ADVERTISEMENT

തൃശൂർ ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ മുഴുവൻ നിയമനങ്ങളും സഹകരണ പരീക്ഷാ ബോർഡിനു വിടുന്ന കാര്യം സർക്കാരിന്റെ പരിഗണനയില്‍. സഹകരണ സംഘങ്ങളിലെ രാഷ്ട്രീയ നിയമനങ്ങളും പിൻവാതിൽ പ്രവേശനങ്ങളും നിലയ്ക്കാൻ നീക്കം വഴിയൊരുക്കിയേക്കും. സഹകരണ നിയമ സമഗ്ര ഭേദഗതിയിൽ പരിഗണനാ വിഷയമായി ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ടെന്നു നിയമസഭയിൽ സഹകരണ മന്ത്രി നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ ചർച്ചയ്ക്കു ശേഷം നയപരമായ തീരുമാനമെടുക്കും. 

സഹകരണ സംഘങ്ങളിലെ പ്യൂൺ, അറ്റൻഡർ, ഡ്രൈവർ തസ്തികകളിൽ രാഷ്ട്രീയ അണികളെ തിരുകിക്കയറ്റുന്നതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾക്കിടെയാണു സഹകരണ വകുപ്പിന്റെ സുപ്രധാന നീക്കം. പ്യൂൺ തസ്തികയടക്കം സഹകരണ വകുപ്പിലെ എല്ലാ നിയമനങ്ങളും പരീക്ഷാ ബോർഡിനു വിടാനാണു വഴിയൊരുങ്ങുന്നത്. പല സഹകരണ ബാങ്കുകളിലും പ്യൂൺ തസ്തികയിലേക്കും മറ്റും പാർട്ടി ‘സിൽബന്തി’കളെ നിയമിക്കുന്നതാണു കാലാകാലങ്ങളായുള്ള കീഴ്‍വഴക്കം. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സഹകരണ സംഘങ്ങളും ഭരിക്കുന്നതു സിപിഎം ആണ്. 300 കോടിയോളം രൂപയുടെ കരുവന്നൂർ തട്ടിപ്പു പുറത്തു വന്നതിനു ശേഷം സഹകരണ വകുപ്പിൽ നടപ്പാക്കുന്ന ശുദ്ധീകരണങ്ങളുടെ ഭാഗമായാണു നിയമനം പരീക്ഷാ ബോർഡിനെ ഏൽപ്പിക്കാനുള്ള നീക്കം. സഹകരണ രംഗത്തെ തട്ടിപ്പുകൾ തടയാനും പ്രവർത്തനങ്ങൾ സുതാര്യമാക്കാനും ഇതുവരെ സ്വീകരിച്ച മറ്റു നടപടികൾ സംബന്ധിച്ചു മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി വി.എൻ. വാസവൻ സമർപ്പിച്ച മറുപടി ഇങ്ങനെ: 

∙ ഏകീകൃത സോഫ്റ്റ്‍വെയർ: 

ഓഡിറ്റ് റിപ്പോർട്ടുകൾ ജനങ്ങൾക്കു പരിശോധിക്കാൻ പാകത്തിന് ഓണ്‍ലൈൻ ആയി ലഭിക്കാനുള്ള സോഫ്റ്റ്‍വെയർ വികസിപ്പിക്കൽ അന്തിമ ഘട്ടത്തിൽ. കാർഷിക വായ്പാ സംഘങ്ങൾക്കുള്ള ഏക‍ീകൃത സോഫ്റ്റ്‍വെയറും തയ്യാറാകുന്നു. 

∙ വകുപ്പുതല അഴിച്ചുപണി: 

കരുവന്നൂരിന്റെ പശ്ചാത്തലത്തിൽ ഗസറ്റഡ് തസ്തികയിലെ ജീവനക്കാരുടെ സ്ഥലംമാറ്റം പൂർത്തിയാകാറാകുന്നു. 3 വർഷത്തിൽ കൂടുതൽ ഒരേ തസ്തികയിൽ ജോലിചെയ്ത നോൺ ഗസറ്റഡ് ജീവനക്കാരെ മാറ്റി നിയമിച്ചു. 

ഒഴിവു റിപ്പോർട്ട് ചെയ്യില്ല; ‘താൽക്കാലിക’ പരിഹാരം

പ്യൂൺ അടക്കമുള്ള തസ്തികകളിലെ നിയമനം പരീക്ഷാ ബോർഡിനു വിട്ടാലും ചെറുക്കാൻ രാഷ്ട്രീയ ലോബിക്കു പതിവു രീതികളുണ്ട്. ഒഴിവുള്ള തസ്തികകൾ ബോർഡിനു റിപ്പോർട്ട് ചെയ്യാതെ താൽക്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ കുത്തിക്കയറ്റുകയാണ് എളുപ്പവഴി. 400 മുതൽ 650 രൂപ വരെ ദിവസ വേതനത്തിനാണു പലയിടത്തും ഇത്തരത്തില്‍ നിയമനം നടത്തുക. ആവശ്യമില്ലെങ്കിൽ പോലും ഒന്നിലേറെ ജീവനക്കാരെ ഇതേ രീതിയിൽ നിയമിക്കും. പിന്നീടു സ്ഥിരപ്പെടുത്താമെന്നതാണ് ഇവർക്കുള്ള ഓഫർ. ആർബിഐ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ നിയമനങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചാണെന്നതിനാൽ ഇവിടെ നിയമന തട്ടിപ്പു നടക്കുകയുമില്ല.

English Summary: Cooperation Department appointments  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com