പഞ്ചാബും പിടിച്ച് എഎപി തേരോട്ടം; നിലംപറ്റി കോണ്‍ഗ്രസ്: കടപുഴകി വമ്പന്മാര്‍

INDIA-POLITICS-VOTE-AAP
ആം ആദ്‌മി പ്രവർത്തകരുടെ വിജയാഘോഷം.
SHARE

അമൃത്സര്‍ ∙ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ വരവറിയിച്ച് 2013ല്‍ ഡല്‍ഹിയില്‍ നടത്തിയ ചരിത്ര അട്ടിമറി 9 വര്‍ഷത്തിനു ശേഷം പഞ്ചാബിലും ആവര്‍ത്തിച്ച് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി. രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നായ കര്‍ഷക സമരത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ചാബാണ് എഎപി കൈയടക്കിയിരിക്കുന്നത്. 117 അംഗ നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 89 സീറ്റിലെ ലീഡുമായി എഎപി ചരിത്രവിജയത്തിലേക്ക്.

ഭരണകക്ഷിയായ കോണ്‍ഗ്രസ് 13 സീറ്റുകളിലേക്കു ചുരുങ്ങി. ശിരോമണി അകാലിദള്‍ 10 സീറ്റും ബിജെപി സഖ്യം 5 സീറ്റും ലീഡ് ചെയ്യുന്നു. എഎപി തേരോട്ടത്തില്‍ കോണ്‍ഗ്രസിന്റെ പല വമ്പന്മാര്‍ക്കും അടിപതറി. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി രംഗത്തെത്തിയ ചരൺജിത് സിങ് ഛന്നി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പിന്നിലാണ്. കോൺഗ്രസുമായി പിണങ്ങി ബിജെപി പാളയത്തിൽ ചേക്കേറിയ അമരീന്ദർ സിങ് പട്യാലയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമൃത്സർ ഈസ്റ്റിൽ പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ധുവും മൂന്നാം സ്ഥാനത്താണ്. ശിരോമണി അകാലിദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ, പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവരും പിന്നിലാണ്.

kejriwal-punjab
ഭഗവന്ത് മാൻ, കേജ്‌രിവാൾ

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിന്റെ മുഖ്യവിഷയമായി മാറിയ കര്‍ഷക സമരം, പാര്‍ട്ടികളുടെ കണക്കുകൂട്ടലുകളും തെറ്റിച്ചു. കഴിഞ്ഞ തവണ പഞ്ചാബില്‍ ത്രികോണ മത്സരമായിരുന്നെങ്കില്‍ ഇക്കുറി തീവ്രമായ ചതുഷ്‌കോണ മത്സരമാണ് അരങ്ങേറിയത്. ആകെയുള്ള 117 നിയമസഭാ സീറ്റിലേക്ക് 93 വനിതകളടക്കം 1,304 സ്ഥാനാര്‍ഥികള്‍ മാറ്റുരച്ചു. തിരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണമുള്ള ഏക സംസ്ഥാനമെന്നതും പഞ്ചാബിനെ ശ്രദ്ധാകേന്ദ്രമാക്കി.

കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും (എഎപി) തമ്മിലായിരുന്നു മുഖ്യമത്സരം. മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടു സ്വന്തം പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) രൂപീകരിച്ചു ബിജെപിക്കൊപ്പം മത്സരിക്കുന്നതിനും സംസ്ഥാനം സാക്ഷിയായി. മുന്‍പു ബിജെപിക്കൊപ്പം ആയിരുന്ന ശിരോമണി അകാലിദള്‍ (എസ്എഡി), വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചു മുന്നണി വിട്ടു മായാവതിയുടെ ബിഎസ്പിയുമായി ചേര്‍ന്നാണ് അങ്കത്തിനിറങ്ങിയത്. സംയുക്ത സമാജ് മോര്‍ച്ചയിലൂടെ (എസ്എസ്എം) കര്‍ഷക സംഘടനകളും രാഷ്ട്രീയമോഹത്തിനു വിത്തിട്ടിരുന്നു. എസ്എസ്എം മത്സരരംഗത്തെത്തിയതോടെ കര്‍ഷക വോട്ടില്‍ ആര്‍ക്കും ഉറപ്പില്ലെന്ന അവസ്ഥയായി.

സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ മുന്നില്‍നിര്‍ത്തി ഭരണത്തുടര്‍ച്ചയ്ക്കാണു കോണ്‍ഗ്രസ് ശ്രമിച്ചത്. ഭരണവിരുദ്ധവികാരം അനുകൂലമാക്കി വോട്ടു നേടാനാകുമെന്ന വിശ്വാസത്തിലായിരുന്നു എഎപി. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഛന്നി നടത്തിയ 'ഭയ്യ പരാമര്‍ശം' എതിരാളികള്‍ ആഘോഷിച്ചു. യുപി, ബിഹാര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള 'ഭയ്യാമാരെ' പഞ്ചാബില്‍ പ്രവേശിപ്പിക്കരുതെന്നാണു ഛന്നി പറഞ്ഞത്. ഛന്നിയുടേതു വിഭാഗീയ ചിന്താഗതിയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ഖലിസ്ഥാന്‍ ബന്ധമുണ്ടെന്നു മുന്‍ എഎപി നേതാവ് കുമാര്‍ വിശ്വാസിന്റെ ആരോപണം ആം ആദ്മിക്കും തിരിച്ചടിയായി.

പരമ്പരാഗത മണ്ഡലമായ ചംകോര്‍ സാഹിബിനു പുറമെ ഭദോറിലും മത്സരിച്ച ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നേരത്തേ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് അനുകൂലമാക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. ഭഗവന്ത് സിങ് മാനെയാണ് എഎപി പാര്‍ട്ടിമുഖമായി അവതരിപ്പിച്ചത്. യഥാര്‍ഥ പഞ്ചാബിയത്' സ്വന്തമാണെന്നു പറഞ്ഞായിരുന്നു രാജ്യത്തെതന്നെ പഴക്കമേറിയ പാര്‍ട്ടികളിലൊന്നായ അകാലിദളിന്റെ പോരാട്ടം. സ്വന്തം പാര്‍ട്ടിയെയും ബിജെപിയെയും നയിക്കേണ്ട ഉത്തരവാദിത്തമേറ്റെടുത്തായിരുന്നു അമരിന്ദറിന്റെ പ്രചാരണം. 

തൊഴിലില്ലായ്മ, ലഹരിക്കടത്ത്, വൈദ്യുതി നിരക്ക്, അഴിമതി, നടപ്പാക്കാത്ത വാഗ്ദാനങ്ങള്‍... തുടങ്ങി തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായ വിഷയങ്ങള്‍ നിരവധിയായിരുന്നു. ജനസംഖ്യയുടെ 32 ശതമാനമുള്ള ദലിത് വോട്ടുകള്‍ ഇത്തവണ ജയപരാജയം തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി. പോളിങ് ശതമാനം കുറഞ്ഞത് പാര്‍ട്ടികളെ ആശയക്കുഴപ്പത്തിലാക്കി. 2017ല്‍ 77.2 ശതമാനമായിരുന്നു പോളിങ്. 2022ല്‍ പോളിങ് കുറഞ്ഞു- 71.95%. 2017ലെ തിരഞ്ഞെടുപ്പുഫലം ഇങ്ങനെ: കോണ്‍ഗ്രസ് 77, എഎപി 20, ശിരോമണി അകാലിദള്‍ 15, ബിജെപി 3, മറ്റുള്ളവര്‍ 2.

English Summary: Punjab Assembly Election Results 2022 Live Updates 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS