ADVERTISEMENT

വാഷിങ്ടൻ ∙ ടിബറ്റിന്റെ പരമാധികാരം സംബന്ധിച്ച് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ കാഴ്ചപ്പാട് നയതന്ത്ര വീഴ്ചയായി പലരും വ്യാഖ്യാനിക്കാറുണ്ടെങ്കിലും താൻ അങ്ങനെ കരുതുന്നില്ലെന്ന് നാടുകടത്തപ്പെട്ട ടിബറ്റൻ പ്രസിഡന്റ് പെൻപ സെറിങ്. ‘‘ടിബറ്റ് ചൈനയുടെ ഭാഗമാണെന്നു സമ്മതിച്ചു കൊടുക്കുകയാണ് ഇന്ത്യ അന്ന് ചെയ്‌തത്. ചൈനയെ അദ്ദേഹം അത്രമാത്രം വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ലോകവീക്ഷണവും അതിനു കാരണമായിട്ടുണ്ടാകാം.’’– യുഎസ് സന്ദർശനത്തിനിടെ വാഷിങ്ടനിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു സെറിങ്.

നെഹ്റുവിനെ കുറ്റപ്പെടുത്തുന്നില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ ദേശീയ താൽപര്യമാണ് ഏത് രാജ്യത്തെയും മുന്നോട്ടു നയിക്കുന്നതെന്നും പെൻപ സെറിങ് പറഞ്ഞു. നെഹ്റു ചൈനയെ അത്രമേൽ വിശ്വസിച്ചിരുന്നു. 1962 ൽ ചൈന ഇന്ത്യൻ പ്രദേശങ്ങളിൽ കടന്നുകയറുന്നതുവരെ ചൈനയെ കണ്ണുംപൂട്ടി വിശ്വസിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഇന്ത്യ മാത്രമല്ല ഭൂരിഭാഗം രാജ്യങ്ങളും ടിബറ്റിനു മേലുള്ള ചൈനീസ് അവകാശവാദത്തെ അംഗീകരിക്കുന്നവരാണെന്നും പെൻപ സെറിങ് പറഞ്ഞു.

‘‘ചൈനയുടെ പരമോന്നത നേതാവായിരുന്ന മാവോ സെദുങ്ങും നെഹ്റുവും തമ്മിൽ 1959 ൽ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഇന്ത്യ–ചൈന ഭായി ഭായി എന്ന മുദ്രവാക്യം പിറവി കൊണ്ടത്. അത്രയ്ക്കു മേൽ ആത്മബന്ധം ഉണ്ടായിരുന്ന ചൈനയുടെ അധിനിവേശം നെഹ്റു‌വിനെ തളർത്തിയെന്നും അദ്ദേഹത്തിന്റെ മരണത്തിന് ഇത് കാരണമായെന്നു വിശ്വസിക്കുന്നവരും ഉണ്ട്. 2014 മുതൽ ടിബറ്റിനോടുള്ള ഇന്ത്യൻ കാഴ്ടപ്പാടിൽ മാറ്റം വന്നുവെന്നാണ് വിശ്വസിക്കുന്നത്’’– പെൻപ സെറിങ് പറഞ്ഞു.

ചൈനയ്ക്ക് ഇന്ത്യയുമായുള്ള ശത്രുതയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് ടിബറ്റ് ആണെന്ന് വിലയിരുത്തപ്പെടുന്നു. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ഇന്ത്യയിലാണെന്നതാണ് അതിന് ഒരു കാരണം. ഇപ്പോഴും ആ ജനതയ്ക്കു മേൽ അദ്ദേഹത്തിന്റെ സ്വാധീനം ശക്തമാണ്. പുറംലോകത്തുള്ള ടിബറ്റൻ അഭയാർഥികളേക്കാൾ കൂടുതൽ ടിബറ്റൻ പൗരന്മാർ ചൈനയിലുണ്ട്. അവരിൽ ചൈന അനുകൂല മനോഭാവം വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന് ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെങ്കിലും ചരിത്രപരമായിത്തന്നെ ടിബറ്റ് ചൈനയുടെ ഭാഗമായി അംഗീകരിക്കണമെന്നാണ് അവരുടെ ആവശ്യം. 1959–ലാണ് ടിബറ്റൻ ആത്മീയാചാര്യനായ പതിനാലാം ദലൈലാമ അനുയായികൾക്കൊപ്പം ഇന്ത്യയിലേക്കു പലായനം ചെയ്യുന്നത്. 1962 ലെ ഇന്ത്യ–ചൈന യുദ്ധത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നതും ടിബറ്റൻ വിഷയമാണ്. അതിർത്തി പ്രശ്‌നങ്ങൾ രൂക്ഷമായതും രാഷ്ട്രീയ നിലപാടുകളിൽ ഉള്ള ഭിന്ന അഭിപ്രായങ്ങളും യുദ്ധത്തിൽ കലാശിക്കുകയായിരുന്നു.

English Summary: Tibet President, On US Visit, Compares Nehru's Policy 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com