'അവനെ വിടരുത്, അടിച്ചുകൊല്ലണം'; പ്രതിഷേധം അണപൊട്ടി, ശപിച്ച് സ്ത്രീകൾ
Mail This Article
തൊടുപുഴ∙ ഇടുക്കി ചീനക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന പ്രതി ഹമീദിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതിഷേധം അണപൊട്ടി. ശാപ വാക്കുകളുമായി സ്ത്രീകളടക്കമുള്ളവർ സ്ഥലത്ത് തടിച്ചുകൂടി. ‘അവനെ ആദ്യം അടിച്ചു കൊല്ലണം, അവനെ വിടരുത്’ എന്നു പറഞ്ഞാണ് നാട്ടുകാർ ഇയാൾക്കു ചുറ്റും കൂടിയത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അസ്ന എന്നിവർ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഫൈസലിന്റെ അച്ഛന്‍ എഴുപത്തിയൊന്‍പതുകാരനായ പ്രതി ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ച് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചാണ് ഹമീദ് കൂട്ടക്കൊല നടത്തിയത്.
ഉറക്കത്തിലായിരുന്ന മുഹമ്മദ് ഫൈസലും കുടുംബവും മുറിക്കുള്ളില്‍ തീ പടരുന്നത് കണ്ടാണ് ഞെട്ടിയുണര്‍ന്നത്. വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ രക്ഷപ്പെടാനായില്ല. കുട്ടികളില്‍ ഒരാള്‍ അയല്‍വാസിയായ രാഹുലിനെ ഫോണില്‍ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. അപ്പോഴാണ് ഹമീദിന്റെ ക്രൂരത പുറം ലോകമറിഞ്ഞത്.
രക്ഷതേടി കുടുംബം ശുചിമുറിക്കുള്ളില്‍ കയറി കതകടച്ചു. ഒാടിയെത്തിയ രാഹുല്‍ പുറത്തുനിന്ന് പൂട്ടിയ മുന്‍വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറി. കിടപ്പുമുറിയുടെ വാതിലും ചവിട്ടിത്തുറന്നു. അപ്പോഴും പെട്രോള്‍ നിറച്ച കുപ്പികള്‍ ഹമീദ് മുറിക്കുള്ളിലേക്ക് എറിയുന്നുണ്ടായിരുന്നു.
ശുചിമുറിക്കുള്ളിലായ കുടുംബം രാഹുലെത്തിയിട്ടും പേടിച്ച് പുറത്തേക്ക് വന്നില്ല. അവിടെതന്നെ കത്തിയമര്‍ന്നു. തീയണച്ച് അകത്ത് കയറിയ നാട്ടുകാർ കണ്ട കാഴ്ച ദയനീയമായിരുന്നു. ശുചിമുറിക്കുള്ളിൽ മക്കളെയും ഭാര്യയെയും കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു ഫൈസൽ. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ടോടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവന്നു.
English Summary : Idukki family murder: Natives response when culprit is brought for examination