മുട്ടില്‍ മരം മുറി: ആരോപണ വിധേയനായ എൻ.ടി.സാജന്റെ പുതിയ നിയമനം സ്റ്റേ ചെയ്തു
Mail This Article
കോഴിക്കോട്∙ മുട്ടില്‍ മരം മുറി കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് എന്‍.ടി.സാജന്റെ പുതിയ നിയമനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. സാജനെ ദക്ഷിണമേഖലാ സിസിഎഫ് ആയി നിയമിച്ചതിനെതിരെ മുന്‍ ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന് കുമാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. നിയമനം ചട്ടവിരുദ്ധമാണെന്നായിരുന്നു ഹര്‍ജി.
സാജനെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ട് വനം വകുപ്പില്‍ നടത്തിയ അപ്രതീക്ഷിത സ്ഥലം മാറ്റത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ശുപാര്‍ശയില്ലാതെയും സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ അനുമതിയില്ലാതെയും നടത്തിയ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയെ കാണുകയും ചെയ്തു. പ്രതിഷേധങ്ങള്‍ തള്ളിക്കളഞ്ഞ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതോടെയാണ് പരാതിക്കാര്‍ ഹര്‍ജിയുമായി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന് കുമാര്‍, സിസിഎഫുമാരുടെ ചുമതല കൂടി വഹിക്കുന്ന ഉത്തരമേഖലാ ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഡി.കെ.വിനോദ് കുമാര്‍, കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന്, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ആര്.കീര്‍ത്തി എന്നിവരെയാണ് പരസ്പരം സ്ഥലം മാറ്റി ഉത്തരവിറക്കിയത്. സഞ്ജയന് കുമാറിനെ വര്‍ക്കിങ് പ്ലാനിലേക്കും വിനോദ് കുമാറിനെ കൊല്ലം സോഷ്യല്‍ ഫോറസ്ട്രിയിലേക്കും എന്‍.ടി.സാജനെ ദക്ഷിണമേഖലാ സിസിഎഫിന്റെ ചുമതല നല്‍കിയും ആര്.കീര്‍ത്തിയെ ഉത്തരമേഖലയിലേക്കുമാണ് മാറ്റിയത്. രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ ഈ ഉദ്യോഗസ്ഥര്‍ പ്രസ്തുത ചുമതലകള്‍ ഏറ്റെടുത്തിട്ട്. വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ഇങ്ങനെ ഒരു സ്ഥലംമാറ്റത്തിന് ശുപാര്‍ശ ചെയ്തിരുന്നില്ലെന്നാണ് സൂചന.
രണ്ടു വര്‍ഷം തികയുന്നതിനു മുന്‍പ് ഐഎഫ്എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെങ്കില്‍ സിവില്‍ സര്‍വീസസ് ബോര്‍ഡ് യോഗം ചേര്‍ന്ന്, ഉദ്യോഗസ്ഥരുടെ ഭാഗം കൂടി കേള്‍ക്കണം. സിഎസ്ബിയുടെ ശുപാര്‍ശ സര്‍ക്കാരിനു തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. എന്നാല്‍ ഇത്തരം നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് നാലു സ്ഥലം മാറ്റങ്ങളുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.
മുട്ടില്‍ മരം മുറി വിവാദത്തോട് അനുബന്ധിച്ച് ഉണ്ടായ മണിക്കുന്ന് മല മരം മുറി സംഭവത്തില്‍ എന്‍.ടി.സാജനെതിരെ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത് ഉത്തരമേഖലാ സിസിഎഫ്: ഡി.കെ.വിനോദ് കുമാറാണ്. ദക്ഷിണമേഖലാ സര്‍ക്കിള്‍ സിസിഎഫിന്റെ ചുമതലയോടു കൂടി സാജനെ കൊല്ലത്തുതന്നെ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കുമ്പോള്‍, സോഷ്യല്‍ ഫോറസ്ട്രി ഡിസിഎഫ് ആയി കൊല്ലത്തേക്ക് എത്തുന്ന വിനോദ് കുമാര്‍ സാജന് കീഴിലാവും. ഇത് വകുപ്പിന്റെ പ്രവര്‍ത്തനത്തിനു പോലും തടസ്സം സൃഷ്ടിച്ചേക്കാമെന്ന് വാദങ്ങളുണ്ട്.
വിരമിക്കാന്‍ ആറു മാസം ശേഷിക്കുന്ന സാജന് ഭാവിയില്‍ ഉത്തരമേഖല സിസിഎഫ് ചുമതലയിലേക്കു സ്ഥലം മാറ്റം നല്‍കാനുള്ള കുറുക്കുവഴിയാണ് ഇതെന്നും വകുപ്പിനുള്ളില്‍നിന്നു സൂചനകള്‍ പുറത്തു വന്നു. നേരത്തേ സാജനെ കോഴിക്കോട്ടേക്ക് തിരികെ നിയമിക്കാന്‍ ശുപാര്‍ശ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് പുറപ്പെട്ടപ്പോള്‍ വനം മന്ത്രിയാണ് തടഞ്ഞത്. മരം മുറി വിവാദത്തില്‍ അന്വേഷണം നടക്കുമ്പോള്‍ ഈ ഉദ്യോഗസ്ഥനെ കോഴിക്കോട്ടേക്ക് തിരികെ നിയമിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് മന്ത്രി ഫയലില്‍ കുറിച്ചിരുന്നു. ആ നീക്കം തടസ്സപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റം വിവാദമായിരിക്കുന്നത്.
English Summary: Central Administrative Tribunal stays NT Sajan's Appointment