ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ടി.പത്മനാഭൻ; നിയമനിർമാണം ഉടനെന്ന് മന്ത്രി
Mail This Article
തിരുവനന്തപുരം ∙ നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റവാളി എത്ര വലിയവനായാലും ഒരു ദാക്ഷിണ്യവും അർഹിക്കുന്നില്ലെന്നു കഥാകൃത്ത് ടി.പത്മനാഭൻ. ഇത്തരം പ്രവൃത്തി ചെയ്തവർക്ക് അധികകാലം താര ചക്രവർത്തിമാരായി വാഴാനാകില്ല. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെട്ടേ മതിയാകൂവെന്നും കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയിൽ അദ്ദേഹം പറഞ്ഞു.
‘സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ സമിതിയുടെ റിപ്പോർട്ട് പുറത്തു വിട്ടില്ലെങ്കിൽ ജനം ഈ സർക്കാരിനോട് പൊറുക്കില്ല. കാലം മാപ്പു നൽകില്ല’– അദ്ദേഹം വ്യക്തമാക്കി.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുളള നിയമനിർമാണം നടക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ മറുപടി നൽകി. ടി.പത്മനാഭന്റെ അഭ്യർഥന പോലെ ഉടൻ ആ നിയമം നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
English Summary: T Padmanabhan on Hema commission report