ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്രം നൽകുന്ന ജിഎസ്ടി നഷ്ടപരിഹാരം ജൂണിൽ അവസാനിക്കുന്ന ഘട്ടത്തിലാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്. വരുമാനം കുറയുകയും കടം കൂടുകയും ചെയ്യുന്ന കടുത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. നിയമം അനുസരിച്ച് ജൂണിനുശേഷം കേന്ദ്രത്തിന് ജിഎസ്ടി നഷ്ടപരിഹാരം നൽകേണ്ടതില്ലാത്തതിനാൽ 9,000 കോടിരൂപയുടെ നഷ്ടം ഒൻപതു മാസത്തിനിടെ സംസ്ഥാനത്തിനുണ്ടാകും. നമ്മുടെ പദ്ധതി പ്രവർത്തനങ്ങളെ ഇതു സാരമായി ബാധിക്കും. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിനേക്കാൾ‌ 11,000 കോടിയിലധികം രൂപയാണ് സംസ്ഥാനം കടമെടുത്തിരിക്കുന്നത്. ധനകമ്മി ഉയർന്ന് ട്രഷറി പൂട്ടൽ അടക്കമുള്ള വലിയ പ്രതിസന്ധിയുടെ സൂചനകളും തെളിഞ്ഞു വരുന്നു.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ വളർച്ച ഉണ്ടെന്നാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കിയത്. ഇതു നിലനിർത്തുകയെന്ന ദൗത്യമാണ് ധനമന്ത്രിക്കു മുന്നിൽ. ജനങ്ങളുടെ കയ്യിൽ പണം എത്തിച്ച് വിപണി സജീവമാക്കണം, അതിന് സർക്കാരിന്റെ കയ്യിൽ പണം വേണം. ആശയങ്ങൾ പലതുണ്ടെങ്കിലും സർക്കാരിന്റെ കയ്യിൽ ഇല്ലാത്തത് പണമാണ്. സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗം മദ്യമാണ്. അതിന്റെ നികുതി കൂടുതലായതിനാൽ ഇനിയും കൂട്ടാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വാഹന നികുതിയും കൂടുതലാണ്. ഭൂനികുതിയും വിവിധ സേവനങ്ങളുടെ നികുതിയും കൂട്ടി ജനങ്ങളെ ബാധിക്കാത്ത തരത്തിൽ വരുമാനം ഉയർത്താനാകും സർക്കാർ നീക്കം.

kerala-liquor
പ്രതീകാത്മക ചിത്രം

ഭൂമിയുടെ കച്ചവടമൂല്യം അനുസരിച്ച് നികുതി നിശ്ചയിക്കാനിടയുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ചിലയിനം ഫീസുകൾ വര്‍ധിപ്പിച്ചേക്കും. ഭൂമിയുടെ ന്യായവില അടക്കം ചില മേഖലകളിൽ പരിഷ്ക്കരണം ആവശ്യമാണെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ന്യായവിലയിൽ 10 ശതമാനത്തിലധികം വർധനവാണ് പ്രതീക്ഷിക്കുന്നത്. ന്യായവില കൂടുന്നതോടെ ഭൂമിവിലയും കുറഞ്ഞേക്കും.

സർക്കാരിനു വെല്ലുവിളി

gst

ജിഎസ്ടിയിൽ 14% വരുമാന വളർച്ച ഇല്ലെങ്കിൽ ബാക്കി കേന്ദ്രം നഷ്ടപരിഹാരമായി തരുമെന്നാണ് ജിഎസ്ടി രൂപീകരണ സമയത്തെ കരാർ. നഷ്ടപരിഹാരത്തിന്റെ കാലാവധി ജൂണിൽ അവസാനിക്കുന്നത് എങ്ങനെ മറികടക്കാനാകുമെന്നതു സർക്കാരിനു വെല്ലുവിളിയാണ്. കാലാവധി അവസാനിക്കുന്ന ഘട്ടത്തിൽ ജിഎസ്ടി വരുമാനത്തിന്റെ വളർച്ച 14 ശതമാനത്തോട് അടുത്തെത്തിയ സാഹചര്യം ആശാവഹമാണ്. ജിഎസ്ടി വരുമാനം തുടർന്നും ലഭിക്കുമെന്ന് കണക്കാക്കിയുള്ള വരുമാനമാകും ബജറ്റ് എസ്റ്റിമേറ്റിൽ ധനമന്ത്രി ഉൾക്കൊള്ളിക്കുക. 

Kerala Budget 2022 - Read More

എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നതിനാൽ നഷ്ടപരിഹാരം തുടരുമെന്ന് സംസ്ഥാനം വിശ്വസിക്കുന്നു. എന്നാൽ, നഷ്ടപരിഹാരം ഇല്ലാതായാൽ സാമൂഹിക സുരക്ഷാ പെൻഷനെയും മറ്റു ക്ഷേമപദ്ധതികളെയും സാരമായി ബാധിക്കും. ജിഎസ്ടി നഷ്ടപരിഹാരത്തിലൂടെ നഷ്ടമാകുന്ന 9,000 കോടിക്കു പകരമായുള്ള വരുമാന മാർഗങ്ങൾ തൽക്കാലം കേരളത്തിനു മുന്നിലില്ല. ശമ്പളപരിഷ്ക്കരണ കുടിശികയും പെൻഷൻ പരിഷ്ക്കരണ കുടിശികയും അടക്കമുള്ള ആനുകൂല്യങ്ങൾ സർക്കാരിനു നൽകേണ്ടതുണ്ട്. 

