വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചു; ഷഓമി ഇന്ത്യയുടെ 5,551 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
Mail This Article
ബെംഗളൂരു∙ ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷഓമിയുടെ 5,551 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. നാല് ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന 5,551.27 കോടി രൂപ പിടിച്ചെടുത്തായി ഇഡി അറിയിച്ചു. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിനാണ് നടപടി. ചൈന ആസ്ഥാനമായുള്ള ഷഓമി ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപ സ്ഥാപനമാണ് ഷഓമി ഇന്ത്യ.
ഫെബ്രുവരിയിൽ കമ്പനി അനധികൃതമായി പണമയച്ചതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. ഷഓമിക്ക് ഇന്ത്യയില്‍ 34,000 കോടിയുടെ വാര്‍ഷിക വിറ്റുവരവാണുള്ളത്. 1999ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരമാണ് നടപടി. 2014 മുതലാണ് ഷഓമി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. 2015 മുതൽ നടത്തി വന്ന സാമ്പത്തിക ഇടപാടുകളിലായിരുന്നു ഇഡി അന്വേഷണം. വരുമാനത്തിന്റെ നല്ലൊരു പങ്കും ഷഓമി ഇന്ത്യ മാതൃ കമ്പനിയിക്ക് കൈമാറിയിരുന്നു.
ഹാൻഡ് സെറ്റുകൾ നിർമിച്ചു നൽകുന്നതിന് ഇന്ത്യയിലെ കമ്പനികളുമായി ഷഓമി ഇന്ത്യ കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ നിർമാതാക്കൾക്ക് ഷഓമി ഇന്ത്യ സാങ്കേതിക പിന്തുണയോ സഹായമോ നൽകിയിരുന്നില്ലെന്നും ഒരു തരത്തിലുള്ള സേവനവും സ്വീകരിക്കാതെ മൂന്ന് വിദേശ കമ്പനികളിലേക്ക് ചട്ടം ലംഘിച്ച് പണം കൈമാറിയെന്നും ഇഡി കണ്ടെത്തിയിരുന്നു.
English Summary: ED seizes Rs 5,551 crore of Xiaomi India under FEMA law