ADVERTISEMENT

ന്യൂഡൽഹി∙ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത എഐസിസി അംഗം കെ.വി തോമസിനെതിരെ നടപടിക്കു ശുപാര്‍ശ. പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കാനാണ് സാധ്യത. കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ ശുപാര്‍ശ സോണിയാ ഗാന്ധിക്ക് സമര്‍പ്പിക്കും. നടപടി പാര്‍ട്ടി അധ്യക്ഷ പ്രഖ്യാപിക്കുമെന്ന് താരിഖ് അന്‍വര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

എ.കെ. ആന്റണി അധ്യക്ഷനായ 5 അംഗം സമിതിയാണ് നടപടിക്കു ശുപാർ‌ശ ചെയ്‌തത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും സമിതിയിൽ അംഗമായിരുന്നു. തീരുമാനം വരട്ടെയെന്നും താൻ എപ്പോഴും കോൺഗ്രസുകാരനായിരിക്കുമെന്നും സോണിയ ഗാന്ധിയെ നേരിട്ടു കാണുമെന്നും കെ.വി. തോമസ് പ്രതികരിച്ചു. എഐസിസിയിലും രാഷ്ട്രീയകാര്യ സമിതിയിലും അംഗമാണ് കെ.വി. തോമസ്.

കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തതിന് കെ.വി. തോമസിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 11 നു ചേർന്ന അച്ചടക്ക സമിതി യോഗം കെ.വി. തോമസിനെതിരായ പരാതി പരിശോധിക്കുകയും തോമസിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. സിപിഎം സെമിനാറിൽ പങ്കെടുത്തത് ശരിയായ തീരുമാനമെന്ന നിലപാട് തോമസ് സ്വീകരിച്ചു. തന്നെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് വളരെ നേരത്തെ തന്നെ ശ്രമം തുടങ്ങിയെന്നും കെ.വി.തോമസ് പ്രതികരിച്ചിരുന്നു.

കോൺഗ്രസ് സംസ്കാരമുള്ളയാളാണ് താനെന്നും മറ്റൊരു പാർട്ടിയിലേയ്ക്ക് പോകില്ലെന്നും കെ.വി. തോമസ് വ്യക്താക്കിയിരുന്നു. ദേശീയ പ്രാധാന്യമുള്ള സെമിനാറായതിനാൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷയെ അറിയിച്ചിരുന്നുവെന്നും തന്നോട് സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് സോണിയാ ഗാന്ധി പറഞ്ഞിരുന്നില്ലെന്നും കെ.വി. തോമസ് പറയുന്നു. 

പാർട്ടി നിലപാടിനു വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റു നിഷേധിച്ചപ്പോൾ അക്കാര്യം നേരിട്ടു പറഞ്ഞില്ല. കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയപ്പോഴും പറഞ്ഞില്ല. പ്രായമാണ് പ്രശ്നമെങ്കിൽ തന്നെക്കാൾ പ്രായമുള്ളവർ പദവികൾ വഹിക്കുന്നുണ്ട്. 7 പ്രാവശ്യം എംപിയും എംഎൽഎയുമായതു ജനങ്ങൾ തിരഞ്ഞെടുത്തതു കൊണ്ടാണ്. അതിൽ കൂടുതൽ കാലം പദവികളിൽ ഇരുന്നിട്ടുള്ളവരുണ്ട്. തനിക്ക് ഒരു നീതിയും മറ്റുള്ളവർക്ക് വേറൊരു നീതിയുമാണെന്നു തോമസ് നേതൃത്വത്തിനു നൽകിയ മറുപടിയിൽ കുറ്റപ്പെടുത്തിയിരുന്നു. 

English Summary: AICC is set to take a call on the disciplinary action against K V Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com