ADVERTISEMENT

കണ്ണൂർ∙ വിദ്യാര്‍ഥി സമരങ്ങള്‍ രൂപപ്പെടുത്തിയ നേതാവാണ് എ.വിജയരാഘവന്‍. എല്‍ഡിഎഫ് കണ്‍വീനറായിരുന്ന വിജയരാഘവന് കോടിയേരി ബാലകൃഷ്ണന്‍ അസുഖബാധിതനായപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഇരട്ടപ്പദവി നല്‍കിയിരുന്നു, നേതൃത്വത്തില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയുടെ തെളിവായിരുന്നു ഇത്. കണ്ണൂർ പാർട്ടി കോൺഗ്രസ്സിലൂടെ പൊളിറ്റ് ബ്യൂറോയിൽ (പിബി) എത്തിയതോടെ, വിജയരാഘവന്റെ പ്രവര്‍ത്തന മണ്ഡലം വീണ്ടും ഡല്‍ഹിയിലേക്കു മാറുകയാണ്.

അതേസമയം, ഡല്‍ഹിയിലെ പ്രവര്‍ത്തനം വിജയരാഘവനു പുത്തരിയല്ല. 1986ൽ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായിരുന്നു വിജയരാഘവന്‍. 1989ല്‍ പാലക്കാടുനിന്ന് ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1991ലും 2014ലും ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും ജയിക്കാനായില്ല. 1998ല്‍ രാജ്യസഭാംഗമായി. തുടര്‍ച്ചയായി രണ്ടുടേമില്‍ വിജയരാഘവനു പാര്‍ട്ടി രാജ്യസഭാംഗത്വം നല്‍കിയത് അക്കാലത്തെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ്. രാജ്യസഭയിലെ ചീഫ് വിപ്പുമായിരുന്നു.

1953 മാര്‍ച്ച് 23ന് മലപ്പുറത്ത് ജനിച്ച എ.വിജയരാഘവന്‍ പഠനകാലത്തെ വിദ്യാര്‍ഥി സമരങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. വിദ്യാർഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ ക്രൂരമായ പൊലീസ് മര്‍ദ്ദനങ്ങളുമേറ്റിട്ടുണ്ട്. ഇതിനിടെ ഇസ്‌ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്കോടെയാണ് ബിരുദം നേടിയത്. കോഴിക്കോട് ലോ കോളജില്‍നിന്ന് നിയമബിരുദവും നേടി. 2018ല്‍ ഇടതുമുന്നണി കണ്‍വീനറായതോടെയാണ് പ്രവര്‍ത്തനമണ്ഡലം കേരളമായത്.

അസ്വാരസ്യങ്ങളില്ലാതെ മുന്നണിയെ നയിക്കാനായത് വിജയരാഘവന്റെ നേട്ടമാണ്. ഇക്കാലയളവില്‍ ഇടതുമുന്നണിയെ വിപുലമാക്കി ശക്തിപ്പെടുത്താനും അദ്ദേഹം പങ്കുവഹിച്ചു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഇടതുമുന്നണിയിലെത്തിക്കാനായത് തുടര്‍ഭരണത്തിന് സഹായകമായി എന്ന് സിപിഎം വിലയിരുത്തി. കോടിയേരി ബാലകൃഷ്ണന്‍ അസുഖബാധിതനായി അവധിയില്‍ പോയപ്പോള്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്ന ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് സ്വർണക്കടത്ത്, ബിനീഷ് കോടിയേരിയുടെ കേസുകള്‍ തുടങ്ങി പാര്‍ട്ടി നേരിട്ട ആരോപണങ്ങളെ അസാമാന്യ മെയ്‌വഴക്കത്തോടെ വിജയരാഘവന്‍ പ്രതിരോധിച്ചു.

ഒരു ഘട്ടത്തില്‍ കോടിയേരി മാറിയാല്‍ പകരം സെക്രട്ടറിയാകുന്നത് വിജയരാഘവന്‍ തന്നെയാകുമെന്ന് കരുതപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവാണ് ഭാര്യ. ദേശീയതലത്തില്‍ മതേതര ബദല്‍ മുന്നണിക്കായി സിപിഎം ശ്രമം ഊര്‍ജിതമാക്കുന്ന ഘട്ടത്തിലാണ് വിജയരാഘവനെ വീണ്ടും ഡല്‍ഹിക്ക് അയയ്ക്കുന്നത് എന്നതും ശ്രദ്ധേയം.

Content Highlight: A Vijayaraghavan, CPM Politburo, CPM Party Congress 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com