നേതാക്കള്‍ക്കു ബിജെപിയുമായി രഹസ്യബന്ധം; കോണ്‍ഗ്രസ് വിട്ട് റിപുന്‍ ബോറ തൃണമൂലില്‍
Mail This Article
ഗുവാഹത്തി∙ അസമിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയോടു സഹകരിച്ചാണു പ്രവർത്തിക്കുന്നതെന്നാരോപിച്ച് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ പാർട്ടിയിൽനിന്നു രാജിവച്ചു. അസം കോൺഗ്രസ് അധ്യക്ഷനായിരുന്ന റിപുൻ ബോറയാണ് ഞായറാഴ്ച രാജി പ്രഖ്യാപിച്ചത്. കോൺഗ്രസിലെ പല നേതാക്കളും ബിജെപിയുടേയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടേയും മൗനാനുവാദത്തോടെയാണു സംസ്ഥാനത്തു പ്രവർത്തിക്കുന്നതെന്നാണ് ആരോപണം.
കോൺഗ്രസ് വിട്ട റിപുൻ ബോറ പിന്നാലെ തൃണമൂൽ കോണ്‍ഗ്രസിൽ ചേർന്നു. കോൺഗ്രസിലെ തമ്മിലടി ബിജെപിയെ സഹായിക്കുകയാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ റിപുന്‍ കുറ്റപ്പെടുത്തി. 1976ല്‍ പഠനകാലം മുതല്‍ കോൺഗ്രസിൽ പ്രവർത്തിക്കുന്നയാളാണെന്നും വേദനയോടെയാണ് പാർട്ടി വിടുന്നതെന്നും കത്തില്‍ പറയുന്നു. ‘അസമിൽ ബിജെപിക്കെതിരെ പോരാടുന്ന കോൺഗ്രസിലെ ചില നേതാക്കൾ ബിജെപി സർക്കാരുമായും മുഖ്യമന്ത്രിയുമായും രഹസ്യ ധാരണയുണ്ടാക്കുന്നു. ഇതു പരസ്യമായ രഹസ്യമാണ്’– ബോറ രാജി കത്തിൽ ആരോപിച്ചു.
അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിലും ബിജെപി ജയിക്കാൻ ചില കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനം കാരണമായി. മുതിർന്ന നേതാക്കളുടെ തമ്മിലടി മൂലം ജനത്തിന് കോൺഗ്രസിലുള്ള വിശ്വാസം നഷ്ടമായി. അതുകൊണ്ടാണു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റുപോയത്. ബിജെപി രാജ്യത്തെ ജനാധിപത്യം, ഭരണഘടന, മതേതരത്വം, സമ്പദ്‍വ്യവസ്ഥ എന്നിവയ്ക്കു ഗുരുതരമായ ഭീഷണിയാണ്. എന്നാൽ കോൺഗ്രസ് നേതാക്കൾ അവരുടെ താൽപര്യങ്ങൾക്കായി പരസ്പരം പോരാടുകയാണ്. ഇതു ബിജെപിക്കു നേട്ടമായി. രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവവീര്യം കെടുത്തി. അസമും ഇതിൽനിന്നു വ്യത്യസ്തമല്ല. കോൺഗ്രസിന്റെ താൽപര്യങ്ങളും ആശയവും ബിജെപിക്കുവേണ്ടി ചിലർ വിട്ടുവീഴ്ച ചെയ്യുകയാണെന്നും ബോറ ആരോപിച്ചു.
English Summary: Leaders' Secret Pact With BJP Forced Me To Leave: Assam Ex Congress Chief