ADVERTISEMENT

തൃശൂർ ∙ ‘എളുപ്പത്തില്‍ ലോൺ വേണോ, ഒരു സെൽഫിയെടുത്ത് അയയ്ക്കൂ..’ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം വായ്പാച്ചൂണ്ടകളിൽ കുരുങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. സെൽഫിക്കൊപ്പം പാൻ കാർഡിന്റെയും ആധാർ കാർഡിന്റെയും പകർപ്പ് അയച്ചാൽ നിമിഷങ്ങൾക്കകം ലോൺ പാസായി തുക അക്കൗണ്ടിലെത്തുമെന്നതാണ് ഇരകളുടെ എണ്ണം കൂടാൻ കാരണം.

മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ മതിയെന്നും ഈടുനൽകേണ്ടതില്ലെന്നുമുള്ള വാഗ്ദാനത്തിൽ മയങ്ങിയാണു പലരും വായ്പാക്കെണിയിലേക്കു ചാടുന്നത്. തവണ മുടങ്ങുകയോ മറ്റോ ചെയ്താൽ ഫോണിലൂടെയും നേരിട്ടും ഭീഷണി വന്നുതുടങ്ങും. പ്രതിമാസ തവണ കൃത്യമായി അടച്ചാലും യഥാർഥ ലോൺ തുകയുടെ പത്തിരട്ടിയിലേറെ ഇവർ ഊറ്റിപ്പിഴിഞ്ഞെടുക്കും. ഊരിപ്പോകാൻ കഴിയാത്ത വിധം പലിശക്കെണിയിൽ കുടുങ്ങിയ പലരും ആത്മഹത്യയുടെ വക്കിലാണ്. 

പരസ്യത്തിൽ കുരുക്കും

സമൂഹമാധ്യമങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെയാണ് ഓൺലൈൻ വായ്പാ ആപ്പുകൾ വലവിരിക്കുന്നത്. ഈടില്ലാതെ നിമിഷങ്ങൾക്കകം വായ്പയെന്ന വാഗ്ദാനം വിശ്വസിച്ചു ലിങ്ക് തുറന്നാൽ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള നിർദേശം ലഭിക്കും. ഉപഭോക്താവിന്റെ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സെൽഫി എന്നിവ അപ്‍ലോഡ് ചെയ്യാൻ നിർദേശം ലഭിക്കും. ഫോണിലെ ഗാലറി, ഫോൺ നമ്പറുകൾ, എസ്എംഎസ്, ക്യാമറ തുടങ്ങിയവയിലേക്കുള്ള പ്രവേശനാനുമതിയും ആപ്പ് സ്വന്തമാക്കും. ഇതിനു ശേഷമാകും വായ്പാത്തുക അക്കൗണ്ടിലേക്കെത്തുക. 

mobile-app
പ്രതീകാത്മക ചിത്രം

100ന് 20 രൂപ മാസപ്പലിശ 

100 രൂപയ്ക്ക് 20 രൂപ എന്ന തോതിലാകും പ്രാഥമിക മാസപ്പലിശ നിരക്ക്. 10,000 രൂപയാണു വായ്പയായി പാസാക്കുന്നതെങ്കിൽ പലിശയിനത്തിൽ 2000 രൂപ ആദ്യം തന്നെ പിടിച്ച ശേഷം 8000 രൂപയേ ഉപഭോക്താവിനു നൽകൂ. മുഴുവൻ തുകയും ഒരു മാസത്തിനകം തിരിച്ചടയ്ക്കണം. അടവു മുടങ്ങിയാൽ വാട്സാപ്പ് വഴിയും എസ്എംഎസ് ആയും ഭീഷണി വന്നു തുടങ്ങും.

loan-app-sms
പ്രതീകാത്മക ചിത്രം

ഫോണിൽ നേരിട്ടു വിളിച്ചുള്ള ഭീഷണിയാണ് അടുത്ത ഘട്ടം. കടംവാങ്ങി മുങ്ങി നടക്കുന്നയാളാണെന്ന മട്ടിൽ ഉപഭോക്താവിന്റെ ജോലി സ്ഥലത്തു പ്രചാരണം നടത്തും. സുഹൃത്തുക്കൾക്കും സന്ദേശമയയ്ക്കും. നാണക്കേടു ഭയന്നു പലരും വായ്പാത്തുക എങ്ങനെയെങ്കിലും തിരിച്ചടയ്ക്കും.  സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ചാകും നാറ്റിക്കൽ. 

പെരുകിയാൽ ആപ്പ്

വായ്പയും പലിശയും പെരുകി തിരിച്ചടയ്ക്കാൻ കഴിയാത്ത നിലയിലായവരോടു മറ്റൊരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവർ ആവശ്യപ്പെടും. അതുവഴി പുതിയൊരു വായ്പ കൂടി പാസാക്കി നൽകും. ഈ തുക മുഴുവൻ ആദ്യത്തെ വായ്പയിലേക്കു വരവുവച്ച് ഉപഭോക്താവിനെ കടക്കെണിയിലാക്കും. പണം യഥാസമയം തിരിച്ചടച്ചാലും ചിലപ്പോൾ രക്ഷയുണ്ടാകില്ല.

cash-in-hand
പ്രതീകാത്മക ചിത്രം

ഉപഭോക്താവ് ആവശ്യപ്പെടാതെ തന്നെ മറ്റൊരു വലിയ തുകയുടെ വായ്പ പാസാക്കി അക്കൗണ്ടിലേക്കു നൽകും. ഇതോടെ വീണ്ടും കടക്കെണിയാകും. ചൈനീസ് പശ്ചാത്തലത്തിലുള്ള മൊബൈൽ ആപ്പുകളാണ് ഇതിനു പിന്നിലെന്നു മനസ്സിലായതോടെ ചില ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. എന്നാൽ, ഇവ വേഷം മാറി വീണ്ടും എത്തി. ഇത്തരത്തിൽ ഒട്ടേറെ പരാതികൾ സൈബർ ക്രൈം സ്റ്റേഷനിൽ ലഭിക്കുന്നുണ്ട്. 

ശ്രദ്ധിക്കേണ്ടത്..

∙ ഓൺലൈൻ വായ്പാ ഇടപാടു നടത്തുന്ന ആപ്പുകളുടെ മാതൃസ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് അംഗീകാരമുണ്ടോ എന്ന് ഉറപ്പുവരുത്തുക.

∙ വായ്പാ ഇടപാടുകൾക്ക് അംഗീകൃത ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെ മാത്രം ആശ്രയിക്കുക.

∙ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകളുടെ വിശ്വാസ്യത ആവർത്തിച്ച് ഉറപ്പാക്കുക. അനാവശ്യ പെർമിഷനുകൾ (അനുവാദം) നൽകാതിരിക്കുക. 

∙ വ്യക്തിഗത വിവരങ്ങൾ, രേഖകൾ എന്നിവ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കും മുൻപ് ജാഗ്രത പുലർത്തുക. 

English Summary: How Online Money Lending Apps are Looting some Customers; A Detailed Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com