ്ക്കും. അവസാനം വന്ന കോളിന് ശേഷമാണ് മകൾ ഇത് ചെയ്തത്..’– ഫൈറൂസിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ.
ഭര്‍ത്താവിന്റെ ഫോണ്‍ വന്നതിനു പിന്നാലെയാണു ഫൈറൂസ് തൂങ്ങിമരിച്ചെന്ന് വീട്ടുകാര്‍ പറയുന്നു. മരണം ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണെന്നാണു ബന്ധുക്കളുടെ ആക്ഷേപം. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു മരണം. ഭര്‍ത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ജാഫര്‍ വിദേശത്താണ്. ഒന്നര വര്‍ഷം മുൻപാണു ഫൈറൂസിനെ ജാഫർ വിവാഹം കഴിച്ചത്. നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട് ഇവർക്ക്. വിവാഹശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്. ഗര്‍ഭിണിയായ ശേഷമാണ് ഫൈറൂസ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കള്‍ പറയുന്നു. ജനിച്ചതു പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റെയും കുടുംബത്തിന്റെയും പെരുമാറ്റം മോശമായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ പീഡനം കാരണം ഫൈറൂസിനെ ആറ്റുപ്പുറത്തെ വീട്ടിലേക്ക് മാതാപിതാക്കള്‍ കൂട്ടിക്കൊണ്ടുവന്നു. ഇതിനുശേഷം, ഫോണിലൂടെ നിരന്തരം ഭീഷണിയായിരുന്നു. ഫോണിലെ സംഭാഷണങ്ങള്‍ തെളിവായി പൊലീസിന് കൈമാറി. പ്രസവശേഷം ഫൈറൂസിനേയും കുഞ്ഞിനെയും സംരക്ഷിക്കാന്‍ ജാഫർ തയാറായില്ലെന്നും പരാതിയുണ്ട്. പെൺകുഞ്ഞ് ഇപ്പോൾ ഫൈറൂസിന്‍റെ സഹോദരിയുടെ പരിചരണത്തിലാണ്. ജാഫറിനെ വിദേശത്തുനിന്ന് നാട്ടില്‍ എത്തിച്ച് ജയിലിലടയ്ക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
English Summary: Thrissur Fairooz suicide updates