ADVERTISEMENT

പാലക്കാട് ∙ സിൽവർലൈൻ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനത്തിന്റെ ആശങ്കയും സങ്കടങ്ങളും ഒപ്പം നേതൃത്വത്തിനിടയിൽ അനിശ്ചിതത്വവും കത്തിനിൽക്കേ, പ്രകൃതിനാശത്തിനും വികസനത്തിനായി പ്രകൃതിയെ മാന്തിക്കീറിയും കുത്തിപൊളിച്ചുമുള്ള നീക്കങ്ങൾക്ക് മുന്നറിയിപ്പും താക്കീതുമായി ശാസ്ത്രസാഹിത്യപരിഷത്ത് ആരംഭിച്ച നാടകയാത്ര സിപിഎമ്മിനുളളിൽ ചർച്ചയാകുന്നു.

പ്രകൃതിയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ മനസിനെ തൊട്ടുണർത്തുന്ന ചോദ്യങ്ങളും വരികളും ഇങ്ങനെപോയാൽ വരാൻപോകുന്ന വിപത്തിന്റെ സൂചനകളുമായി 'ഒന്ന് 'എന്ന പേരിൽ ആരംഭിച്ച നാടകയാത്ര സിൽവർലൈൻ വിവാദത്തിനിടയിൽ ഒരു ഒന്നൊന്നര പണിയാകുമോ എന്നാണ് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ സംശയവും വിമർശനവും. 

പദ്ധതിക്കെതിരെയുളള സമരക്കാർക്ക് വരികൾ ഊർജം പകരുമെന്നുവരെ അഭിപ്രായമുയർന്നു. സിൽവർലൈനിനെക്കുറിച്ചൊന്നും ഇന്നിൽ നേരിട്ടോ അല്ലാതെയോ സൂചനപോലുമില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനെ സിൽവർലൈനുമായി കൂട്ടിവായിക്കുമെന്നു പാർട്ടിപ്രവർത്തകർ പറയുന്നു. എന്നാൽ, വിവാദത്തിന്റെ ആവശ്യമില്ലെന്നും സംഘടന എക്കാലത്തും നടത്തുന്ന ശാസ്ത്ര, പരിസ്ഥിതി ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് ‘ഒന്ന്’ എന്ന നാടകയാത്രയെന്നാണ് സംഘടനാ നേതൃത്വം വ്യക്തമാക്കുന്നത്. മറിച്ചുള്ള നിരീക്ഷണവും വ്യാഖ്യാനവും തികച്ചും രാഷ്ട്രീയമാണ്. ഒരുമയുടെ രാഷ്ട്രീയ പാഠം പാടിപ്പറഞ്ഞൊരു നാടകയാത്ര എന്നാണ് ‘ഒന്നി’നെ പരിഷത്ത് വിശേഷിപ്പിക്കുന്നത്.

onnu-drama-2
‘ഒന്ന്’ നാടകത്തിൽ നിന്ന് ഒരു ദൃശ്യം.

ജിനോ ജോസഫാണ് രചനയും സംവിധാനവും. കവി എം.എം.സചീന്ദ്രന്റെ വരികൾക്ക് കോട്ടയ്ക്കൽ മുരളിയുടേതാണ് സംഗീതം. കോവിഡിനുശേഷമുളള സാമൂഹിക അന്തരീക്ഷത്തിന് ഊന്നൽ നൽകി ‘ഏകലോകം, ഏകാരോഗ്യം’ എന്ന മുദ്രാവാക്യത്തോടെയുള്ള നാടകത്തിൽ സിൽവർ ലൈനുമായി ബന്ധപ്പെട്ട വ്യക്തികളും സംഘടനകളും അധികാരികളുമൊന്നും കടന്നുവരുന്നില്ല. എന്നാൽ മറ്റൊരുതരത്തിൽ ആ പദ്ധതി ഉയർത്തുന്ന സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി ആശങ്ക തന്നെയാണ് ഒന്നിൽ വ്യക്തമാകുന്നതെന്നും ഉൾക്കൊള്ളുന്നതെന്നും പദ്ധതിക്കെതിരായവർ അഭിപ്രായപ്പെടുന്നു.

