ADVERTISEMENT

പനജി ∙ ഗോവയിൽ ബിജെപി തുടർഭരണത്തിലേക്ക്. കേവലഭൂരിപക്ഷത്തിന് മൂന്നു സീറ്റുകൾ മാത്രം കുറവുള്ള ബിജെപി സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ ഊർജിതമാക്കി. ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ കണ്ട് സർക്കാർ രൂപീകരിക്കാൻ ബിജെപി അവകാശവാദമുന്നയിക്കും. കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ചെറുകക്ഷികളെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കിയ 2017 ലെ തന്ത്രമാവും ബിജെപി ഇത്തവണയും പയറ്റുക. ഭരണം ഉറപ്പാക്കാൻ ബിജെപി നേതാക്കൾ സംസ്ഥാനത്ത് ക്യാംപ് ചെയ്യുകയാണ്.

നിലവിൽ 19 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കേവലഭൂരിപക്ഷത്തിന് 2 സീറ്റുകൾ കുറവ്. കഴിഞ്ഞ തവണ 13 സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസ് 11 സീറ്റിലും തൃണമൂൽ കോൺഗ്രസ് – എംജിപി സഖ്യം 4 സീറ്റിലും ആം ആദ്മി പാർട്ടി ഒരു സീറ്റിലും മുന്നിലാണ്. മൂന്നു മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളാണ് ജയിച്ചത്.

മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാൻക്വിലിം മണ്ഡലത്തിൽ ജയിച്ചു. പനജി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി അതനാസിയോ ബാബുഷ് മൊൺസെരാറ്റ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകനും സ്വതന്ത്ര സ്ഥാനാർഥിയുമായ ഉത്പൽ പരീക്കറെ പരാജയപ്പെടുത്തി. വാൽപോയ് മണ്ഡലത്തിൽ ബിജെപി നേതാവ് വിശ്വജിത്ത് റാണെ ജയിച്ചു.

മാർഗാവ് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് ദിഗംബർ കാമത്ത് ജയിച്ചു. കലൻഗുട്ടെ മണ്ഡലത്തിൽ മുൻ മന്ത്രിയും കോൺഗ്രസ് സ്ഥാനാർഥിയുമായ മൈക്കിൾ ലോബോയും സിയോലിം മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ദലീല ലോബോയും ജയിച്ചു. ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി) അധ്യക്ഷൻ വിജയ് സര്‍ദേശായി വിജയിച്ചു.

ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ കോൺഗ്രസിനു സാധിച്ചില്ലെന്നാണ് ബിജെപി മുന്നേറ്റത്തിൽ നിന്നു വ്യക്തമാകുന്നത്. ബിജെപി വിരുദ്ധ വോട്ടുകൾ തൃണമൂൽ കോൺഗ്രസ് സഖ്യം, ആം ആദ്മി പാർട്ടി എന്നിവയിൽ വിഭജിച്ചുപോയതും കോൺഗ്രസിനു വിനയായി.

English Summary: Goa Assembly elections 2022 results live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com