ADVERTISEMENT

കൊച്ചി∙ ഫോർട്ട്കൊച്ചി നമ്പർ18 ഹോട്ടലിലെ പോക്സോ കേസിൽ മുൻ‌കൂർ ജാമ്യം ലഭിച്ച മൂന്നാംപ്രതി അഞ്ജലി റീമാദേവിനെ ചോദ്യം ചെയ്യും. ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അഞ്ജലിയ്ക്ക് നോട്ടിസ് നല്‍കി. അഞ്ജലി റീമാദേവിന് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചിരുന്നു. രണ്ടാം പ്രതി സൈജു തങ്കച്ചനെ കസ്റ്റഡിയിലെടുത്തു. സൈജു കളമശേരി മെട്രോ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട പ്രതി സൈജു തങ്കച്ചനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.

നമ്പർ18 ഹോട്ടലുടമയും കേസിലെ ഒന്നാം പ്രതിയുമായ റോയ് വയലാറ്റ് കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. റോയിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനു പിന്നാലെയാണ് ഞായറാഴ്ച രാവിലെ മട്ടാഞ്ചേരി എസിപി ഓഫിസിലെത്തി റോയി കീഴടങ്ങിയത്. 

ഒന്നാം പ്രതി കീഴടങ്ങിയ സാഹചര്യത്തിൽ രണ്ടാം പ്രതി സൈജുവിന്റെ ബന്ധുക്കളുടെ ഉൾപ്പടെയുള്ള വീടുകളിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ സൈജുവിനു നിർദേശമുണ്ട്. അതുകൊണ്ടു തന്നെ ഈ കേസിലെ ജാമ്യ ഉപാധി ലംഘിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും എന്നതിനാൽ സൈജു പൊലീസിനു കീഴടങ്ങും എന്നാണ് പ്രതീക്ഷിച്ചത്.

പ്രതികളുടെ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് ഇവരെ അറസ്റ്റു ചെയ്യാത്തത് വിമർശനത്തിനു വഴിവച്ചിരുന്നു. പ്രതികൾക്ക് സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനു പോലും പൊലീസ് സമയം അനുവദിച്ചു എന്നാണ് വിമർശനം. ഇതോടെയാണ് പ്രതി റോയ് വയലാറ്റിന്റെ ബന്ധുവീടുകളിൽ പൊലീസ് വ്യാപക തിരച്ചിൽ നടത്തിയത്. ഒടുവിൽ ഗത്യന്തരമില്ലാതെ ഇയാൾ കീഴടങ്ങുകയായിരുന്നു. സൈജുവിന്റെ കാര്യത്തിലും ഇതേ തന്ത്രമാണ് പൊലീസ് പയറ്റിയത്.

കോഴിക്കോട് മാർക്കറ്റിങ് ബിസിനസിൽ ഏർപ്പെട്ടിരുന്ന അഞ്ജലി റീമാദേവ് പെൺകുട്ടികളെ നമ്പർ 18 ഹോട്ടലിൽ എത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ വിഡിയോ തെളിവുകൾ ഉൾപ്പടെ ശേഖരിച്ച ശേഷമാണ് പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവർക്കു ജാമ്യം ലഭിച്ചിരുന്നെങ്കിലും പൊലീസിൽ കീഴടങ്ങാൻ ഇവർ തയാറായിട്ടില്ല. ഇതേ തുടർന്നാണ് ക്രൈംബ്രാ‍ഞ്ച് ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ടു നോട്ടിസ് നൽകിയിരിക്കുന്നത്.

വനിതാ ദിനത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ വനിത ആയതുകൊണ്ടും ഇവരുടെ പ്രായം പരിഗണിച്ചും മുൻകൂർ ജാമ്യം അനുവദിക്കുന്നു എന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നിന്നു ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

English Summary: Pocso case; notice issued to anjali reema dev for interrogation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com