ADVERTISEMENT

കണ്ണൂർ∙ ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ദോം പൊളിറ്റ് ബ്യൂറോയിൽ എത്തിയപ്പോൾ പിബിയിലെ ആദ്യത്തെ ദലിത് മുഖമെന്ന പ്രതിച്ഛായയോടൊപ്പം ബംഗാളിലെ ഉയർന്ന പ്രാതിനിധ്യവും സിപിഎമ്മിന് ഉറപ്പാക്കാനായി.

പാർട്ടി അഖിലേന്ത്യാ സെന്ററിന്റെ ഭാഗമായി ദൈനംദിന കാര്യ നടത്തിപ്പിനായി നേരത്തേ ഉണ്ടായിരുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് ഉടൻ പുനഃസ്ഥാപിക്കും. പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എളമരം കരിം, സി.എസ്. സുജാത, വിജു കൃഷ്ണൻ തുടങ്ങിയവർ കേന്ദ്ര സെക്രട്ടേറിയറ്റിന്റെ ഭാഗമായേക്കും.

നിലവിലെ 17 അംഗ പിബിയിൽ ആറു പേർ ബംഗാളിൽനിന്നും നാലു പേർ കേരളത്തിൽ നിന്നുമായിരുന്നു. ബംഗാളിൽ നിന്നുള്ള ബൃന്ദ കാരാട്ട് പാർട്ടി സെന്ററിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. ബിമൻ ബസു, ഹന്നൻ മൊള്ള, സൂര്യകാന്ത് മിശ്ര, മുഹമ്മദ് സലിം, തപൻ സെൻ, നിലോൽപൽ ബസു എന്നിവരാണ് ബംഗാളിൽ നിന്ന് പിബിയിലുണ്ടായിരുന്നത്.

ഇതിൽ ബിമൻ ബസുവും ഹനൻ മൊള്ളയും ഇത്തവണ ഒഴിവായി. ഹന്നൻ മൊള്ള അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയെന്ന നിലയിലാണ് പിബിയിലെത്തിയത്. പകരമെത്തിയത്  കിസാൻ സഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ളെ. മഹാരാഷ്ട്രക്കാരനാണ് ധാവ്‌ളെ. രണ്ടു പേർ ബംഗാളിൽനിന്നു മാറിയപ്പോൾ പുതുതായെത്തിയത് രാമചന്ദ്ര ദോം മാത്രം. അങ്ങനെ പിബിയിലെ ബംഗാൾ പ്രാതിനിധ്യം ആറിൽ നിന്ന് അഞ്ചായി.

പാർട്ടി അംഗസംഖ്യ അനുസരിച്ച് രാജ്യത്തെ ഏറ്റവും ശക്തമായ ഘടകം ഇപ്പോൾ കേരളമാണ്. ബംഗാളായിരുന്നു നേരത്തേ. നിലവിൽ ബംഗാളിൽ രണ്ട് ലക്ഷത്തിൽ താഴെ മാത്രമാണ് അംഗങ്ങൾ. കേരളത്തിലാകട്ടെ അഞ്ച് ലക്ഷത്തിന് മുകളിലും. എങ്കിലും ബംഗാൾ വലിയ സംസ്ഥാനമെന്നത് പരിഗണിക്കപ്പെട്ടു.

കേരളത്തിന്റെ പ്രാതിനിധ്യം നാലായിരുന്നത് മാറ്റമില്ലാതെ തുടരാൻ വിജയരാഘവന്റെ വരവോടെ സാധിച്ചു. എസ്.രാമചന്ദ്രൻ പിള്ള അഖിലേന്ത്യാ സെന്ററിന്റെ ഭാഗമായി പിബിയിലെത്തിയതാണെങ്കിലും വിജയരാഘവന്റെ വരവോടെ പിബിയിലെ കേരളത്തിന്റെ അംഗസംഖ്യ നാലാക്കി നിർത്താനായി.

പാർട്ടി കേന്ദ്രനേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കാൻ ഉതകുന്നവരെന്ന വിലയിരുത്തലിലാണ് സി.എസ്.സുജാതയും പി.സതീദേവിയും കേന്ദ്രകമ്മിറ്റിയിലെത്തിയത്. സുജാത ഇനി ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കാനാണ് സാധ്യത.

English Summary: Bengal Representatives in CPM PB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com