മാപ്പ് അപേക്ഷിക്കാൻ യെമനിലേക്ക് പോകണം; അനുവാദം തേടി നിമിഷപ്രിയയുടെ അമ്മ
Mail This Article
കൊച്ചി∙ 2017ൽ മരിച്ച തലാലിന്റെ ബന്ധുക്കളോടും അവിടുത്തെ ജനതയോടും മാപ്പ് അപേക്ഷിക്കാൻ യെമനിലേക്കു പോകുമെന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. നിമിഷയുടെ മകളുമായി അവരുടെ രാജ്യത്തു ചെന്നു മാപ്പു ചോദിക്കാൻ യാത്രയ്ക്കു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുവാദം തേടിയിട്ടുണ്ട്. സാധിക്കുമെങ്കിൽ നിമിഷപ്രിയയെ കാണുന്നതിനും ആഗ്രഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ഇവരുടെ അഭ്യർഥന മാനിച്ച് യാത്രയ്ക്കും കോണ്‍സുല്‍ വഴി ജയില്‍ അധികൃതരെ ബന്ധപ്പെടുന്നതിനും വേണ്ട സഹായം നല്‍കാന്‍ മന്ത്രാലയം സന്നദ്ധമാണ് എന്നാണ് അറിയുന്നത്. കേസിൽ കേന്ദ്ര സർക്കാരിനു നേരിട്ടു ഇടപെടാൻ സാധിക്കില്ലെങ്കിലും വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാമെന്നു കോടതിയെ അറിയിച്ചിരുന്നു. ഇത് നിമിഷപ്രിയയുടെ മോചനത്തിന് അപ്രത്യക്ഷമായെങ്കിലും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ വധശിക്ഷയിൽനിന്നു മോചിപ്പിക്കാൻ ഇവരുടെ ബന്ധുക്കളുമായി സംസാരിക്കാനാണു സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിലിന്റെ ശ്രമം. ഇവർ സമ്മതിക്കുകയാണെങ്കിൽ ഒരു തുക ബ്ലഡ് മണിയായി കൊടുക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇക്കാര്യത്തിൽ സർക്കാരിനു നയപരമായി ഇടപെടാനാവില്ല എന്നതിനാൽ മാത്രമാണ് കോടതിയിൽ അനുകൂല സത്യവാങ്മൂലം കൊടുക്കാൻ സാധിക്കാതിരുന്നത്. അതേസമയം പരോക്ഷമായി നിമിഷയെ രക്ഷപെടുത്താൻ വേണ്ട പിന്തുണ നൽകുമെന്നാണ് വാഗ്ദാനം.
English Summary: Nimishapriyas mother and daughter seek the government's consent to go to Yemen