ADVERTISEMENT

കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതു കോൺഗ്രസ് പ്രവർത്തകനായിട്ടാണെന്നും നടപടിയെ പേടിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് കെ.വി. തോമസ്. അച്ചടക്ക നടപടിയെടുത്താലും കോൺഗ്രസ് പ്രവർത്തകനായി തുടരും. ആകാശം ഇടിഞ്ഞ് വീഴുമെന്നു കരുതി ഇപ്പോഴേ മുട്ടുകൊടുക്കാനില്ലെന്നും കെ.വി.തോമസ് പറഞ്ഞു. കോൺഗ്രസ് ആശയങ്ങൾ ആയിരിക്കും സെമിനാറിൽ പ്രസംഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സിൽവർലൈനെ കണ്ണുംപൂട്ടി എതിർക്കുന്നത് ശരിയല്ലെന്നും പിണറായി വിജയൻ നല്ലത് ചെയ്‌താൽ ഇനിയും പിന്തുണയ്ക്കുമെന്നും കെ.വി. തോമസ് പറഞ്ഞു. 

സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കെ.വി.തോമസ് പങ്കെടുക്കുന്ന സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ്  മുഖ്യാതിഥിയെങ്കിലും കെ.വി.തോമസിന്റെ വാക്കുകൾക്കാണ് രാഷ്ട്രീയ കേരളം കാതോർക്കുന്നത്. കെ.വി. തോമസിന്റെ പ്രതികരണം അടിസ്ഥാനമാക്കിയാവും കോൺഗ്രസും അച്ചടക്ക നടപടിയിലടക്കം തീരുമാനം എടുക്കുക. 

വിലക്കുലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത ശേഷം തോമസിനെതിരായ നടപടി പ്രഖ്യാപിക്കുമെന്നാണു കെപിസിസി നിലപാട്. തോമസിന് വീരപരിവേഷം നൽകാതെ അവഗണിച്ചുവിടണമെന്ന് കെ.സുധാകരൻ ഉൾപ്പെടെ നേതാക്കൾക്ക് അഭിപ്രായമുള്ളതിനാൽ നടപടി വൈകാനാണ് സാധ്യത. അതേസമയം, കെ.വി.തോമസ് പ്രസംഗിക്കുമ്പോൾ കെ.സുധാകരൻ കണ്ണൂരിലുണ്ടെന്നതും ശ്രദ്ധേയം.

സിപിഎം സെമിനാറിൽ പങ്കെടുത്താൽ ഉടൻ നടപടി എന്നതിൽ നിന്ന് പങ്കെടുത്ത് സംസാരിച്ച ശേഷം നടപടി എന്ന നയത്തിലേക്ക് കെപിസിസി നേതൃത്വം ചെന്നെത്തിയത് വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണ്.  നടപടി പ്രഖ്യാപിച്ച ശേഷം സെമിനാറിൽ പങ്കെടുത്ത് കെ.വി.തോമസ് ബിജെപി - സിപിഎം ആശയങ്ങളെ വിമർശിച്ചാൽ  വെട്ടിലാകുമെന്ന വിലയിരുത്തലാണ് നടപടി വൈകിപ്പിക്കാൻ കാരണം. പ്രസംഗത്തിലെ ഉള്ളടക്കം കൂടി വിലയിരുത്തി നടപടിയുടെ കാഠിന്യം തീരുമാനിക്കുമെന്ന് നേതാക്കൾ പറഞ്ഞു. തുടക്കം മുതൽ അച്ചടക്കത്തിന്റെ വാളോങ്ങിയ കെ.സുധാകരൻ, കെ.വി.തോമസിനെ അവഗണിക്കണമെന്ന നിലപാടിലാണിപ്പോൾ. അച്ചടക്കനടപടി കെ.വി.തോമസിന് വീരപരിവേഷം നൽകുമെന്ന് സുധാകരൻ വിശ്വസിക്കുമ്പോൾ, വിലക്ക് ഉയർത്തി വിഷയത്തിന് അമിത പ്രാധാന്യം നൽകിയത് നേതൃത്വം തന്നെയാണെന്ന വിമർശനം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. 

രാഹുൽ ഗാന്ധിയെ അടക്കം വിമർശിച്ചു വാർത്താസമ്മേളനം നടത്തിയത് തന്നെ അച്ചടക്ക ലംഘനമായതിനാൽ, കടുത്ത നടപടി വേണമെന്ന് വാദവുമുണ്ട്. എന്നാൽ, എല്ലാo പ്രസംഗത്തിന് ശേഷം എഐസിസിയുമായി ആലോചിച്ച് എന്ന് നിലപാടിലാണ് നേതൃത്വം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇടതുപാളയത്തിലേക്ക് തന്നെയാണ് കെ.വി.തോമസിന്റെ പോക്ക് എന്നാണ് കോൺഗ്രസ് വിശ്വാസിക്കുന്നത്. 

കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിലെ സെമിനാറിൽ കെ.വി.തോമസ് പങ്കെടുക്കുമ്പോൾ രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ സെമിനാർ വേദിയിൽ കോൺഗ്രസിന്റെ മുൻ കേന്ദ്ര മന്ത്രിയെ തന്നെ കൊണ്ട് വന്ന് സിപിഎം നൽകുന്നത് കൃത്യമായ രാഷ്ട്രീയ സന്ദേശമെന്നാണ് വിലയിരുത്തൽ. ദേശീയ തലത്തിൽ ബി ജെ പിയെ നേരിടാൻ കോൺഗ്രസിന്  കഴിയില്ലെന്ന് വ്യക്തമാക്കി ,അവരുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഎം തീരുമാനിക്കുന്ന അവസരത്തിലാണ് കെ.വി. തോമസ് സിപിഎം വേദിയിലെത്തുന്നത്.  തോമസ് കോൺഗ്രസ് വിടില്ലെന്ന് ആവർത്തിക്കുമ്പോൾ പാർട്ടിയിൽ നിന്ന് അച്ചടക്ക നടപടിയുണ്ടായാൽ സംരക്ഷിക്കുമെന്നാണ് സിപിഎം നിലപാട്. ഇന്നത്തെ  സെമിനാറിൽ കെ.വി.തോമസ് നയം വ്യക്തമാക്കാനാണ് സാധ്യത. 

English Summary: KV Thomas receives rousing reception from CPM workers at Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com