അതുതന്നെയാണ്, ഞങ്ങളും ഒറ്റയ്ക്കും ഒരുമിച്ചും സർക്കാരിനോട് പറയുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാനുളളതല്ല ശാസ്ത്ര, പരിസ്ഥിതി ജാഥകളെന്നാണ് പരിഷത്ത് പ്രവർത്തകരുടെ നിലപാട്. എല്ലാവർക്കും വേണ്ടിയാണ് ഈ യാത്ര. കോവിഡ് കാലത്ത് പലതരത്തിൽ അകന്നുപോയവരെ ഒരുമയിലേക്ക് എത്തിക്കുന്ന സന്ദേശം മാത്രമാണ് അതു നൽകുന്നതെന്നൊക്കെ വ്യക്തമാക്കുമ്പോഴും ‘അതുതാൻ അല്ലയോ ഇത്’ എന്ന ആശയക്കുഴപ്പത്തിലാണ് പാർട്ടിയിലെ പലരും. 

‘‘പ്രകൃതിയാണ് എറ്റവും വലിയ ശക്തി, 

ചോദ്യം ചെയ്യാൻ ഭയപ്പെടാതിരിക്കിൻ,

പടയൊരുക്കുക, നാളെയാകിൽ 

ഏറെ വൈകിടും’’ – തുടങ്ങി പോസ്റ്ററുകളിലെ വാക്കുകളൊക്കെ നിലവിലുളള പ്രതിഷേധങ്ങൾക്ക് ഉശിരുപകരില്ലേ എന്നാണ് ഒരു വിഭാഗത്തിന്റെ സംശയവും നിരീക്ഷണവും.

‘‘വിണ്ടുകീറിയവയലുകൾ, നെഞ്ചുപൊട്ടി വിളവുകൾ, 

സങ്കടങ്ങൾ കണ്ണുനീര് പോലെ ഒഴുകി പുഴകളിൽ

ഈ ഭൂമി, ആരുടേത്, ആകാശം ആരുടേത്, ഈ പുഴകൾ,

ഈമലകൾ ഈ കടൽ, ഈ കാടും ആരുടേത്,

വരുമൊരു തലമുറയുടേത്’’ -എന്നിങ്ങനെയാണ് നാടകയാത്രയിലെ വരികൾ

സിപിഎമ്മുകാരായ പരിഷത്തുകാർ സിൽവർലൈനിൽ സംഘടന സ്വീകരിക്കുന്ന നിലപാടിനോട് പൂർണമായി യോജിക്കുന്നില്ലെന്നാണ് വിവരം എന്നാൽ, ഇപ്പോഴും മനസിൽ തീയുളള ചിലരാണ് പദ്ധതിയുണ്ടാക്കാൻ പോകുന്ന വൻസാമ്പത്തിക, സാമൂഹിക, പരിസ്ഥിതി പ്രത്യാഘാതത്തെക്കുറിച്ച് സംസാരിക്കുന്നതും സന്ദേശം കൈമാറുന്നതും. അവർ നേരത്തേയെടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുകയുമാണ്. പദ്ധതിയുടെ സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി ആഘാതത്തെക്കുറിച്ച് ആഴത്തിലുളള പഠനവും പൂർത്തിയാക്കി പദ്ധതിക്കെതിരെ രംഗത്തുവരുന്നതിന് പരിമിതികൾ പലതുണ്ടെങ്കിലും അവർ വസ്തുതാപഠനത്തിൽ സജീവമാണ്.

onnu-drama-1
‘ഒന്ന്’ നാടകത്തിൽ നിന്ന് ഒരു ദൃശ്യം.

കോവിഡ് കാലത്ത് അതിന്റെ വ്യാപനം കുറഞ്ഞപ്പോൾ ‘വീട്ടുമുറ്റം’ എന്നപേരിൽ ആരോഗ്യപരിപാലനവും രോഗപ്രതിരോധവും വിഷയമാക്കി സംഘടന നാടകയാത്ര അവതരിപ്പിച്ചിരുന്നു. അതു പ്ര‍ാദേശിക തലത്തിൽ ഫലപ്രദമായി നടക്കുകയും ചെയ്തു. ഇപ്പോഴത്തെ ‘ഒന്ന്’ എന്ന നാടകയാത്ര സംസ്ഥാനതല പരിപാടിയാണ്. വിശ്വമാനവികത, ഏകപ്രകൃതി, മനുഷ്യസ്നേഹം, ചരാചരങ്ങളോടുള്ള കരുണ, ശാസ്ത്രത്തിന് സമൂഹിക ജീവിതത്തിലുള്ള പ്രധാന്യം, സമാകാലിക രാഷ്ട്രീയത്തിന്റെ ജീർണമുഖം തുടങ്ങിയ വിഷയങ്ങളെ ഒന്നിൽ ഒതുക്കി പറയുന്നതിൽ നാടകമൊരുക്കിയവർ മിടുക്കുകാട്ടിയെന്നാണ് പരിഷത്ത് പ്രവർത്തകരുടെ വിലയിരുത്തൽ.

