‘റഷ്യയുടെ നടപടിയിൽ ആത്മാര്‍ഥത ഇല്ല; ചര്‍ച്ചയില്‍ യുദ്ധം തീരില്ല’
Mail This Article
കൊച്ചി∙ ചര്‍ച്ചയ്ക്ക് സന്നദ്ധമായ റഷ്യയുടെ നടപടി ആത്മാര്‍ഥതയില്ലാത്തതെന്നു വിദേശകാര്യ വിദഗ്ധന്‍ ടി.പി.ശ്രീനിവാസന്‍. ചര്‍ച്ച കൊണ്ട് സംഘര്‍ഷം അവസാനിക്കുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. ചർച്ചയ്ക്കു തരാറാണെന്നു റഷ്യ പറയുന്നത് റഷ്യയുടെ ഡിപ്ലോമാറ്റിക് ഷോയാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം നിർത്തിയാൽ ചർച്ചയ്ക്കു തയാറാകാമെന്നാണ് യുക്രെയ്ൻ പറയുന്നത്. എന്നാൽ അങ്ങനെ ഒരു ചർച്ചയ്ക്ക് റഷ്യ തയാറാകുമെന്ന് തനിക്കു തോന്നുന്നില്ലെന്ന് ടി.പി.ശ്രീനിവാസൻ പ്രതികരിച്ചു. ‘ഒരു സൈനിക മേധാവിയും അങ്ങനെ ചെയ്യില്ല. ഇതിനൊരു അവസാനമാകാതെ ചർച്ചയ്ക്കു പോയാൽ ഇതുവരെ ചെയ്തതെല്ലാം വെറുതെ ആകും. അതിനാൽ യുദ്ധത്തിന്റെ നടുവിൽ നിന്നുകൊണ്ട് ഒരു വെടിനിർത്തൽ കരാർ പോലുമില്ലാതെ ചർച്ചകൾ നടത്താൻ സാധ്യമല്ല. യുഎന്നിന്റെ മധ്യസ്ഥതയിൽ ഒരു വെടിനിർത്തൽ കരാർ ഉണ്ടാക്കി ചർച്ച നടത്തുന്നതാണ് നല്ലത്. പക്ഷെ യുഎന്നിനെ ആരും വിശ്വസിക്കുന്നില്ല.
സെലൻസ്കി നമ്മുടെ പ്രധാനമന്ത്രിയോടു പോലും പറഞ്ഞു. താങ്കൾ ഇടനിലയായി നിന്നാൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂവെന്ന്. പക്ഷെ റഷ്യ ഇതുവരെ അങ്ങനെ പറഞ്ഞിട്ടില്ല. അതുകൊണ്ട് വെടിനിർത്തൽ കരാറെങ്കിലും ഇല്ലാതെ ചർച്ചയ്ക്ക് ആരെങ്കിലും പോകാൻ സാധ്യത കുറവാണ്’–ടി.പി.ശ്രീനിവാസൻ പറഞ്ഞു.
യുക്രെയ്നുമായി ചര്‍ച്ചയ്ക്ക് റഷ്യ സന്നദ്ധത അറിയിച്ചു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍ കാത്തിരിക്കുകയാണെന്നും റഷ്യ വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് തയറാണെന്നും എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ച സാധ്യമാകില്ലെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി വ്യക്തമാക്കി. ബെലാറൂസ് വഴി റഷ്യ യുക്രെയ്നെ ആക്രമിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സെലെന്‍സ്കിയുടെ പ്രതികരണം.
English Summary : TP Sreenivasan on Russia's decision to talk with Ukraine