ADVERTISEMENT

തിരുവനന്തപുരം∙ രാജ്യസഭ സ്ഥാനാർത്ഥിയെ ഹൈക്കമാൻഡിന്റെ പേരിൽ കെട്ടിയിറക്കാനുള്ള നീക്കത്തോട് സംസ്ഥാന കോൺഗ്രസിൽ അതൃപ്തി. സംസ്ഥാന നേതൃത്വത്തിനോ പ്രവർത്തകർക്കോ പരിചിതനല്ലാത്ത നേതാക്കളുടെ പേരുകൾ ചർച്ചയാകുന്നത് പോലും ഗുണം ചെയ്യില്ലെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. എം.ലിജുവിന്റെ പേര് സജീവ പരിഗണനയിലാണെന്ന് കെ.സുധാകരൻ പരസ്യമാക്കിയത് കെട്ടിയിറക്ക് സ്ഥാനാർഥികളെ തടയാനാണെന്നും സൂചനയുണ്ട്.

അതേസമയം, എം.ലിജുവിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം പരസ്യ നിലപാടുമായി രംഗത്തെത്തി. ലിജു അടക്കം നിയമസഭയിലേക്കു മത്സരിച്ചു തോറ്റവരെ രാജ്യസഭയിലേക്കു പരിഗണിക്കരുതെന്നു കെ.സി. വേണുഗോപാൽ പക്ഷത്തെ 7 നേതാക്കൾ താരിഖ് അൻവറിനെ ഫോണിൽ വിളിച്ച് അറിയിച്ചു. സതീശൻ പാച്ചേനി, ഷാനിമോൾ ഉസ്മാൻ എന്നിവരെ പരിഗണിക്കരുതെന്നും ആവശ്യമുയർത്തി. 

പരാജയപ്പെട്ടവർ മണ്ഡലത്തിൽ പോയി പ്രവര്‍ത്തിക്കട്ടെയെന്നു കെ. മുരളീധരൻ എംപി അഭിപ്രായപ്പെട്ടു. മുരളീധരൻ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്തു നൽകി. 

എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണനെ കേരളത്തിൽനിന്ന് രാജ്യസഭയിലെത്തിക്കാൻ നീക്കമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് കെ.സുധാകരൻ നിലപാട് പരസ്യമാക്കിയത്. എം.ലിജുവിന്റെ പേര് പരിഗണനാപ്പട്ടികയിൽ മുൻപന്തിയിലാണെന്ന് സൂചിപ്പിക്കുക വഴി സംസ്ഥാന നേതൃത്വത്തിന്റെ വികാരമാണ് സുധാകരൻ പരസ്യമാക്കിയതെന്നാണ് നേതൃത്വത്തോട് അടുത്ത നേതാക്കൾ സൂചിപ്പിക്കുന്നത്. കെ.കരുണാകരൻ കേന്ദ്രമന്ത്രിയായിരിക്കെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിതനായ ശ്രീനിവാസൻ പതിയെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരുടെ പട്ടികയിലേക്കു ചേക്കേറുകയായിരുന്നു. 

രാജ്യസഭാ സ്ഥാനാർഥി ചർച്ചകൾക്കായി  കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. യുവ പ്രാതിനിധ്യം ഉറപ്പാക്കിയ ചർച്ച അന്തിമ ഘട്ടത്തിലാണ്. എം.ലിജുവിനെ സജീവമായി പരിഗണിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ തോറ്റവരെ മാറ്റി നിർത്താൻ തീരുമാനിച്ചാൽ തിരിച്ചടിയാകും.

English Summary: Tussle in Congress over Rajyasabha seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com