മുഖം മറയ്ക്കാതെ സ്ത്രീകൾ പുറത്തിറങ്ങരുത്: അഫ്ഗാനിൽ പുതിയ ഉത്തരവുമായി താലിബാൻ
Mail This Article
കാബുൾ∙ അഫ്ഗാനിസ്ഥാനിൽ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കണമെന്നും ബുർഖ ധരിക്കണമെന്നും താലിബാന്റെ ഉത്തരവ്. സ്ത്രീകൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ ഉത്തരവ്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദയുടേതാണ് ഉത്തരവ്.
സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കാതിരുന്നാൽ ഭർത്താവിനെതിരെയോ പിതാവിനെതിരെയോ അടുത്ത ബന്ധുവിനെതിരെയോ നടപടി എടുക്കും. 1996 മുതൽ 2001 വരെ താലിബാൻ അധികാരത്തിലിരുന്നപ്പോൾ സ്ത്രീകൾ ഉപയോഗിച്ചിരുന്ന നീല ബുർഖ തന്നെയാണ് അഭികാമ്യമെന്നും താലിബാൻ അറിയിച്ചു. താലിബാൻ അധികാരത്തിലെത്തിയതോടെ അഫ്ഗാനിൽ പൊതുവെ സ്ത്രീകൾ മുഖം മറയ്ക്കാൻ തുടങ്ങിയെങ്കിലും കാബുൾ അടക്കമുള്ള പ്രധാന പട്ടണങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കാതിരിക്കുന്നതാണ് പുതിയ ഉത്തരവിന് കാരണം.
അടുത്തിടെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചും താലിബാൻ ഉത്തരവിറക്കിയിരുന്നു. ഇതോടെ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത ഉപരോധമാണ് അഫ്ഗാനിസ്ഥാനുമേൽ ഏർപ്പെടുത്തിയത്. പുതിയ ഭരണത്തിൽ സാമ്പത്തികമായി തകർന്നടിഞ്ഞ അവസ്ഥയിലാണ് അഫ്ഗാൻ.
English Summary: Taliban announce women must cover faces in public