ADVERTISEMENT

ചെന്നൈ ∙ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള പുതുച്ചേരി ജിപ്മെർ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്) മെഡിക്കൽ കോളജിൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം. ഡിഎംകെ വനിതാ വിഭാഗം സെക്രട്ടറിയും തൂത്തുക്കുടി എംപിയുമായ എം.കനിമൊഴി അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി.

‘‘ഒരു ഭാഷയ്ക്ക് മാത്രം എന്തിനാണ് ഇത്രയും പരിഗണന? ഹിന്ദി അടിച്ചേൽപിച്ചാൽ അസമത്വം മാറുമോ? തൊഴിലില്ലായ്മയും ലിംഗ അസമത്വവും പരിഹരിക്കാൻ കഴിയുമോ? ഏതെങ്കിലും സാമൂഹിക പ്രശ്നത്തിന് പരിഹാരം കാണാൻ ഈ നീക്കം കൊണ്ട് കഴിയുമോ? വിള്ളലുകള്‍ക്ക് ആഴം കൂട്ടുന്നത് ഗുണത്തിന് ആകില്ല. എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നത്? – കനിമൊഴി ട്വീറ്റ് ചെയ്തു.

വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലിഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്നും രാജ്യത്തിന്റെ ഐക്യത്തിന് അത് ആവശ്യമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്ററി ഔദ്യോഗിക ഭാഷാസമിതി യോഗത്തിൽ പറഞ്ഞതിനു പിന്നാലെയാണ് ജിപ്മെറിൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ ഐക്യത്തിനു ഹി‌ന്ദി ഔദ്യോഗിക ഭാഷയാക്കേണ്ട സമയമായെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഭരണഭാഷ ഔദ്യോഗിക ഭാഷയായിരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയുടെ 70% അജൻഡയും ഇപ്പോൾ ഹിന്ദിയിലാണു തയാ‌റാക്കുന്നത്.

ഇതിനു മുൻപ് റജിസ്റ്ററുകളിലും ഫയലുകളിലും ഇംഗ്ലിഷും ഹിന്ദിയും ഉപയോഗിച്ചിരുന്നു. എന്നാൽ, ഇനിമുതൽ സ്ഥാപനത്തിലെ ഔദ്യോഗിക ഭാഷ ഹിന്ദി മാത്രമായിരിക്കുമെന്നു ജിപ്മെർ ഡയറക്ടർ സർക്കുലർ ഇറക്കിയതാണ് വിവാദമായത്. ഹിന്ദി അടിച്ചേൽപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നു കനിമൊഴി ആരോപിച്ചു. ഡിഎംകെയുടെ നേതൃത്വത്തിൽ വിവിധ സമര പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ഇന്ന് ജിപ്മെറിനു മുൻപിൽ പ്രതിഷേധ യോഗം നടത്തും.

English Summary: Why obsession with one language?': Kanimozhi slams Hindi imposition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com