ADVERTISEMENT

തിരുവനന്തപുരം∙ കുട്ടികൾ ഉൾപ്പെട്ട അശ്ലീല വിഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചു വയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നിവ തടയുന്നതിനായി കേരള പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 14 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരിലേറെയും ഐടി രംഗത്തുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതുവരെ 39 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

ഞായറാഴ്ച ഉച്ച മുതൽ ഇന്ന് പുലർച്ചെ വരെയാണ് സംസ്ഥാന വ്യാപകമായി പരിശോധന നടന്നത്. ഇന്റർപോൾ കണ്ടെത്തിയ 448 കേന്ദ്രങ്ങളിൽ എഡിജിപി: മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ലാപ്ടോപ്, മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവ ഉൾപ്പെടെ 267 തൊണ്ടിമുതലുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഈ വർഷം ഇത് രണ്ടാം തവണയാണ് ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി റെയ്ഡ് സംഘടിപ്പിച്ചത്. 

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുകയും കൈമാറുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുവരെ കണ്ടെത്തുന്നതിനാണ് മൂന്നു വർഷമായി കേരള പൊലീസ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പരിശോധനകൾ നടത്തുന്നത്. 3–4 മാസം കൂടുമ്പോഴാണ് ഇത്തരം പരിശോധനകൾ നടത്താറുള്ളത്. അറസ്റ്റിലായ 14 പേർക്കു പുറമെ കൂടുതൽ പേർ നിരീക്ഷണത്തിലുണ്ടെങ്കിലും കൃത്യമായ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഇവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം.

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതായി മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെയുള്ളവയിൽനിന്ന് കണ്ടെത്തിയ ആളുകളെയാണ് ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ഇത്തവണ പ്രാഥമികമായി അറസ്റ്റ് ചെയ്തത്. പിടിയിലായ 14 പേരിൽ ഒൻപത് പേർ ഐടി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്.

ഇവർ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾക്കായി വിവിധ ഗ്രൂപ്പുകളിൽ അംഗമാകുകയും സാമ്പത്തിക നേട്ടത്തിനായിപ്പോലും ഇത്തരം ദൃശ്യങ്ങൾ കൈമാറുകയും ചെയ്യുന്നതായി പൊലീസിന്റെ സൈബർ ഡോം വ്യക്തമാക്കുന്നു. ഇത്തരം ദൃശ്യങ്ങൾ കൈമാറിയ ശേഷം തെളിവു നശിപ്പിക്കാനുള്ള സംവിധാനങ്ങൾ ഐടി മേഖലയിലുള്ളവർ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിടികൂടിയ ചില മൊബൈൽ ഫോണുകളിൽനിന്നും ലാപ്ടോപ്പുകളിൽനിന്നും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇവ വിശദമായ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.

English Summary: 14 held as part of operation p hunt for circulating nude photos and videos of childrn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com