അന്ത്യാഞ്ജലിയുമായി നൂറുകണക്കിന് പ്രവർത്തകർ; ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു
Mail This Article
പാലക്കാട്∙ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ സംസ്കാരം നടത്തി. വീട്ടിൽ നിന്ന് ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം കറുകോടി സമുദായ ശ്മശാനത്തിലായിരുന്നു സംസ്കാരം. കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിൽ നൂറുകണക്കിന് ആർഎസ്‌എസ്, ബിജെപി പ്രവർത്തകർ അന്ത്യാഞ്ജലി അർപ്പിച്ചു.
അതേസമയം, സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന് കേരള പൊലീസിന്റെ സഹായം ലഭിക്കുന്നുണ്ടെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്‌ഷനു സമീപമുള്ള കടയിൽ ശ്രീനിവാസനെ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആണ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസൻ. വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ സെക്രട്ടറി കുപ്പിയോട് എ.സുബൈർ (43) കൊല്ലപ്പെട്ടിരുന്നു. സുബൈറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നതിനിടെയാണ് ശ്രീനിവാസന്റെ കൊലപാതകം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45നു പള്ളിയിൽനിന്നു പിതാവിനോടൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന സുബൈറിനെ എലപ്പുള്ളി നോമ്പിക്കോട്ടുവച്ച് അക്രമി സംഘം കാറിടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. കേസിൽ 4 പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
English Summary: Palakkad RSS leader sreenivasan body cremated