ADVERTISEMENT

ന്യൂഡൽഹി∙ ജൂലൈയിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പൊതു സ്ഥാനാർഥിയെ നിർത്താൻ പ്രതിപക്ഷം ശ്രമം തുടങ്ങി. ആരായിരിക്കണമെന്നതു സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങുമെന്ന് പ്രതിപക്ഷ നിരയിലെ പ്രമുഖനായ നേതാവ് പറഞ്ഞു. ബിജെപിക്കും ആർഎസ്എസിനും ആശയപരമായ വെല്ലുവിളി നൽകുന്നയാളായിരിക്കും സ്ഥാനാർഥി. 

യുപിയടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിക്ക് സ്വന്തം സ്ഥാനാർഥിയെ ജയിപ്പിച്ചെടുക്കാൻ പ്രയാസമില്ലാത്ത സ്ഥിതിയാണ്. എന്നാൽ ബിജെപിക്കൊപ്പവും പ്രതിപക്ഷത്തിനൊപ്പവുമല്ലാത്ത കക്ഷികളുടെ കൂടി സഹായത്തോടെ ഒരു മൽസരം ഒരുക്കാനാകുമോ എന്നാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജൂലൈ–ഓഗസ്റ്റ് മാസങ്ങളിലാണ് രാഷ്ട്രപതി–ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. 

എങ്ങനെ കണ്ടെത്തും സ്ഥാനാർഥിയെ?

ചിതറിക്കിടക്കുന്ന പ്രതിപക്ഷനിരയ്ക്ക് ഒരു സംയുക്ത സ്ഥാനാർഥിയെ കണ്ടെത്തുക നിലവിലെ സാഹചര്യത്തിൽ എളുപ്പമല്ല. കോൺഗ്രസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റണമെന്ന മട്ടിൽ തൃണമൂലും ബിജെപിക്കു യഥാർഥ ബദലെന്ന പ്രചാരണവുമായി ആം ആദ്മി പാർട്ടിയും സജീവമാണ്. കോൺഗ്രസിന്റെ നേതൃത്വത്തോട് കേരളത്തിലെ സിപിഎമ്മിലും വലിയ താൽപര്യമില്ല. 

kovind-modi
രാഷ്‌ട്രപതി റാംനാഥ്‌ കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജ്യസഭയിലെ 233 അംഗങ്ങളും ലോക്സഭയിലെ 543 അംഗങ്ങളും വിവിധ നിയമസഭകളിലെ 4120 അംഗങ്ങളും അടങ്ങിയതാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ഇലക്ടറൽ കോളജ് (വോട്ടവകാശമുള്ളവർ).  ഒരു എംപിയുടെ വോട്ടിന് 708 ആണ് മൂല്യം. എംഎൽഎയുടെ പരമാവധി വോട്ടുമൂല്യം 208 ആണ്.  1971ലെ സെൻസസ് പ്രകാരം ഓരോ സംസ്ഥാനത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വോട്ടുമൂല്യം കണക്കാക്കുന്നത്. ആകെയുള്ള 4896 വോട്ടർമാരുടെ വോട്ടുമൂല്യം 10,98,903 ആണ്. ഇതിൽ 50 ശതമാനത്തിലേറെയും പിന്നെ ഒരു വോട്ടും അധികം കിട്ടുന്നവരാണ് രാഷ്ട്രപതിയാവുന്നത്.

പ്രതിപക്ഷത്തുനിന്ന് പൊതു സ്ഥാനാർഥി വരാനുള്ള സാധ്യതയുളളതിനാൽ യുപിയിൽ ഭരണം നഷ്ടപ്പെട്ടിരുന്നെങ്കിൽ ബിജെപിക്ക് മറ്റുകക്ഷികളുടെ സഹായം നിശ്ചയമായും തേടേണ്ടി വരുമായിരുന്നു. ബിജെഡി, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ബിജെപിയുമായി സഖ്യത്തിലല്ലെങ്കിലും പാർലമെന്റിൽ സഹകരിക്കുന്നവരാണ്.

venkaiah-naidu
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

ശരദ്പവാർ മുതൽ എൻഡിഎ ഘടകകക്ഷിയായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വരെയുള്ളവരുടെ പേര് പ്രതിപക്ഷ സ്ഥാനാർഥികളായി ഉയർന്നു വന്നിട്ടുണ്ട്. ബിഎസ്പി നേതാവ് മായാവതിക്കും താൽപര്യമുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിതീഷ് കുമാറിനെ പകരം പ്രതിപക്ഷ സ്ഥാനാർഥിയാക്കണമെങ്കിൽ അദ്ദേഹത്തെ എൻഡിഎയിൽ നിന്ന് അടർത്തിയെടുക്കേണ്ടിയും വരും.

ഏകപക്ഷീയമാവില്ല ജയം 

ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപിക്കു ജയം എളുപ്പമാണെന്നത് പ്രതിപക്ഷത്തിനും ബോധ്യമുണ്ട്. എന്നാൽ ആശയപരമായ പോരാട്ടമെന്ന സ്ഥിതി വരുമ്പോൾ ജയം ഏകപക്ഷീയമാവില്ലെന്നാണ് കണക്കു കൂട്ടൽ. ബിജെപി ഗോത്രവർഗത്തിൽനിന്നോ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നോ സ്ഥാനാർഥിയെ കണ്ടെത്തുമെന്നാണ് പ്രതിപക്ഷം കണക്കു കൂട്ടുന്നത്. 2024ലെ പൊതു തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ദക്ഷിണേന്ത്യയിൽ നിന്നൊരു വനിതാ സ്ഥാനാർഥി വന്നാലും അദ്ഭുതപ്പെടേണ്ടതില്ലെന്ന് നേതാക്കൾ പറയുന്നു.

ജമ്മു–കശ്മീരിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. അങ്ങനെ വന്നാൽ കോൺഗ്രസ് വോട്ടുകളിലും വലിയ ഭിന്നിപ്പുണ്ടാകും. പിന്നീട് എന്തു നീക്കം നടത്തിയിട്ടും കാര്യമുണ്ടാകില്ലെന്ന ആശങ്കയും പ്രതിപക്ഷ നിരയിലുണ്ട്.

2017ൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി മുൻ ലോക്സഭാ സ്പീക്കറും ദലിത് നേതാവുമായിരുന്ന മീരാകുമാറായിരുന്നു മത്സരിച്ചത്. ആദ്യം ഗോപാൽകൃഷ്ണ ഗാന്ധിയെ തീരുമാനിച്ചിരുന്നെങ്കിലും ബിജെപിയുടെ സ്ഥാനാർഥി റാംനാഥ് കോവിന്ദാണെന്ന് ഉറപ്പായതോടെ മീരാ കുമാറിനെ മത്സരിപ്പിക്കുകയായിരുന്നു. ഗാന്ധി പിന്നീട് വെങ്കയ്യ നായിഡുവിനെതിരെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി.

English Summary: Opposition parties thinking about common candidate against BJP in President - Vice President Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com