ADVERTISEMENT

കൊച്ചി ∙ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന മാർച്ച് 28, 29 തീയതികളിൽ ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് നൽകിയ ഹർജിയിൽ ആണ് ഉത്തരവ്. ഇവിടെ സിഐടിയു, ഐഎൻടിയുസി തുടങ്ങി അഞ്ചു തൊഴിലാളി യൂണിയനുകളുടെ സമരമാണു കോടതി തടഞ്ഞത്. ഹർജിക്കാരുടെ ആശങ്ക കോടതിക്കു കണ്ടില്ലെന്നു നടിക്കാൻ സാധിക്കില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് അമിത് പി.റാവൽ പറഞ്ഞു.

28, 29 തീയതികളിൽ നടക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള 48 മണിക്കൂർ ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജിയെത്തിയിരുന്നു. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതിയെ സമീപിച്ചത്. പണിമുടക്കു ദിവസം സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്ക് ഹാജർ നിർബന്ധമാക്കണം. ഡയസ് നോൺ പ്രഖ്യാപിക്കാൻ സർക്കാരിനു നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രി, ആംബുലൻസ്, മരുന്നു കടകൾ, പാൽ, പത്രം തുടങ്ങി അവശ്യ സേവനങ്ങളെ ഒഴിവാക്കിയാണ് 28ന് രാവിലെ ആറു മുതൽ 30ന് പുലർച്ചെ ആറു വരെ പണിമുടക്കു പ്രഖ്യാപിച്ചരിക്കുന്നത്. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടക്കുമെന്നും മോട്ടർ വാഹനങ്ങൾ പണിമുടക്കുമെന്നുമാണു പ്രഖ്യാപനം.

വിവിധ സർവീസ് സംഘടനകളും തൊഴിലാളി യൂണിയനുകളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളിവിരുദ്ധ തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കർഷകരുടെ ആവശ്യങ്ങൾ അടങ്ങിയ പത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

English Summary: High court order to stop strikes at Bharat petroleum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com