പീഡനക്കേസ്: 'പരാതികള്‍ കെട്ടിച്ചമച്ചത്'; മുന്‍കൂര്‍ ജാമ്യം തേടി അനീസ് അന്‍സാരി
Mail This Article
കൊച്ചി∙ ലൈംഗിക പീഡനക്കേസിൽ പൊലീസ് തിരയുന്ന കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. തനിക്കെതിരായ പരാതികൾ കെട്ടിച്ചമച്ചതാണെന്ന വാദവുമായാണ് അനീസ് ഹൈക്കോടതിയെ സമീപിച്ചത്.
അനീസിനെ കണ്ടെത്താനാകാതെ വന്ന പൊലീസ് ഇയാളുടെ ബന്ധുവിനെയും സുഹൃത്തിനെയും കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ഇന്നു രാവിലെ വിട്ടയച്ചു. പരാതി ഉയർന്നതോടെ ദുബായിലേക്കു പോയ അനീസ്, നാല് ദിവസം മുൻപു തിരിച്ചു കേരളത്തിലെത്തിയിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. ഇയാളുടെ പാസ്പോർട്ട് പൊലീസിനു ലഭിച്ചിട്ടുണ്ട്.
അനീസ് അൻസാരിക്കെതിരെ അഞ്ച് കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. ഇതുവരെ ഏഴു പരാതികൾ ഇയാളെക്കുറിച്ചു ലഭിച്ചിട്ടുണ്ട്. പരാതികളിൽ മൊഴിയെടുപ്പു പൂർത്തിയാക്കിയ ശേഷം കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
വൈറ്റിലയ്ക്കടുത്തു ചളിക്കവട്ടത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള അനീസ് അൻസാരി യൂണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ്പ് സ്ഥാപനത്തിൽ ലൈംഗിക അതിക്രമം നേരിട്ടെന്നാണ് വിദേശത്തുള്ള പത്തനംതിട്ട സ്വദേശിനിയായ വനിത കഴിഞ്ഞ ദിവസം നൽകിയ പരാതി.
2019ൽ വിവാഹ മേക്കപ്പിനു ബുക്ക് ചെയ്ത താൻ ട്രയൽ മേക്കപ്പിനായി വിവാഹത്തിന് ഒരാഴ്ച മുൻപു സ്റ്റുഡിയോയിൽ എത്തിയപ്പോൾ അനീസ് വസ്ത്രം അഴിച്ചുമാറ്റുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് ആദ്യം അനുഭവം പങ്കുവച്ച യുവതിയുടെ പരാതി. ഇതോടെ മേക്കപ് ചെയ്യുന്നതു നിർത്താൻ ആവശ്യപ്പെട്ടെന്നും ബുക്കിങ് റദ്ദാക്കിയെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.
English Summary: Anez Anzare Submits Anticipatory Bail Application at Highcourt