ഒരു വട്ടത്തോണിയിലെ യാത്രക്കാരായി മനുഷ്യകുലത്തെ സങ്കൽപ്പിച്ചാണ് നാടകം. നീളുന്ന തലമുറകളാണ് അതിൽ ജീവിക്കുന്നത്. പ്രളയം, പ്രകൃതിദുരന്തങ്ങൾ, മഹാമാരിക്കാലം, രാഷ്ട്രീയത്തിന്റെ രോഗാതുര മുഖങ്ങൾ എന്നിവ കാണികൾക്ക് അനുഭവപ്പെടുന്ന വിധത്തിലാണ് അവതരണം. തനിക്കുവേണ്ടതെല്ലാം ചേർത്ത് പിടിച്ച് നൽകിയ പ്രകൃതിയെ വെട്ടിയുംകുത്തിയും മാന്തിയും പൊയ്മുഖം കാട്ടിയും ഒരു കൂട്ടർ ചവിട്ടിമെതിക്കുന്നത് കണ്ടു മനംനൊന്ത് പിടഞ്ഞുമരിക്കുന്നവർ, തിരിഞ്ഞുകുത്തുന്നവരോട് മനുഷ്യനാകാൻ പറയുകയാണ്. കഥാപാത്രങ്ങൾ കാണികളോട്, നാട്ടുകാരോട് കുറിക്കുകൊള്ളുന്ന വാക്കുകളിലൂടെയാണ് ഈ ആഹ്വാനം നൽകുന്നത്.

onnu-sasthra-sahitya-parishath

കഴിഞ്ഞ മാസം 30 ന്  മധ്യമേഖലയിലും തെക്കൻ മേഖലയിലും വടക്കൻ മേഖലയിലുമായാണ് യാത്ര ആരംഭിച്ചത്. നാടിനെ ഇളക്കിമറിച്ച, നാട്ടുകാർ കേൾക്കാൻ ചെവികൂർപ്പിച്ചിരുന്ന, അവരുടെ വരവ് കാത്തിരുന്ന എത്രയോ കലാജാഥകൾ ഇതിന് മുൻപും ശാസ്ത്രസാഹിത്യപരിഷത്ത് അവതരിപ്പിച്ചിട്ടുണ്ട്. അത് സമൂഹത്തിന്റെ ശാസ്ത്രബോധത്തിൽ, ജീവിതത്തിൽ, സമൂഹത്തിന്റെ മുന്നേറ്റത്തിൽ ചാലകശക്തിയായി മാറിയ ചരിത്രവും നേതൃത്വം എണ്ണിയെണ്ണിപറയുന്നു.

‘‘മണ്ണെടുത്ത് മണ്ണടിഞ്ഞ പുഴകൾ തന്റെ നിലവിളിയിലും കുന്നുകൾ പിളർന്ന യന്ത്രഭീകരന്റെ കൊലവിളിയിലേയ്ക്കും കടൽനികത്തി കടവുപണിയുന്നവരുടെ’’ ക്രൂരതയിലേക്കും ശ്രദ്ധയും ജാഗ്രതയും ക്ഷണിച്ചു മുന്നേറുന്ന ‘ഒന്ന്’ ഈ മാസം 13 ന് സമാപിക്കും.പിന്നെയങ്ങോട്ട് പരിഷത്തിൽ സംഘടനാസമ്മേളനങ്ങളുടെ സമയവും ചൂടുപിടിച്ച ചർച്ചകളുടെ കാലവും.

Content Highlights: Kerala Sastra Sahitya Parishad, Drama, Onnu, Silverline, CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com