ADVERTISEMENT

നമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച 2022–23 വർഷത്തെ സംസ്ഥാന ബജറ്റിന്റെ സവിശേഷതകൾ എന്തെല്ലാം, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടറും ധനകാര്യ വിദഗ്ധനുമായ ഡോ. കെ.ജെ.ജോസഫ് മനോരമ ഓൺലൈനിനോടു പ്രതികരിക്കുന്നു

കാർഷിക മേഖലയിലെ ആധുനികവൽക്കരണം, വ്യവസായ സേവന മേഖലകളെ കൂടുതൽ ഊർജ്വസ്വമാക്കുക, നിക്ഷേപവും സാങ്കേതിക വിദ്യയെയും  കൂടുതൽ സമന്വയിപ്പിക്കുക എന്നിവയാണ് ഈ ബജറ്റിന്റെ സമീപനം. ആധുനിക വികസനത്തിന്റെ അടിസ്ഥാനം നിക്ഷേപം മാത്രമല്ല ക്രിയാത്മകമായ നവീകരണത്തെയും  വിജ്ഞാനത്തിന്റെ സാധ്യതകളെയും സമന്വയിപ്പിക്കൽ കൂടിയാണ്. ഇതിനെ അടിസ്ഥാനമാക്കി സുസ്ഥിര വികസനത്തിന് ഊന്നൽ നൽകേണ്ടതുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വിശാലമായ സമീപനവും വേണം. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിന്റെ സമീപം ഇതാണ്. പ്രത്യേകിച്ച് കാർഷിക വ്യാവസായിക മേഖലകളിൽ. 

ഹ്രസ്വകാല  നേട്ടങ്ങളല്ല ദീർഘ വീക്ഷണത്തോടെയുള്ള നയങ്ങളാണ് അതിലുള്ളത്. എന്നാൽ വിഭവ സമാഹരണത്തിന്റെ സാധ്യതകൾ വേണ്ടത്ര പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നതു നിരാശപ്പെടുത്തുന്നതാണ്. എല്ലാ നികുതി സ്രോതസ്സുകളെയും നികുതി ഇതര വരുമാന സ്രോതസ്സുകളെയും പ്രയോജനപ്പെടുത്തിയിട്ടുണ്ടോയെന്നു സംശയമുണ്ട്. കോവിഡിന്റെ ഭീഷണിയിൽ സമ്പദ്ഘടനയിലെ മാന്ദ്യം നില നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ നികുതി ഭാരം ജനങ്ങളിൽ അടിച്ചേൽപിക്കുന്നതിനു രാഷ്ട്രീയമായ തടസ്സങ്ങൾ ഏറെയാണ്. ഈ സമ്മർദ്ദങ്ങൾ ഏതൊരു ധനമന്ത്രിക്കുമുണ്ടാവുക സ്വാഭാവികമാണ്. വരുംകാലങ്ങളിൽ കൂടുതൽ വിഭവ സമാഹരണത്തിലേക്കു സംസ്ഥാനത്തിനു കടക്കേണ്ടിവരും.

ഇക്കാര്യത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ കൃത്യമായ ചില നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. സമ്പദ്ഘടനയുടെ മാന്ദ്യത്തിനുള്ള ആഴത്തിലുള്ള പരിഹാരങ്ങളാണ് അതിലുണ്ടായിരുന്നത്. അതിൽ ചിലതു മാത്രമാണ് ബജറ്റിലുൾപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിമൂലമുള്ള സാമ്പത്തിക പ്രതിസന്ധി സമൂഹത്തിൽ നിലനിൽക്കുന്നതിനാലാകണം  നികുതി വരുമാനം വർധിപ്പിക്കുന്ന  നിർദേശങ്ങളിൽ പലതും ബജറ്റിൽ ഉൾപ്പെടുത്താത്തതെന്നു കരുതുന്നു. എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധികൾ മാറുകയും സമ്പദ്ഘടന മെച്ചപ്പെടുകയും ചെയ്യുമ്പോൾ കൂടുതൽ നികുതികൾ ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതമായേക്കും.

prof-kj-joseph
പ്രഫ.കെ.ജെ.ജോസഫ്

വരുമാന വർധനവിൽ പ്രധാനപ്പെട്ട ഒരിനം ഭൂനികുതിയിലെ പരിഷ്കരണമാമ്. കേരളത്തിലെ ഭൂനികുതി പരിഷ്കരണത്തിൽ വ്യത്യസ്തമായ ഒരു സമീപനം ആവശ്യമാണ്.  കേരളത്തിന്റെ ഇരട്ടി ഭൂമിയാണ് ബംഗാളിനുള്ളത്. എന്നാൽ അവർ ശേഖരിക്കുന്ന ഭൂനികുതി നമ്മുടേതിന്റെ ആറിരട്ടിയാണ്. ഭൂനികുതി ശേഖരിക്കുന്നത് അതിന്റെ വിനിയോഗത്തിന് അനുസൃതമായിരിക്കണം. ഒരു വ്യാവസായിക സംരംഭത്തിന് ഉപയോഗിക്കുന്ന ഭൂമിയും കൃഷി ചെയ്യാൻ ഉപയോഗിക്കുന്ന ഭൂമിയും വ്യത്യസ്തമായിക്കണ്ടുകൊണ്ടുള്ള സമീപനമാണ് വേണ്ടത്. അങ്ങനെ വന്നാൽ കർഷകർക്കു മേലുള്ള അധിക ഭാരം ഒഴിവാക്കാൻ കഴിയും. കോവിഡ് കാരണം തകർന്ന വലിയ ഒരു വിഭാഗമുണ്ട്. ബസ് ഉടമകളും തൊഴിലാളികളുമൊക്കെ ഇതിലുൾപ്പെടും. അവരെ സഹായിക്കാനും ബജറ്റിൽ പദ്ധതികൾ കാണുന്നില്ല.

എന്നാൽ മാന്ദ്യത്തെ മറികടക്കാനുള്ള പദ്ധതികൾ  ഒന്നും ബജറ്റിൽ ഇല്ലെന്നു പറയാൻ  കഴിയില്ല. പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ നിർദേശങ്ങളുണ്ട്. കഴിഞ്ഞ ബജറ്റിന്റെ തുടർച്ച ഈ ബജറ്റിലും കാണാം.  കിഫ്ബി, റീബിൽഡ് കേരള, പ്രവാസി ക്ഷേമം എന്നീ മേഖലയിലൊക്കെ ഈ ബജറ്റ് വികസനത്തിന്റെ ഒരു ദീർഘകാല കാഴ്ചപ്പാടു മുന്നോട്ടു വയ്ക്കുന്നു.

English Summary: Director of Gulati Institute of Finance and Taxation (GIFT) KJ Joseph on Kerala Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com