cash-in-hand1

ചെലവുകൾ കുറയ്ക്കുമെന്നാണ് സർക്കാർ എല്ലാ ബജറ്റിലും പ്രഖ്യാപിക്കുന്നതെങ്കിലും അവയെല്ലാം പ്രഖ്യാപനങ്ങളായി തന്നെ ഒതുങ്ങുന്നതും ധനസ്ഥിതി മോശമാക്കുന്നു. ചെലവു ചുരുക്കാൻ വിവിധ കമ്മിറ്റികൾ നൽകിയ നിർദേശങ്ങൾ പലതും രാഷ്ട്രീയ കാരണങ്ങളാൽ നടപ്പിലാക്കാനായിട്ടില്ല. ധനസ്ഥിതി മെച്ചപ്പെടാത്തതിനാൽ പദ്ധതികൾ നടപ്പിലാക്കാൻ ആശ്രയിക്കുന്നത് കിഫ്ബിയെയാണ്. എന്നാൽ കിഫ്ബി വഴി കടമെടുപ്പ് കൂടുന്നതും അതിന്റെ തിരിച്ചടവിനുള്ള വഴികൾ ചുരുങ്ങുന്നതും ആശങ്കയുണർത്തുന്നു.  

5 വർഷം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബിയിലൂടെ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇപ്പോൾ കിഫ്ബി ഏറ്റെടുത്തിരിക്കുന്നത് 70,000 കോടിരൂപയുടെ പദ്ധതികള്‍. മോട്ടർ വാഹന നികുതിയുടെ പകുതിയും ഇന്ധന സെസുമാണ് കിഫ്ബിയുടെ വായ്പാ തിരിച്ചടവിനുള്ള മാർഗം. എന്നാൽ, ഈ നികുതി വരുമാനം കുറയുന്നത് തിരിച്ചടവ് തെറ്റുമോയെന്ന ആശങ്കയ്ക്കു കാരണമാകുന്നു.  ഇതിനു പുറമേയാണ് കെ റെയിൽ എന്ന വലിയ മുതൽമുടക്കുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ഇതോടെ കടം കുത്തനെ ഉയരും. 

നിയന്ത്രണങ്ങളോടെ സ്വകാര്യ നിക്ഷേപമാകാം

kn-balagopal
കെ.എൻ.ബാലഗോപാൽ.

കിഫ്ബി പദ്ധതികളിൽ പലതും സർക്കാരിനു വരുമാനമുണ്ടാക്കുന്ന പദ്ധതികളാണെന്നും തിരിച്ചടവിന് ഇത് സഹായകരമാകുമെന്നുമാണ് സർക്കാരിന്റെ മറുപടി. നികുതി യഥാസമയം പിരിച്ചെടുത്താൽ വരുമാനം ഇടിയാതെ നോക്കാമെങ്കിലും ഉദ്യോഗസ്ഥ മനോഭാവം തിരിച്ചടിയാണ്. 2020 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നികുതി വരുമാനം കുത്തനെ കുറഞ്ഞു. കോവിഡ് ഒഴിയുന്ന സാഹചര്യത്തിൽ സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. നികുതി വരുമാനത്തിൽ 15 ശതമാനം വളർച്ചയുള്ളതും പ്രതീക്ഷ പകരുന്നു. കോവിഡ് സാഹചര്യത്തിൽ കുറഞ്ഞ തൊഴിലവസരങ്ങൾ പുനർസൃഷ്ടിക്കുകയെന്ന വലിയ ദൗത്യവും സർക്കാരിനു മുന്നിലുണ്ട്. കോവിഡ് കുറയുന്നതിനാൽ പ്രതിരോധത്തിനായി നീക്കിവയ്ക്കേണ്ട പണം കുറയുമെന്നത് സർക്കാരിന് ആശ്വാസമാണ്. അടിസ്ഥാന വികസന മേഖലയിൽ കിഫ്ബിക്ക് ബദലായി പദ്ധതികളെത്തുമോ എന്നതും ഈ ബജറ്റിലൂടെ അറിയാം. 

സിപിഎമ്മിന്റെ വികസന രേഖയിൽ പറയുന്ന സ്വകാര്യ നിക്ഷേപം എങ്ങനെ കൊണ്ടുവരുമെന്നതിന്റെ ആദ്യ ചുവടുവയ്പ്പു കൂടിയാകും ഈ ബജറ്റ്. ആരോഗ്യ, വിദ്യാഭ്യാസമേഖലയിൽ നിയന്ത്രണങ്ങളോടെ സ്വകാര്യ നിക്ഷേപമാകാമെന്നാണ് നയരേഖയിൽ പറയുന്നത്. വൻകിട പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിന്റെ കയ്യിൽ പണമില്ലാത്തതിനാൽ പിപിപി മാതൃകയിലുള്ള പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകിയേക്കാം. സിഎജിയുടെ വിമർശനത്തിന്റെ സാഹചര്യത്തിൽ കിഫ്ബിയുടെ കണക്കുകൾ ബജറ്റിന്റെ ഭാഗമാക്കാനും സാധ്യതയുണ്ട്.

English Summary: What Could be in Store for People in Kerala in 2022 Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com