ADVERTISEMENT

മൂവാറ്റുപുഴ ∙ പേഴയ്ക്കാപ്പിള്ളിയിൽ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് കുട്ടികളെ വീട്ടിൽനിന്നു പുറത്താക്കി ജപ്തി നടപടി പൂർത്തിയാക്കിയ ബാങ്കിനെ ന്യായീകരിച്ച് സിപിഎം നേതാവ് ഗോപി കോട്ടമുറിക്കൽ. നടപടി അപ്രതീക്ഷിതമല്ലെന്നും സാധാരണ എപ്പോൾ ചെന്നാലും അവിടെ ആളുണ്ടാവാറില്ലെന്നും ബാങ്ക് ഭാരവാഹി കൂടിയായ ഗോപി വിശദമാക്കി.

കുട്ടികളെ ആരും പുറത്താക്കിയിട്ടില്ല. അമ്മയുടെ വീട്ടിലേക്ക് അവർ പോവുകയാണ് ഉണ്ടായത്. കുടുംബം തിരിച്ചടയ്ക്കാനുള്ള തുക പിരിച്ചെടുത്ത് ബാങ്കിൽ അടയ്ക്കുകയായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎ  ചെയ്യേണ്ടിയിരുന്നത്. പിതാവ് ആശുപത്രിയിലാണെന്ന് അറിയിച്ചിരുന്നെങ്കില്‍ ജപ്തി തല്‍ക്കാലം ഒഴിവാക്കിയേനെ. നടന്നത് മാത്യു കുഴല്‍നാടന്‍ 'ക്രിയേറ്റ് ചെയ്ത സീന്‍' ആണെന്നും ഗോപി ആരോപിച്ചു.

ചെറിയ വായ്പക്കാർക്ക് വായ്പ കൊടുക്കില്ലെന്ന് പറയാനാകില്ല. തിരിച്ചടവ് മുടങ്ങുമ്പോൾ അതിന്റേതായ സമയം എടുത്താണ് ജപ്തി നടപടികൾ സ്വീകരിക്കുന്നത്. അപ്രതീക്ഷിത നടപടിയല്ലിത്. പൊലീസ് സംരക്ഷണത്തോടുകൂടി നടപടികള്‍ സ്വീകരിക്കാമെന്ന് കോടതി ഉത്തരവുണ്ട്.

ജപ്തിക്കു ചെന്നപ്പോൾ കുട്ടികളോട് ആവശ്യമുള്ളത് എടുക്കാൻ നിർദേശിച്ചു. പഠനസംബന്ധമായ കാര്യങ്ങൾ അവർ പുറത്തെടുത്ത് ബെഞ്ചിൽ വച്ചു. നടപടികൾ പൂർത്തിയാക്കി ബാങ്ക് ജീവനക്കാർ തിരിച്ചുപോയി. അതിനുശേഷം വൈകിട്ടാണ് എംഎൽഎയും മറ്റുള്ളവരും എത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചത് – അദ്ദേഹം പറഞ്ഞു.

വലിയപറമ്പിൽ അജേഷിന്റെയും മഞ്ജുവിന്റെയും 10, 7, 5 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ജപ്തി നടപടികളുടെ ഭാഗമായി വീട്ടിൽനിന്ന് ഇറക്കി വിട്ടത്. രണ്ടുപേർ ഇരട്ടപ്പെൺകുട്ടികളാണ്. ഒന്നര ലക്ഷം രൂപയോളം ബാങ്കിൽ വായ്പ കുടിശിക ആയതിന്റെ പേരിലാണ് ഇടതു ഭരണസമിതി ഭരിക്കുന്ന ബാങ്കിന്റെ നടപടിയെന്ന് അയൽവാസികൾ പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് ബാങ്ക് ഉദ്യോഗസ്ഥർ പേഴയ്ക്കാപ്പിള്ളിയിൽ ദലിത് കുടുംബം താമസിക്കുന്ന വീട്ടിൽ എത്തിയത്. അജേഷ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലാണ്. ഭാര്യ മഞ്ജുവും അജേഷിനൊപ്പം ആയിരുന്നു. ഇവർ തിരിച്ചെത്തിയ ശേഷമേ കുട്ടികളെ ഇറക്കി വിടാവൂ എന്ന് അയൽവാസികളും സ്ഥലത്ത് എത്തിയ പഞ്ചായത്തംഗങ്ങളും ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ പിന്മാറിയില്ല.

English Summary: CPM leader Gopi Kottamurikkal justifies bank recovery in Pezhakkapprlly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com