ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടാം പിണറായി വിജയൻ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്ന ആദ്യ സമ്പൂര്‍ണ ബജറ്റാണിത്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കാത്തതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ബജറ്റ് അവതരണത്തിനു മുൻപു രംഗത്തെത്തി. ബജറ്റ്പൂര്‍വ ചര്‍ച്ചയ്ക്കുള്ള അവസരം ഇല്ലാതാക്കിയെന്നും സതീശൻ പറഞ്ഞു.

എന്നാൽ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃത്യമായ സമയപരിധി ഇല്ലെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് പ്രതിരോധിച്ചു. സാമ്പത്തിക സർവെ സ്‌റ്റാറ്റ്യൂട്ടറി രേഖയല്ല. സഭാ സമ്മേളനത്തിൽ ഉണ്ടായ ഇടവേള കൊണ്ട് നേരത്തേ വയ്ക്കാനായില്ല. സഭയില്‍ വയ്ക്കുന്നതിനുമുന്‍പ് പുറത്തു ലഭ്യമാക്കുന്നതിനോടു ചെയറിനു യോജിപ്പില്ല. സാമ്പത്തിക റിപ്പോർട്ട് നിയമപരമായി സഭയിൽ വയ്ക്കേണ്ട രേഖയല്ലെന്നും സ്പീക്കർ വ്യക്തമാക്കി.

കേരള നിയമസഭയിലും പാര്‍ലമെന്റിലും പിന്തുടര്‍ന്നു വരുന്ന കീഴ്വഴക്കം അനുസരിച്ച്  ഇക്കണോമിക് റിവ്യൂ/സര്‍വേ ബജറ്റ് അവതരണത്തിന് മുന്‍പായി അംഗങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ബജറ്റ് അവതരണത്തിന് മുന്നോടിയായി ഇക്കണോമിക് റിവ്യൂ അംഗങ്ങള്‍ക്ക് വിതരണം ചെയ്തിട്ടില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ക്രമപ്രശ്‌നം

സംസ്ഥാനത്തിന്റെ പൊതു സാമ്പത്തികസ്ഥിതിയും സാമൂഹ്യ വികസനവും സംബന്ധിച്ച സൂചകങ്ങളും ശാസ്ത്രീയ അപഗ്രഥനങ്ങളും ഉള്‍പ്പെടുത്തി ആസൂത്രണ ബോര്‍ഡ് തയ്യാറാക്കുന്ന ഇക്കണോമിക് റിവ്യൂ സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മുന്നോട്ടുപോക്കില്‍ പ്രത്യേക ഊന്നല്‍ നല്‍കേണ്ട മേഖലകളിലേക്കുള്ള കൃത്യമായ ദിശാ സൂചകമാണ്. ഇക്കണോമിക് റിവ്യൂവിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ബജറ്റിനെ വിശകലനം ചെയ്യുമ്പോളാണ് ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിക്കുന്ന നയസമീപനങ്ങളും മുന്‍ഗണനകളും സംസ്ഥാനത്തിന്റെ പൊതു താല്‍പര്യത്തിന് അനുഗുണമാണോ എന്ന് അംഗങ്ങള്‍ക്ക് വിലയിരുത്തുവാന്‍  സാധിക്കുന്നത്.

ബജറ്റ് അവതരണത്തിന് മുന്‍പുതന്നെ സംസ്ഥാനത്തിന്റെ പൊതുധനസ്ഥിതിയെപ്പറ്റി അംഗങ്ങള്‍ക്ക് വ്യക്തമായ ഒരു ബോധം ലഭിക്കുന്നതിനായി ബജറ്റ് അവതരിപ്പിക്കുന്ന ദിവസത്തിനു മുന്‍പ്  ഇക്കണോമിക് റിവ്യൂ അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു കൊണ്ട് 1996 ജൂലൈ 19ന് ചെയര്‍ റൂളിംഗ് നല്‍കിയിട്ടുള്ളതാണ്. തുടര്‍ന്ന് കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലമായി ഈ രീതി നമ്മുടെ നിയമസഭ  പിന്തുടര്‍ന്നു വരികയുമാണ്. ബജറ്റിന് മുന്‍പുള്ള ദിവസം ഇക്കണോമിക് റിവ്യൂ സഭയില്‍ വയ്ക്കുവാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ 2003, 2004, 2012 വര്‍ഷങ്ങളില്‍ ആയതു മുന്‍കൂട്ടി അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു.

പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന്റെ കലണ്ടര്‍ പ്രകാരം ബജറ്റ് അവതരണത്തിനു തൊട്ടുമുമ്പുള്ള ദിവസം സഭാസമ്മേളനം ചേരുന്നില്ല  എന്ന കാര്യം സര്‍ക്കാരിന് മുന്‍കൂട്ടി ബോധ്യം ഉണ്ടായിട്ടും ഇക്കണോമിക് റിവ്യൂ നേരത്തെ സഭയില്‍ സമര്‍പ്പിക്കുന്നതിനോ അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനോ നടപടി സ്വീകരിക്കാതിരുന്നത് ഉചിതമായില്ല.

ഈ നടപടിയിലൂടെ സംസ്ഥാനത്തിന്റെ പൊതു ധനസ്ഥിതിയെക്കുറിച്ചും ബജറ്റിലെ നയസമീപനങ്ങളുടെയും പരിപാടികളുടെയും മുന്‍ഗണനകളെ കുറിച്ചും ആരോഗ്യകരമായ ഒരു പ്രീ ബജറ്റ് ചര്‍ച്ച പൊതുസമൂഹത്തില്‍ ഉണ്ടാകാതിരുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ആയതിനാല്‍ ബജറ്റ് അവതരണത്തിനു മുന്‍പ്  ഇക്കണോമിക് റിവ്യൂ സഭയില്‍ സമര്‍പ്പിച്ച് അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്ന രീതി കര്‍ശനമായി പിന്തുടരണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഈ കാര്യം ഇന്ന് ധനകാര്യ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് എനിക്ക് അനുമതി നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

English Summary: Kerala Budget 2022- VD Satheesan says economic review report delayed, Speaker MB Rajesh defends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com