‘മർദിച്ചത് ഭാര്യാസഹോദരിയുടെ പങ്കാളി; ലഹരിക്കടിമ, മുൻപും പരാതി നൽകി’
Mail This Article
കൊച്ചി∙ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന് ക്രൂരമർദനമേറ്റിട്ടുണ്ടാകാമെന്ന് പിതാവ്. തൃക്കാക്കര സ്വദേശിയായ രണ്ടുവയസ്സുകാരിയാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഭാര്യാസഹോദരിയുടെ പങ്കാളി ആന്റണി ടിജിയാണ് സംഭവത്തിന് പിന്നിലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കുഞ്ഞിന് മറ്റസുഖങ്ങളില്ല. ഏഴുമാസം മുൻപു വരെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ആന്റണി ലഹരിക്കടിമയാണ്. ഇയാൾക്കെതിരെ മുൻപും പരാതി നൽകിയിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് പിതാവ് എത്തിയത്. കുഞ്ഞിന്റെ സംരക്ഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭർത്താവുമായി വേർപിരിഞ്ഞാണു കുട്ടിയുടെ അമ്മയുടെ താമസം. അതേസമയം, കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു. കുഞ്ഞ് മരുന്നുകളോട് പ്രതികരിച്ച് തുടങ്ങി. കുഞ്ഞിന്റെ തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതു കയ്യിൽ 2 ഒടിവുണ്ട്. തല മുതൽ കാൽപാദം വരെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ മുറിവുകളുടെ പാടുണ്ട്. മുതുകിൽ പൊള്ളലേറ്റിട്ടുണ്ട്. പരുക്കുകള്‍ പല നാളുകളായി സംഭവിച്ചതാണെന്ന് ഡോക്ടര്‍മാർ പറയുന്നത്. തെങ്ങോടുള്ള ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുന്ന കുമ്പളം സ്വദേശിനിയുടെ മകളാണ് അക്രമത്തിനിരയായത്. കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് ഇവർക്കെതിരെ കേസെടുത്തിരുന്നു.
തൃക്കാക്കര പൊലീസ് ആശുപത്രിയിലെത്തി കുഞ്ഞിന്റെ അമ്മ ഉൾപ്പെടെയുളള ബന്ധുക്കളുടെയും ഡോക്ടറുടെയും മൊഴിയെടുത്തിരുന്നു. ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം ചെയ്തതാണെന്നു അമ്മ മൊഴി നൽകിയെങ്കിലും പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല.
English Summary: Two-year-old brutally beaten in Kochi