ADVERTISEMENT

തിരുവനന്തപുരം∙ ഔട്ടർ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന ബജറ്റിൽ 1,000 കോടി വകയിരുത്തിയോടെ തലസ്ഥാന ജില്ലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്കാണു വേഗം വയ്ക്കുന്നത്. കേരളത്തിലെതന്നെ വൻകിട പദ്ധതികളിലൊന്നാണിത്. എൻഎച്ച് 66ൽ നാവായിക്കുളത്തു നിന്നാരംഭിച്ച് വിഴിഞ്ഞം ബൈപ്പാസിലവസാനിക്കുന്ന റോഡ് നിർമാണത്തിന് 4500 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കുന്നത്.

തിരുവനന്തപുരം ഔട്ടർ റിങ് റോഡ് തിരുവനന്തപുരം നഗരത്തിലേക്കു വരുന്ന ഏകദേശം എല്ലാ പ്രധാന റോഡുകളേയും ബന്ധിപ്പിക്കുന്നു. തേക്കടയിൽ നിന്നും മംഗലപുരത്തേക്കുള്ള ലിങ്ക് റോ‍ഡുൾപ്പെടെ 78.88 കി.മീ നീളമുള്ള ഈ റോഡ് ആദ്യം നാലുവരിപ്പാതയായും ഭാവിയിൽ ആറ് വരിപ്പാതയായും വികസിപ്പിക്കാവുന്ന തരത്തിലാണു രൂപകൽപന ചെയ്തിരിക്കുന്നത്. നാഷനൽ ഹൈവേ അതോറിറ്റി പദ്ധതിക്കായി അംഗീകാരം നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന്റെ പകുതി ചെലവാണു സംസ്ഥാനം ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ശേഷിക്കുന്ന തുക കേന്ദ്രമാണ് വഹിക്കുന്നത്.

ഔട്ടർ റിങ് റോഡ് പദ്ധതിക്കു കേന്ദ്ര അംഗീകാരം ലഭിച്ചതോടെ ഭൂമിയേറ്റെടുക്കൽ പ്രക്രിയയ്ക്കു ദേശീയ പാത അതോറിറ്റി നടപടി തുടങ്ങിയിട്ടുണ്ട്. എൻഎച്ച്എഐ നേരിട്ടാണു ഭൂമിയേറ്റെടുക്കുന്നത്. കിറ്റ്കോ തയാറാക്കിയ വിശദ പദ്ധതി രേഖയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കലാകും പദ്ധതിക്കു നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളി. 926 ഏക്കർ (375 ഹെക്ടർ) സ്ഥലമാണ് ആകെ ഏറ്റെടുക്കേണ്ടിവരിക. മികച്ച നഷ്ടപരിഹാരം നൽകുന്നതിനാൽ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണു അധികൃതരുടെ പ്രതീക്ഷ. റോഡ് നിർമാണത്തിനു ശേഷം രണ്ടാം ഘട്ടമായി സമീപത്ത് ടൗൺഷിപ്പുകളും വ്യവസായ പാർക്കുകളും വികസിപ്പിക്കുന്ന ഗ്രോത്ത് കോറിഡോറും പരിഗണനയിലുണ്ട്.

70 മീറ്റർ വീതിയിലാണു ഭൂമിയേറ്റെടുക്കുക. റോഡിനൊപ്പം ഭാവിയിലെ ആവശ്യമനുസരിച്ച് അധികം രണ്ടു പാതകൾ‍ക്കോ മെട്രോ റെയിൽ പോലുള്ള മാസ് റാപ്പിഡ് ട്രാൻസി‍സ്റ്റ് സിസ്റ്റത്തി‍നോ ഉള്ള സ്ഥലം കൂടി ഉൾപ്പെടുത്തും. 39 മേൽ‍പാതകൾ, 24 അടിപ്പാതകൾ, ഒരു വലിയ പാലം, 11 ചെറുപാലം എന്നിവ നിർമിക്കണം. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെ വേഗത്തിൽ ചരക്കു നീക്കാനുള്ള വലിയ സാധ്യതയും റിങ് റോഡ് തുറക്കും. തലസ്ഥാന നഗരത്തിലെ റോഡുകളിലെ തിരക്ക് ഗണ്യമായി കുറയും.

∙ റോഡ് കടന്നുപോകുന്ന പ്രദേശങ്ങൾ

ബാലരാമപുരം, വെങ്ങാനൂർ, പള്ളിച്ചൽ, മാറനല്ലൂർ, കാട്ടാക്കട, വിള‍പ്പിൽ, അരുവിക്കര, പൂവത്തൂർ, വെമ്പായം, മാണി‍ക്കൽ, പോത്തൻകോട്, മംഗലപുരം. പുറമേ, കോർപറേഷന്റെ വിഴിഞ്ഞം ഭാഗവും നെടുമങ്ങാട് നഗരസഭയുടെ വട്ടപ്പാറ മേഖലയും ഉൾപ്പെടും. വില്ലേജുകൾ–തേ‍ക്കട, വേങ്കോട്, അരുവിക്കര, വി‍ളപ്പിൽ, കാട്ടാക്കട, മാറനല്ലൂർ, മലയിൻകീഴ്, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, കരകുളം, വെമ്പായം, പോത്തൻകോട്, അണ്ടൂർക്കോണം. 

English Summary: Kerala budget: Fund for Thiruvananathpuram ring road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com