ADVERTISEMENT

ലാഹോർ∙ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി തുടരാൻ അവസാന നിമിഷം വരെ ഇമ്രാൻ ഖാൻ ശ്രമിച്ചിരുന്നതായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ എൻ) വൈസ് പ്രസിഡന്റുമായ മറിയം നവാസ്. തന്റെ സർക്കാരിനെ രക്ഷിക്കണമെന്നു സൈനിക നേതൃത്വത്തോട് ഇമ്രാൻ ഖാൻ പ്രതിസന്ധി ഘട്ടത്തിൽ യാചിച്ചിരുന്നു. അദ്ദേഹം വളരെ നിരാശനായിരുന്നു. തനിക്കെതിരെ അവിശ്വാസ പ്രമേയം വന്ന പശ്ചാത്തലത്തിൽ  മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ സഹായം തേടിയിരുന്നതായും മറിയം നവാസ് പറഞ്ഞു. 

ചൊവ്വാഴ്ച രാത്രി ലാഹോറില്‍ നടന്ന വര്‍ക്കേഴ്‌സ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മറിയം നവാസ് ഇക്കാര്യം പറഞ്ഞത്. എന്നാൽ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇടപെടാനാകില്ലെന്നും നിഷ്‌പക്ഷമായ സമീപനമാകും സ്വീകരിക്കുന്നതെന്നും സൈന്യം നിലപാട് എടുത്തു. പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയെ പരോക്ഷമായി കുറ്റപ്പെടുത്തി അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ ഇമ്രാൻ ഖാൻ രംഗത്തെത്തുകയും ചെയ്തു. വ്യവസ്ഥിതി’യിലെ ചില ഘടകങ്ങളാണ് തന്നെ പുറത്താക്കിയതിനു പിന്നിലെന്ന് ആരോപിച്ച ഇമ്രാൻ, ഒരാൾ ചെയ്ത തെറ്റിന്റെ പേരിൽ മുഴുവൻ സ്ഥാപനവും തകരാറിലാണെന്നു പറയുന്നതു ശരിയല്ലെന്നും വ്യക്തമാക്കിയിരുന്നു. 

പ്രതിപക്ഷ പാർട്ടികൾ‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിടുന്നത് തടയാന്‍ ഇമ്രാൻ ഖാനും കൂട്ടരും നിരന്തരം ശ്രമിച്ചെന്നും മറിയം നവാസ് കുറ്റപ്പെടുത്തി. ഭരണഘടനയെയും ജനാധിപത്യത്തെയും ചവിട്ടിമെതിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായതെന്നും മറിയം നവാസ് പറഞ്ഞു.

1248-maryam-nawaz
മറിയം നവാസ് (Photo by Banaras KHAN / AFP)

അധികാരത്തിൽനിന്നു പുറത്തായ ഇമ്രാൻ ഖാന് പിന്തുണയുമായി പാക്ക് നഗരവീഥികളിൽ പതിനായിരങ്ങളുടെ പ്രകടനം നടന്നിരുന്നു.  വിദേശ ഗൂഢാലോചനയിലൂടെ തന്റെ സർക്കാരിനെ പുറത്താക്കിയെന്ന ആരോപണവും അദ്ദേഹം ഉയർത്തി. 2018 ൽ സൈന്യത്തിന്റെ ആശീർവാദത്തോടെ അധികാരത്തിലെത്തിയ ഇമ്രാൻ കഴിഞ്ഞവർഷം മുതലാണ് സൈന്യവുമായി അകന്നത്. അധികാരത്തിൽ പിടിച്ചുനിൽക്കാനുള്ള അവസാനശ്രമമായി ജനറൽ ഖമർ ജാവേദ് ബജ്‌വയെ നീക്കി പുതിയ സേനാമേധാവിയെ നിയമിക്കാനും ഇമ്രാൻ ശ്രമിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. 

ജനറൽ ഖമർ ജാവേദ് ബജ്‌വ, ഇമ്രാൻ ഖാൻ
ഇമ്രാൻ ഖാൻ , പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ (ഫയൽ ചിത്രം)

പാക്കിസ്ഥാനിൽനിന്ന് സ്ഥാനഭ്രഷ്ടനായ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തേക്ക് മടങ്ങിവരുന്നുവെന്ന സൂചനകളും മറിയം നവാസ്  നൽകി. 2017ൽ പനാമ പേപ്പർ കേസിൽ സുപ്രീം കോടതി ഓഫിസ് പ്രധാനമന്ത്രി പദത്തിൽനിന്ന് ഷെരീഫിനെ നീക്കം ചെയ്‌തു ഉത്തരവിറക്കിയിരുന്നു. ഇതേ തുടർന്ന് 72-കാരനായ ഷെരീഫിനെതിരെ നിരവധി അഴിമതി കേസുകൾ ഇമ്രാൻ ഖാൻ സർക്കാർ ഉയർത്തിയിരുന്നു. വിദേശത്ത് ചികിത്സാനുമതി നടത്താൻ ലാഹോർ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്ന് 2019ലാണ് ഷെരീഫ് ലണ്ടനിൽ പോയത്. പാക്കിസ്ഥാനിൽ നാലാഴ്ചയ്ക്കം തിരിച്ചെത്തുമെന്ന് രേഖാമൂലം ഉറപ്പ് നൽകിയ ഷെരീഫ് പിന്നിട് തിരികെയെത്തിയില്ല. നിലവിലെ സാഹചര്യത്തിൽ വൈകാതെ  ഷെരീഫ് തിരികെയെത്തുമെന്നാണ് സൂചനകൾ. 

English Summary: Imran Khan Begged Pak Army Till Last Minute: Maryam Nawaz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com