‘ജാമ്യത്തിലിറങ്ങിയാൽ ഇനിയും കൊല്ലും’; ഭീഷണിയെന്ന് ഇരകളുടെ ബന്ധുക്കൾ
Mail This Article
കൊൽക്കത്ത∙ ബിർഭൂം കൂട്ടക്കൊലയുടെ അന്വേഷണം സിബിഐക്കു കൈമാറിയ ശേഷവും ആശങ്ക ഒഴിയുന്നില്ല. സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങിയതിനുശേഷം, ഇനിയും കൊലപാതകങ്ങൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി കൂട്ടക്കൊലയിൽ മരിച്ച സ്ത്രീയുടെ മകൾ വെളിപ്പെടുത്തി. തൃണമൂൽ കോൺഗ്രസ് രാംപുർഹത് ബ്ലോക്ക് പ്രസിഡന്റ് അനാറുൽ ശൈഖ് ഉൾപ്പെടെ 23 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ബിർഭൂമിലെ ബർഷാൽ ഗ്രാമത്തിലെ തൃണമൂൽ നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാദു ഷെയ്ഖിനെ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയതിനെത്തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനു തിരിച്ചടിയായി ബാദു ഷെയ്ഖിന്റെ അനുയായികൾ എതിരാളികളുടെ വീടുകൾ അഗ്നിക്കിരയാക്കി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ പൂട്ടിയിട്ട് ബോംബ് എറിഞ്ഞശേഷം തീയിടുകയായിരുന്നു. ഒരു വീട്ടിൽ മാത്രം ഏഴു പേർ ഉൾപ്പെടെ എട്ടു പേരാണ് വെന്തുമരിച്ചത്.
ബാദു ഷെയ്ഖിന്റെ അനുയായികൾ വീണ്ടും ഭീഷണിപ്പെടുത്തുന്നതായാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്. ജാമ്യത്തിലിറങ്ങിയാൽ കൊല്ലുമെന്നു പരസ്യമായാണ് ഭീഷണിപ്പെടുത്തിയതെന്ന് അവർ പറയുന്നു. പൊലീസിൽ പരാതി നൽകിയപ്പോൾ അന്വേഷിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും അവർ പറഞ്ഞു.
സ്ഥലത്ത് സ്ത്രീകൾക്ക് പൊലീസ് പ്രത്യേത സുരക്ഷ ഒരുക്കുമെന്നാണ് സൂചന. ഡിഐജി അഖിലേഷ് സിങ് നേതൃത്വം നൽകുന്ന 30 പേരുടെ സിബിഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രത്യേക അന്വേഷണം സംഘത്തിൽനിന്ന് സിബിഐ ശനിയാഴ്ച കേസ് അന്വേഷണം ഏറ്റെടുത്തു.
English Summary: Birbhum Violence: ‘They Have Threatened to Kill Us Once They’re Out on Bail’